കോവിഡിന്റെ മോശംകാലം കഴിഞ്ഞു; കോവിഡിനെതിരെ ഒറ്റക്കെട്ടായി പോരാടിയ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നായി യു.എ.ഇ, ഇനി പേടിക്കേണ്ടതില്ലെന്ന് ദുബായ് ഷെയ്ഖ്

കൊറോണ വ്യാപനം മൂലം ലോകരാഷ്ട്രങ്ങൾ ഒന്നടങ്കം കടുത്ത പ്രതിസന്ധിയിലേക്ക് എത്തിച്ചേർന്നിരുന്നു. ലോക്ക്ഡൗണും കൂടാതെ കടുത്ത നിബന്ധനകളും മൂലം ഒട്ടനവധിപേർക്ക് ജോലി നഷ്ടപ്പെട്ടു. പ്രത്യേകിച്ച് പ്രവാസികൾ ഏറെയും ആശ്രയിച്ചുപോരുന്ന ഗൾഫ് രാഷ്ട്രങ്ങളിൽ സ്ഥിതി സങ്കീര്ണമായിരുന്നു. ഇപ്പോഴിതാ കൊറോണ വ്യാപനത്തിന്റെ ആദ്യനാളുകൾ പിന്നിട്ട് ഗൾഫ് രാഷ്ട്രങ്ങൾ പുതുതലത്തിലേക്ക് എത്തുകയാണ്. പ്രതീക്ഷയുടെ പൊൻകിരണമാകുകയാണ് യുഎഇ. അത് തന്നെയാണ് ദുബായ് ഭരണാധികാരി ഏവർക്കും പകരുന്നത്...
കോവിഡിന്റെ മോശംകാലം കഴിഞ്ഞെന്ന് യുഎ.ഇയുടെ വിലയിരുത്തലാണ് ഇപ്പോൾ പുറത്ത് വരുന്നത്. കോവിഡിന്റെ തീവ്ര പ്രതിസന്ധി ഏറെക്കുറെ അവസാനിച്ചതായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം രാജ്യത്തെ ജനങ്ങളോട് അധ്വാനം ചെയ്തു. യു.എ.ഇ മന്ത്രിസഭാ യോഗത്തിലാണ് ശൈഖ് മുഹമ്മദ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കോവിഡിനെതിരെ ഒറ്റക്കെട്ടായി പോരാടിയ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നായി യു.എ.ഇ മാറിയതിന് ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കിയ പിന്തുണ ചെറുതല്ലെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
അതോടൊപ്പം തന്നെ രാജ്യത്തെ മെഡിക്കല്‍, ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പന്നങ്ങളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കുകയുണ്ടായി. കുറിപ്പടി വിതരണം, ഫാര്‍മസ്യൂട്ടിക്കല്‍ സൗകര്യങ്ങള്‍ അടച്ചുപൂട്ടല്‍, ലൈസന്‍സ് റദ്ദാക്കല്‍, ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍, മെഡിക്കല്‍ വെയര്‍ഹൗസുകളുടെ സുരക്ഷ തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയത്.
ശൈഖ മനാല്‍ ബിന്‍ത് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റെ നേതൃത്വത്തിലുള്ള ജെന്‍ഡര്‍ ബാലന്‍സ് കൗണ്‍സില്‍ പുനഃസംഘടനക്ക് മന്ത്രിസഭ അംഗീകാരം നല്‍കുകയും ചെയ്തു. അബൂദബി ഖസ്ര്‍ അല്‍ വതാനില്‍ നടന്ന മന്ത്രിസഭ യോഗത്തില്‍ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറല്‍ ശൈഖ സെയ്ഫ് ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍, ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അതേസമയം ഈ മാസം 24 മുതൽ ആയിരത്തിൽ താഴെയാണ് യുഎഇയിലെ പ്രതിദിന രോഗികൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ വർഷാവസാനത്തോടെ 100% വാക്സീനേഷൻ പൂർത്തിയാക്കുകയും ചെയ്യും. ഇന്നലെ വരെ 87% പേർ യുഎഇയിൽ വാക്സീനേഷൻ ആദ്യ ഡോസ് സ്വീകരിച്ചു. 76% പേർ രണ്ടു ഡോസും പൂർത്തിയാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha



























