ഊരും പേരുമില്ലാതെ അക്കൗണ്ടിൽ വന്നത് 750 റിയാല്‍; നീണ്ട ഒമ്പത് ദിവസത്തെ തിരച്ചിലിനിടയിൽ അത് കണ്ടെത്തി, വഴിതെറ്റി പണം അയച്ച ആൾക്കുതന്നെ തിരികെ നൽകി പ്രവാസി മലയാളി
സ്വന്തമല്ലാത്തത് എന്തൊക്കെ കയ്യിൽ വന്നാലും അതിന് ആരാണോ അർഹർ അവരെ തേടിപ്പിടിച്ച് അത് എത്തിക്കുക എന്നത് മാനുഷികമായ ഒരു കാര്യം തന്നെയാകുന്നു. ഒത്തിരിയേറെ പേർ വിലപിടിപ്പുള്ളതൊക്കെയും അതിന്റെ അവകാശിയെ തേടിപ്പിടിച്ച് എത്തിച്ച് കയ്യടി നേടിയിട്ടുണ്ട്. പ്രത്യേകിച്ച് പ്രവാസലോകത്ത്.
കൊടുംചൂടിലും പണിയെടുത്ത് കിട്ടുന്ന ഓരോ രൂപയും അത്രമേൽ വിലപ്പെട്ടതാകുന്നു. എന്നിരുന്നാൽ തന്നേയും തന്റേതല്ലാത്തത് ഒന്നും അവർ കൈവശം വയ്ക്കില്ല. സ്വാർത്ഥലോകത്ത് ചില നന്മയുള്ള മനസുകളാണ് പലപ്പോഴും പലരെയും മുന്നോട്ട് നീങ്ങാൻ പ്രേരിപ്പിക്കുന്നത്. ഇപ്പോഴിതാ അത്തരത്തിൽ പ്രചോദനം നൽകുന്ന വാർത്തയാണ് പുറത്ത് വരുന്നത്.
തന്റേതല്ലാത്ത കാശ് തന്റെ അക്കൗണ്ടിൽ എത്തിയതിന് പിന്നാലെ അവകാശിയെ തേടിപ്പിടിച്ച് നൽകിയ പ്രവാസിയുടെ അനുഭവ കഥ. കഴിഞ്ഞ 15ന് നാട്ടിലേക്കുള്ള യാത്രക്കായി ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയാതായിരുന്നു, ചെക്ക് ഇന്‍ തിരക്കിനിടയിലാണ് കാഞ്ഞാട് സ്വദേശി മെഹ്താബ് യൂസുഫിന്റെ മൊബൈല്‍ നമ്പറിലേക്ക് ഒരു മെസേജ് വന്നത്. ചെക്ക് ഇൻ തിരക്കെല്ലാം കഴിഞ്ഞ് വിമാനത്തില്‍ കയറാനുള്ള കാത്തിരിപ്പിനിടയില്‍ വന്ന മെസേജുകളെല്ലാം പരിശോധിക്കുകയായിരുന്നു. ഇതിനിടെയാണ് ആ സന്ദേശം കണ്ടത്. ഊരും പേരും ഇല്ലാത്ത ഒരു ബാങ്ക് അക്കൗണ്ടില്‍നിന്ന് 750 റിയാല്‍ തന്റെ അക്കൗണ്ടില്‍ ക്രെഡിറ്റായിരിക്കുന്നു.
യാത്രയുടെ തിരക്കിൽ അതെല്ലാം വിട്ടു. പിന്നാലെ നാട്ടിലെത്തി വിശദമായി പരിശോധിച്ചിട്ടും തന്റെ അക്കൗണ്ടിലേക്ക് കാശയച്ച 'അജ്ഞാതനെ' അറിയുവാൻ കഴിഞ്ഞിരുന്നില്ല. നമ്പര്‍ മാറി അയച്ചതാണെങ്കില്‍ തന്നെ ബാങ്കില്‍നിന്ന് വിശദാംശങ്ങള്‍ എടുത്ത് തന്നെ ബന്ധപ്പെടും എന്ന പ്രതീക്ഷയില്‍ മെഹ്താബ് പിന്നെയും കാത്തിരിക്കുകയായിരുന്നു. അങ്ങനെ ഒരാഴ്ച കഴിഞ്ഞിട്ടും വിളിയൊന്നും കണ്ടില്ല. നാട്ടിലായതിനാല്‍ തന്നെ അദ്ദേഹത്തിന് ബാങ്കിനെ ബന്ധപ്പെടാനും കഴിഞ്ഞിരുന്നില്ല. അയച്ചയാളുടെ പേര് 'റിയാസ് പാറാട്ട്വീട്ടില്' എന്നു മാത്രം ബാങ്ക് സ്റ്റേറ്റ്മെന്റിൽ ഉണ്ടായിരുന്നു.
പിന്നെ ഇതുവെച്ച് സുഹൃത്തുക്കള്‍ വഴിയും അന്വേഷിച്ചെങ്കിലും അങ്ങനെയൊരാളെ കുറിച്ച് വിവരം ലഭിച്ചിരുന്നില്ല. മറ്റൊരു വഴിയും ഇല്ലാതെ ഖത്തര്‍ ചാരിറ്റിയിലേക്കോ മറ്റോ നല്‍കാമെന്ന ആലോചനക്കിടയിലാണ് മലയാളികളുടെ ഫേസ്ബുക് കൂട്ടായ്മയായ 'ഖത്തര്‍ മലയാളീസ്' പേജില്‍ വെള്ളിയാഴ്ച ഒരു പോസ്റ്റ് ഇട്ടത്. കാശ് അയച്ചയാളുടെ പേരും, തുകയും വ്യക്തമാക്കിയായിരുന്നു പോസ്റ്റ്. മെസേജ് കാണുന്ന റിയാസ് ട്രാന്‍സ്ഫര്‍ റെസീറ്റ് പ്രൂഫ് അയച്ചുതന്നാല്‍ പരിശോധിച്ചശേഷം പണം തിരിച്ചയക്കാം എന്നായിരുന്നു മെഹ്താബിന്റെ പോസ്റ്റ്.
അങ്ങനെ പോസ്റ്റ് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലായി മാറി. മൂന്ന് മണിക്കൂര്‍ കൊണ്ട് ദോഹയില്‍നിന്ന് കാഞ്ഞങ്ങാട്ടേക്ക് ഒരു കാൾ വന്നു. വഴിതെറ്റി പണം അയച്ച ആളുടേതായിരുന്നു ആ വിളി. രേഖകള്‍ പരിശോധിച്ച് ഉറപ്പാക്കിയശേഷം, തുക റിയാസിന്റെ അക്കൗണ്ടില്‍ തിരിച്ചയച്ചതോടെ മെഹ്താബിന്റെ ഒമ്പതു നാള്‍ നീണ്ട അന്വേഷണത്തിന് അങ്ങനെ ശുഭപര്യവസാനം കുറിക്കുകയായിരുന്നു. അതേസമയം 11 വര്‍ഷമായി ഖത്തറിലുള്ള മെഹ്താബ് അല്‍ അഹ്ലി ബിസിനസ് സെന്‍റര്‍ ഓപറേഷന്‍ മാനേജറായി ജോലി ചെയ്യുകയാണ്.
പണം അയച്ചതും അത് അറിയാതെ പോയതുമായ കഥകളെ കുറിച്ച് റിയാസ് പറയുന്നു. 'ഖത്തര്‍ മലയാളീസ് ഫേസ്ബുക് പേജില്‍ എന്റെ പേരുവെച്ച് ആരോ ഒരു പോസ്റ്റ് ചെയ്തതായി സുഹൃത്തുക്കള്‍ വിളിച്ചുപറഞ്ഞപ്പോള്‍ മാത്രമാണ് ഞാന്‍ സംഭവം അറിയുന്നത്. വെള്ളിയാഴ്ച ഉച്ചമയക്കം കഴിഞ്ഞ് എഴുന്നേറ്റപ്പോള്‍ ഫോണില്‍ നിരവധി കൂട്ടുകാരുടെ വിളികളും സന്ദേശങ്ങളും എത്തിയതായും അദ്ദേഹം പറയുകയുണ്ടായി.
അങ്ങനെയായിരുന്നു ബാങ്ക് ഡീറ്റെയില്‍സ് പരിശോധിച്ചത്. 15ാം തീയതി 750 റിയാല്‍ മെഹ്താബിന്റെ അക്കൗണ്ടിലേക്ക് പോയിരിക്കുന്നു. എന്നാല്‍, താൻ അറിഞ്ഞുകൊണ്ടുള്ള ട്രാന്‍സ്ഫര്‍ ആയിരുന്നില്ല ഇത് എന്നും അദ്ദേഹം വ്യക്തമാക്കി. കുറെ മാസങ്ങള്‍ക്ക് മുമ്പ് സുഹൃത്തിനുവേണ്ടി ഒരു ബില്‍ പേമെന്റിനായി മെഹ്താബിന്റെ അക്കൗണ്ട് നമ്പര്‍ 'ബെനിഫിഷ്യറി' ആയി ചേര്‍ക്കപ്പെട്ടിരുന്നു. പക്ഷേ, പിന്നെ ഒരു ഇടപാടും നടന്നിട്ടില്ല. ആളെയും അറിയില്ല. മൊബൈല്‍ ഫോണിലെ ബാങ്ക് ആപ്ലിക്കേഷന്‍ ആപ്പില്‍ ബാലന്‍സ് ചെക്ക് ചെയ്യുമ്പോഴോ മറ്റോ, കുട്ടികളുടെ കൈയില്‍നിന്നുള്ള അബദ്ധമാവാം തുക ട്രാന്‍സ്ഫര്‍ ആവാന്‍ ഇടയായതെന്ന് സംശയിക്കുന്നു' - എന്നും റിയാസ് പറയുന്നു.
എന്തായാലും അറിയാതെ നഷ്ടപ്പെട്ട തുക തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് തൃശൂര്‍ ചാവക്കാട് സ്വദേശിയായ റിയാസ്. എ.സി റിപ്പയറിങ് ജോലി ചെയ്യുന്ന ഇദ്ദേഹം വക്റയില്‍ കുടുംബത്തിനൊപ്പമാണ് താമസം. അവധിക്ക് നാട്ടിലുള്ള മെഹ്താബ് മടങ്ങിയെത്തിയാല്‍ കാണണം, കഴിഞ്ഞ ദിവസങ്ങളില്‍ വിളിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു -റിയാസ് ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
https://www.facebook.com/Malayalivartha