ന്യൂസിലന്‍ഡിലെ രണ്ട് മുസ്ലിം പള്ളികളിലലെ ഭീകരാക്രമണം: 49 മരണം
ന്യൂസിലന്‍ഡിലെ രണ്ട് മുസ്ലീ പള്ളികളിലുണ്ടായ ഭീകരാക്രമണം ലോകത്താകമാനം ഞെട്ടിച്ചു . ക്രൈസ്റ്റ് ചർച്ച് നഗറിലെ പള്ളികളിൽ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്‌ക്കിടെ ഭീകരര്‍ 49 പേരെ കൂട്ടക്കൊല ചെയ്യുകയും ദൃശ്യങ്ങള്‍ തത്സമയം ഫേസ് ബുക്കില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്‌തത് ലോകമൊട്ടാകെ ഭയാനകം സൃഷ്ടിച്ചു . ഭീകരാക്രമണത്തിൽ അന്‍പതോളം പേര്‍ക്ക് പരിക്കേറ്റു. ഇരുപത് പേരുടെ നില ഗുരുതരമാണ്.
41 പേർ അല്‍ നൂര്‍ പള്ളിയിലും ഏഴു പേർ ലിന്‍വുഡ് പള്ളിയിലുമാണ് കൊല്ലപ്പെട്ടത്. ഒരാള്‍ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞു . ന്യൂസിലാന്‍ഡ് സമയം ഇന്നലെ ഉച്ചയ്‌ക്ക്1.30 നായിരുന്നു അല്‍ നൂര്‍ പള്ളിയിലെ ആക്രമണം.
പള്ളിയിലെ കൂട്ടക്കൊല ഭീകരന്‍ ഹെല്‍മറ്റില്‍ ഘടിപ്പിച്ച ക്യാമറയിലൂടെ തത്സമയം ഫേസ്ബുക്കില്‍ പ്രദര്‍ശിപ്പിച്ചു. പള്ളിയില്‍ നൂറോളം വിശ്വാസികള്‍ ഉണ്ടായിരുന്നു. കൊലയാളി നൂറിലേറെ റൗണ്ട് വെടി വച്ചു. കുട്ടികള്‍ ഉള്‍പ്പെടെ വെടിയേറ്റു വീഴുന്നതും പ്രാണ വെപ്രാളത്തോടെ പരക്കം പായുന്നതും ക്രൂരമായ സംതൃപ്തിയോടെ ഇയാള്‍ ക്യാമറയിൽ പകര്‍ത്തി.
തിരയൊഴിഞ്ഞ തോക്കുകളില്‍ ഇയാള്‍ ശാന്തനായി നിരവധി തവണ വെടിയുണ്ടകള്‍ നിറയ്‌ക്കുന്ന ദൃശ്യവും ഉണ്ട്. വെടിയേറ്റവരുടെ വിലാപവും ഞരക്കങ്ങളും ആ ഇടവേളയില്‍ കേള്‍ക്കാമായിരുന്നു. വെടിയേറ്റ് ഇഴഞ്ഞ ഒരാളെ തോക്ക് നിറച്ച ശേഷം വീണ്ടും വെടിവച്ചു കൊലപ്പെടുത്തി. നരഹത്യയുടെ പതിനേഴ് മിനുട്ട് നീണ്ട വീഡിയോ ആണ് ഫേസ് ബുക്കില്‍ പ്രചരിച്ചത്. ഹൃദയഭേദകമായ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങള്‍ നിന്ന് നീക്കം ചെയ്തു.
ആക്രമണവുമായി ബന്ധപ്പെട്ട് ആസ്ട്രേലിയയിലെ ഗ്രാഫ്റ്റണ്‍ സ്വദേശി ബ്രന്റണ്‍ ടറന്റും ( 28) ഒരു വനിതയും ഉള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു.അല്‍ നൂര്‍ പള്ളിയില്‍ ബ്രന്റണ്‍ ടറന്റ് ഒറ്റയ്‌ക്കാണ് ആക്രമണം നടത്തിയത്.
പട്ടാള യൂണിഫോം ധരിച്ച് സ്വയം കാറോടിച്ചാണ് ഇയാള്‍ എത്തിയത്. കാറില്‍ ആറ് തോക്കുകള്‍ ഉണ്ടായിരുന്നു. അതില്‍ നിന്ന് സെമി ഓട്ടോമാറ്റിക് തോക്കും ഒരു റൈഫിളും എടുത്ത് പള്ളിയുടെ മുന്‍ വാതില്‍ക്കല്‍ എത്തി കണ്ടവരെയെല്ലാം വെടിവയ്‌ക്കുകയായിരുന്നു.
പള്ളിയിൽ പ്രാര്‍ത്ഥിക്കാന്‍ എത്തിയ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം അംഗങ്ങള്‍ ഭാഗ്യം കൊണ്ട് തലനാഴികയ്ക്കാണ് രക്ഷപ്പെട്ടത് . ന്യൂസിലന്‍ഡിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിന് എത്തിയതായിരുന്നു ബംഗ്ലാദേശ് ടീം. അല്‍ നൂര്‍ പള്ളിക്ക് സമീപമാണ് സ്റ്റേഡിയം.
വൈകിട്ട് 5.27ഓടെയാണ് ലിന്‍വുഡ് പള്ളിയില്‍ ആക്രമണം നടന്നത്. ഇതുമായി ബന്ധപ്പെട്ടാണ് രണ്ട് പുരുഷന്‍മാരും ഒരു സ്ത്രീയും അറസ്റ്റിലായത്. പ്രതികളിലൊരാളുടെ കാര്‍ പൊലീസ് കണ്ടെത്തി അതിലുണ്ടായിരുന്ന സ്ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കി. ന്യൂസിലന്‍ഡിലെ എല്ലാ മുസ്ലിം പള്ളികളും അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.
https://www.facebook.com/Malayalivartha