തുരു തുരേ നിറയൊഴിച്ചെത്തിയ അക്രമിയെക്കണ്ട് ഭയക്കാതെ മക്കളെ ചേർത്ത് പിടിച്ച് വെടിയുണ്ടകൾ ഏറ്റു വാങ്ങി പിതാവ്; ഇരട്ട സഹോദരന്മാരുടെ പിറന്നാൾ ആഘോഷത്തിന് ന്യൂസിലാൻഡിലെത്തിയ പിതാവിനും കുടുംബത്തിനും മറക്കാനാകില്ല ആ ദിനം
ജീവന്റെ ജീവനായ മക്കളെ രക്ഷിക്കാൻ ഒരച്ഛൻ മക്കൾക്ക് കവചമായി നിന്ന് വെടിയുണ്ടകൾ ഏറ്റു വാങ്ങി. ലോകത്തെ നടുക്കിയ ന്യൂസിലാൻഡ് വെടിവയ്പ്പിനിടെയായിരുന്നു മക്കളെ രക്ഷിക്കാൻ ദുബായിലെ ബിസിനസുകാരൻ വെടിയുണ്ടയേറ്റു വാങ്ങിയത്. ന്യൂസിലാൻഡിൽ സ്ഥിര താമസമാക്കിയ ഇറാഖി വംശജൻ അദീബ് സമി(52) ആണു മക്കളായ അബ്ദുല്ല(29), അലി(23) എന്നിവർക്കു വെടിയേൽക്കാതെ സ്വന്തം ശരീരം കൊണ്ട് രക്ഷാ കവചമൊരുക്കിയത്. ഇദ്ദേഹത്തിന്റെ ശരീരത്തിന്റെ പിൻഭാഗത്ത് തറച്ച വെടിയുണ്ട പിന്നീട് ആശുപത്രിയിൽ നീക്കം ചെയ്തു.
ആക്രമണത്തിൽ അബ്ദുല്ല, അലി എന്നിവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ക്രൈസ്റ്റ് ചർച്ചിലെ നൂർ മസ്‍ജിദിലായിരുന്നു ഇവരുണ്ടായിരുന്നത്. അൽഐനിലും ഒമാനിലും എൻജിനീയറിങ് കൺസൾട്ടൻസി നടത്തുന്ന അദീബ് സമി വ്യാഴാഴ്ച ദുബായിൽ നിന്നു ന്യൂസിലാൻഡിലേയ്ക്ക് പോയതാണ്. ഇദ്ദേഹത്തിന്റെ മകളായ ഹിബാ അദീബ്(30) ദുബായിലുണ്ട്.
എന്റെ പിതാവാണ് റിയൽ ഹീറോ. സ്വന്തം ജീവൻ പണയം വച്ച് സഹോദരന്മാരെ രക്ഷപ്പെടുത്താൻ അദ്ദേഹം തയ്യാറായി–ഹിബ പറഞ്ഞു. പിതാവിനു വെടിയേറ്റു എന്നറിഞ്ഞതു മുതൽ ഈ യുവതി കരച്ചിൽ നിർത്തിയിട്ടില്ല. ഉടൻ ന്യൂസിലാൻഡിലേയ്ക്ക് ഫോൺ വിളിച്ചു പരുക്കോടെ രക്ഷപ്പെട്ടു എന്നു മനസിലാക്കി. സംഭവമറിഞ്ഞയുടൻ ന്യൂസിലാൻഡിലേയ്ക്ക് വിളിച്ചു പിതാവും സഹോദരന്മാരും സുരക്ഷിതരാണെന്ന് ഉറപ്പാക്കി- ഹിബ പറഞ്ഞു.
പിതാവിന്റെ പിൻഭാഗത്ത് പതിച്ച വെടിയുണ്ട പിന്നീട് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. അദ്ദേഹം സുഖം പ്രാപിച്ചുവരുന്നു. എന്നാൽ, മരിച്ച 49 പേരിൽ 12 വയസുകാരനടക്കം ഒട്ടേറെ പരിചയക്കാരും സുഹൃത്തുക്കളുമുണ്ട്. വ്യാഴാഴ്ചയാണ് പിതാവും മാതാവ് സനാ അൽഹാറും ന്യൂസിലാൻഡിലേയ്ക്ക് പോയത്. ഇന്നലെ(വെള്ളി)23 വയസു തികയുന്ന ഇരട്ടസഹോദരന്മാരുടെ ജന്മദിനമാഘോഷിക്കുകയായിരുന്നു ലക്ഷ്യം.
ഇറാഖ് യുദ്ധം കാരണം ഹിബയ്ക്ക് അഞ്ച് വയസുള്ളപ്പോഴായിരുന്നു കുടുംബം ന്യൂസിലാൻഡിലേയ്ക്ക് കുടിയേറിയത്. പരസ്പരം സൗഹൃദം പുലർത്തുന്ന സമൂഹത്തിലാണ് ഇവരുടെ കുടുംബം അവിടെ കഴിയുന്നത്. അക്രമം എന്നത് കേട്ടുകേൾവി പോലുമില്ലായിരുന്നു. എന്നാൽ 2011ൽ 185 പേരുടെ മരണത്തിനിടയാക്കിയ ഭൂകമ്പത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. എന്നാൽ, ഈ ദുരന്തം അതിലും വലുതായിപ്പോയെന്ന് ദുബായിൽ സ്വന്തമായി കമ്പനി നടത്തുന്ന ഹിബ പറയുന്നു. ഇന്ന്(ശനി) ന്യൂസിലാൻഡിലേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് ഈ യുവതി.
ഇക്കഴിഞ്ഞ ദിവസമാണ് പട്ടാള വേഷം ധരിച്ച ബ്രന്റൻ ക്രൈസ്റ്റ്ചർച്ചിലെ അൽനൂർ മസ്ജിദിനു സമീപം കാർ നിർത്തി ഹെൽമറ്റിൽ ക്യാമറ ഘടിപ്പിച്ച ഒരാൾ അകത്തേക്കു നടന്നത്. ജനങ്ങൾക്കു നേരെ തുരുതുരാ വെടിയുതിർക്കുന്നതും ആളുകൾ പിടഞ്ഞുവീഴുന്നതുമുൾപ്പെടെ തൽസമയ ദൃശ്യങ്ങൾ ഈ ക്യാമറ വഴി ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടുകൊണ്ടിരുന്നു.
ഒരു തോക്ക് ഉപയോഗിച്ച ശേഷം കാറിൽ തിരിച്ചെത്തി മറ്റൊന്ന് എടുക്കുന്നതും കാണാം. ഒരാളുടെ തൊട്ടടുത്തു ചെന്ന് നെഞ്ചിലേക്കാണു വെടിവയ്ക്കുന്നത്. ഉള്ളുലയ്ക്കുന്ന ക്രൂരമായ വിഡിയോ ഫെയ്സ്ബുക്ക് ഉടൻ നീക്കം ചെയ്ത് അക്കൗണ്ട് മരവിപ്പിച്ചു. ഇത് പ്രചരിപ്പിക്കരുതെന്ന് ലോകമെങ്ങും പൊലീസ് മുന്നറിയിപ്പ് നൽകി. സ്കോട്‌ലൻഡ്, അയർലൻഡ്, ബ്രിട്ടൻ എന്നിവിടങ്ങളിൽ നിന്നായി ഓസ്ട്രേലിയയിലേക്കു കുടിയേറിയവരാണു ബ്രന്റന്റെ പൂർവികർ. ആക്രമണം നടത്താനാണ് ന്യൂസീലൻഡിൽ എത്തിയത്.
അൽ നൂർ മസ്ജിദിൽ വെടിവയ്പു നടത്തിയ ഓസ്ട്രേലിയക്കാരൻ ബ്രന്റൻ ടറന്റ് തൽസമയം പുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത് അയാളുടെ തീവ്രനിലപാടു വ്യക്തമാക്കുന്ന ശക്തമായ സൂചനകൾ. ഫെയ്സ്ബുക്കിലെ ലേഖനത്തിലും കടുത്ത വംശീയവിദ്വേഷമാണുള്ളത്. വെടിവയ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തും വെള്ളക്കാരല്ലാത്തവർ രാജ്യത്തു കുടിയേറുന്നതിനെതിരെ അമർഷം വ്യക്തമാക്കിയും 87 പേജ് നീളുന്ന വിവരണമാണ് അക്രമിയായ ഓസ്ട്രേലിയൻ യുവാവിന്റെ സമൂഹമാധ്യമ അക്കൗണ്ടിലുള്ളത്. ഇസ്‌ലാമിക് സ്റ്റേറ്റ്, അൽ ഖായ്ദ ഭീകരസംഘടനകളുടെ വാദങ്ങളും വിശദീകരണങ്ങളും ഓർമിപ്പിക്കുന്ന ഭാഷയാണ് ബ്രന്റന്റേത്.
വെടിവയ്പിന്റെ ഫെയ്സ്ബുക്ക് തൽസമയ ദൃശ്യങ്ങളിലൊരിടത്തു വാഹനത്തിനുള്ളിലെ പാട്ടു മുഴങ്ങിക്കേൾക്കാം. 1992–95 കാലത്തെ ബോസ്നിയൻ യുദ്ധത്തിൽ സെർബിയൻ സേന കവാത്തിനായി ഉപയോഗിച്ചിരുന്ന ഗാനമാണിത്. വംശഹത്യയ്ക്കും യുദ്ധക്കുറ്റങ്ങൾക്കും പിന്നീടു ശിക്ഷിക്കപ്പെട്ട ബോസ്നിയൻ സെർബ് നേതാവ് റാഡൊവാൻ കറജിറ്റ്ഷിനെ പുകഴ്ത്തുന്ന ഒന്ന്. ഇത്തരം കുറ്റങ്ങൾക്കു ശിക്ഷിക്കപ്പെട്ട മറ്റു പലരുടെയും പേരുകൾ ആയുധങ്ങളിൽ എഴുതിവച്ചിരുന്നു.
https://www.facebook.com/Malayalivartha