ബ്രെക്സിറ്റിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേക്കെതിരെ വീണ്ടും അവിശ്വാസ പ്രമേയം കൊണ്ട് വരുമെന്ന് പ്രതിപക്ഷം
ബ്രെക്സിറ്റിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേക്കെതിരെ വീണ്ടും അവിശ്വാസ പ്രമേയത്തിന് സമ്മർദ്ദം ചെലുത്താനൊരുങ്ങി പ്രതിപക്ഷ നേതാവ് ജെര്‍മി കോര്‍ബിന്‍ രംഗത്ത്.
കഴിഞ്ഞ രണ്ട് പ്രാവശ്യവും വോട്ടെടുപ്പില്‍ പരാജയപ്പെട്ട ശേഷം മൂന്നാമതും പുതിയ കരാറുമായി തെരേസ മേ പാര്‍ലമെന്റിനെ ഈ ആഴ്ച അഭിമുഖീകരിക്കാനിരിക്കെയാണ് പ്രതിപക്ഷ നേതാവ് ജെര്‍മി കോര്‍ബിന്‍ മേക്ക് ഭീഷണി ഉയര്‍ത്തി രംഗത്തെത്തിയിരിക്കുന്നത്.
ബ്രക്‌സിറ്റില്‍ പാര്‍ലമെന്റില്‍ തെരേസ മേ അവതരിപ്പിക്കാന്‍ പോകുന്ന മൂന്നാമത്തെ കരാറും പരാജയപ്പെടുകയാണെങ്കിൽ അവിശ്വാസപ്രമേയം കൊണ്ടുവരികയെന്ന് കോര്‍ബൈന്‍ പറഞ്ഞു. ഇത്തവണയും കരാര്‍ പസാക്കിയെടുക്കാന്‍ മേക്ക് സാധിച്ചില്ലെങ്കില്‍ മേയുടെ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് സമ്മര്‍ദ്ദം ചെലുത്തുമെന്ന് കോര്‍ബൈന്‍ വ്യക്തമാക്കി.
മുമ്പ് ഒരു തവണ മേക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നെങ്കിലും പരാജയപ്പെട്ടു. എന്നാല്‍ ഇത്തവണ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് പ്രമേയം പര്‍ലമെന്റില്‍ അവതരിപ്പിക്കുക എന്ന് കോര്‍ബിന്‍ പറഞ്ഞു. പുതിയ കരാര്‍ എന്തായാലും പരാജയപ്പെടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഒരു തരത്തിലും പിന്തുണയ്ക്കാൻ കഴിയാത്തതാണ് തെരേസ മേയുടെ ബ്രക്‌സിറ്റ് കരാറെന്നും രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം വിജയം ഉറപ്പാക്കിയ ശേഷമേ പുതിയ കരാര്‍ അവതരിപ്പിക്കൂ എന്ന് വാണിജ്യ മന്ത്രി ലിയാം ഫോക്‌സ് അറിയിച്ചു.
സ്വന്തം പാര്‍ട്ടിയില്‍ നിന്നുപോലും മേക്കെതിരെ എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്. കഴിഞ്ഞ നവംബറില്‍ മേയുടെ നിലപാടുകളില്‍ പ്രതിഷേധിച്ച് മന്ത്രിസഭയില്‍ നിന്നും രാജിവെച്ച എസ്തര്‍ മെക്കവേ കഴിഞ്ഞ ദിവസം മേക്കെതിരെയുള്ള നിലപാട് കടുപ്പിച്ച് രംഗത്തെത്തി. മേയുടേത് മോശം കരാറാണെന്നതില്‍ താന്‍ ഇപ്പോഴും അടിയുറച്ച് വിശ്വസിക്കുന്നുവെന്ന് അവര്‍ പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ബ്രെക്‌സിറ്റ് പ്രാബല്യത്തിലാകുന്ന തീയതി നീട്ടാന്‍ അനുമതി തേടിയിയുള്ള പ്രമേയം പാസായത്. 202നെതിരെ 412 വോട്ടുകള്‍ക്ക് പ്രമേയം പാര്‍ലമെന്റില്‍ പാസായത്. ഈ ആത്മവിശ്വാസത്തിലാണ് മൂന്നാമതും കരാറുമായി പാര്‍ലമെന്റിനെ സമീപിക്കാന്‍ തെരേസ മേ തയ്യാറെടുക്കുന്നത്. ഈ കരാര്‍ ബ്രീട്ടീഷ് പാര്‍ലമെന്റ് അംഗീകരിച്ചാല്‍ ജൂണ്‍ 30ന് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടാനാണ് മേയുടെ പദ്ധതി. ഇതിന് കൂടുതല്‍ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമമാണ് തെരേസാ മെയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ഇപ്പോള്‍ നടത്തുന്നത്.
https://www.facebook.com/Malayalivartha