ഭീകരാക്രമണത്തിന് മുൻപ് പ്രതി ഇമെയില്‍ അയച്ചിരുന്നു ; രണ്ട് മിനുട്ടിനകം അന്വേഷിക്കാന്‍ ഉത്തരവിട്ടെങ്കിലും ഉടനടി തന്നെ ആക്രമണമുണ്ടായി ; ന്യൂസിലന്റ് പ്രധാനമന്ത്രി
ക്രൈസ്റ്റ് ചര്‍ച്ചിലെ മുസ്ലിം പള്ളികളിൽ വെടിവെയ്പ്പ് നടത്തുന്നതിന് ഒമ്പത് മിനുട്ട് മുൻപ് പ്രതി ഇ മെയില്‍ അയച്ചതായി പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍. എന്നാല്‍ ആക്രമണം തടയുന്നതിനുള്ള സമയം ലഭിച്ചില്ലെന്നും അവർ പറഞ്ഞു. പ്രധാനമന്ത്രി ഉള്‍പ്പടെ 30 പേര്‍ക്കാണ് ക്രൂര കൃത്യം നടത്തുന്നതിന് മുന്നേ 74 പേജുള്ള നയരേഖ പ്രതി അയച്ചത്. എന്നാല്‍ എവിടെയാണ് ആക്രമണം നടത്തുന്നതെന്ന് സൂചന നല്‍കിയില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
രണ്ട് മിനുട്ടിനകം അന്വേഷിക്കാന്‍ ഉത്തരവിട്ടെങ്കിലും ഉടനടി തന്നെ ആക്രമണം നടത്തിയെന്ന വിവരമാണ് ലഭിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു . കൂടാതെ , ആക്രമണത്തിൽ മരിച്ചവരുടെ മൃതദേഹങ്ങള്‍ ബുധനാഴ്ച വിട്ടുനല്‍കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ ഏറ്റവും വലിയ ശിക്ഷ തന്നെ പ്രതികള്‍ക്ക് നല്‍കും. പ്രതി കൂടുതല്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്നും പ്രധാനമന്ത്രി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. അല്‍നൂര്‍, ലിന്‍വുഡ് പള്ളികളില്‍ 50 പേരെ അക്രമി ബ്രന്റണ്‍ ടാറന്റ് ഒറ്റക്കാണ് വെടിവെച്ചതെന്നും പൊലീസ് അറിയിച്ചു. പിടിയിലായ മറ്റുള്ളവര്‍ക്ക് ആക്രമണവുമായി ബന്ധമില്ലെന്നും ഇവരെ വിട്ടയച്ചെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
സംഭവത്തിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട 15 ലക്ഷത്തോളം വീഡിയോകള്‍ നീക്കം ചെയ്തതായി ഫെയ്‌സ്ബുക്ക് അറിയിച്ചു. ഫെയ്‌സ്ബുക്ക് ലൈവ് നല്‍കി കൃത്യം നടത്തിയതില്‍ പ്രതിഷേധം ശക്തമായതോടെയാണ് ഫെയ്‌സ്ബുക്ക് ഇക്കാര്യം അറിയിച്ചത്. ഇതിനിടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ലോകം ആദരാഞ്ജലി അര്‍പ്പിച്ചു.
https://www.facebook.com/Malayalivartha