റഷ്യയെ കമഴ്ത്തിവെച്ച് പുട്ടിന്‍ചക്രവര്‍ത്തിയുടെ അടുത്ത നീക്കം ഇതാ....
എതിരാളികളില്ലാത്ത നേതാവ് ,പ്രതിയോഗികള്‍ ഉണ്ടെങ്കില്‍ പോലും അവരെല്ലാം തന്നെ ഇദ്ദേഹത്തിന് മുന്നില്‍ നിഷ്പ്രഭം. റഷ്യയുടെ ഏകാധിപത്യ ചക്രവര്‍ത്തി എന്നുതന്നെ വിശേഷിപ്പിക്കാവുന്ന വ്‌ലാഡിമിര്‍ പുടിനെ കുറിച്ചാണ് മുകളില്‍ സൂചിപ്പിച്ചത്. സ്റ്റാലിന് കണ്ട ഏറ്റവും വലിയ സ്വേച്ഛാധിപതിയാണ് വ്‌ലാഡിമിര്‍ പുടിന്‍. തനിക്ക് വിദൂര ഭാവിയിലെങ്കിലും എതിരാളിയാകുമെന്ന് തോന്നുന്ന ഒരാളെ തുടക്കത്തില്‍ തന്നെ രാഷ്ട്രീയ ചതുരംഗത്തിലൂടെ ഉന്മൂലനം ചെയ്യാനുള്ള പുട്ടിന്റെ കഴിവുതന്നെയാണ് അദ്ദേഹം റഷ്യയുടെ മുടിചൂടാ മന്നനായി ഇപ്പോഴും വാഴുന്നതിനു പിന്നിലെ യാഥാര്‍ഥ്യം.
1952 ഒക്ടോബര്‍ ഏഴിനു ലെനിന്‍ഗ്രാഡില്‍ അതായത് ഇപ്പോഴത്തെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ ഫാക്ടറി തൊഴിലാളിയുടെ മകനായാണു പുടിന്റെ ജനനം. തന്റെ മുത്തച്ഛന്‍ സോവിയറ്റ് നേതാക്കളായ ലെനിന്റെയും സ്റ്റാലിന്റെയും പാചകക്കാരനായിരുന്നെന്ന് അദ്ദേഹം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ലെനിന്‍ഗ്രാഡ് സര്‍വകലാശാലയില്‍ നിയമപഠനത്തിനുശേഷം 1975ല്‍ റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗത്തില്‍ (കെജിബി) ഇന്റലിജന്‍സ് ഓഫിസറായി.
ലെനിന്‍ഗ്രാഡിലെത്തുന്ന വിദേശസന്ദര്‍ശകരുടെമേല്‍ ചാരക്കണ്ണുമായി പ്രതിഭ തെളിയിച്ചുകഴിഞ്ഞാണു രാഷ്ട്രീയത്തിലിറങ്ങിയത്. ഇന്റലിജന്‍സ് വിഭാഗത്തിലെ ഉദ്യോഗകാലത്തു ജര്‍മനും ഇംഗ്ലിഷും പഠിച്ചു. 1991ല്‍, ലെനിന്‍ഗ്രാഡ് മേയറായി മല്‍സരിച്ച അനറ്റൊലി സോബ്ചകിന്റെ ഉപദേശകനായാണു രാഷ്ട്രീയപ്രവേശം. ഇദ്ദേഹത്തിന്റെ മകളാണ് ഇത്തവണത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പുടിന്റെ എതിര്‍സ്ഥാനാര്‍ഥികളിലൊരാളായിരുന്ന സെനിയ സോബ്ചക്. അനറ്റൊളി സോബ്ചക് അന്നത്തെ തിരഞ്ഞെടുപ്പു ജയിച്ചു മേയറായപ്പോള്‍ പുടിന്‍ രഹസ്യാന്വേഷണവിഭാഗം വിട്ടു.
ആറു വര്‍ഷം കഴിഞ്ഞ്, 1997ല്‍ പ്രസിഡന്റ് ബോറിസ് യെല്‍സിന്റെ കീഴിലുള്ള സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥനായി അദ്ദേഹം വളര്‍ന്നു . 1999 ഓഗസ്റ്റില്‍ യെല്‍സിന്‍ പുടിനെ റഷ്യന്‍ പ്രധാനമന്ത്രിയാക്കി. അതേവര്‍ഷം ഡിസംബറില്‍ അപവാദങ്ങളെത്തുടര്‍ന്നു യെല്‍സിന്‍ അധികാരമൊഴിഞ്ഞപ്പോള്‍ അദ്ദേഹം ആക്ടിങ് പ്രസിഡന്റായി. 2000 മാര്‍ച്ചില്‍ റഷ്യന്‍ പ്രസിഡന്റായി. 2004ല്‍ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് . 2008ല്‍ പ്രധാനമന്ത്രിയായി. 2012ല്‍ മൂന്നാം തവണ പ്രസിഡന്റായി. തുടര്‍ച്ചയായി രണ്ടു തവണയിലേറെ പ്രസിഡന്റാകുന്നതിനാണു റഷ്യയില്‍ വിലക്കുണ്ട് എന്നതുകൊണ്ടുതന്നെയുള്ള പുട്ടിന്റെ തന്ത്രപരമായ നീക്കമായിരുന്നു ആ പ്രധാനമന്ത്രി പദം.
ഇപ്പോള്‍ ലോകം ചോദിക്കുന്നത് ചൈനയിലെ സ്വേച്ഛാധിപതിയായ ഷീ ജിന്‍ പിങ്ങിന്റെ പാതയില്‍ തന്നെയാണോ പുടിന്റെയും യാത്ര എന്നാണ് .ചൈനയില്‍ പ്രസിഡന്റ് ഷി ചിന്‍പിങ്ങിന് ആജീവനാന്തം അധികാരത്തില്‍ തുടരാന്‍ അനുമതി നല്‍കുന്ന ഭരണഘടനാ ഭേദഗതി പാര്‍ലമെന്റ് 2018ല്‍ വന്‍ഭൂരിപക്ഷത്തോടെ അംഗീകരിച്ചപ്പോള്‍ ചൈനയില്‍ എന്തു നടന്നാലും ശരി, അധികാരത്തില്‍ കടിച്ചുതൂങ്ങാനായി ഭരണഘടനാ ഭേദഗതിക്കു താനില്ലെന്നു ലോകത്തോട് വിളിച്ചു പറഞ്ഞാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ലോകത്തിന്റെ ഹൃദയം കവര്‍ന്നത്., എന്നാല്‍ ഇപ്പോഴിതാ അതെല്ലാം വെറും വാക്കായിരുന്നു എന്ന് പുടിന്‍ തെളിയിച്ചിരിക്കുന്നു. ജനുവരി 15നു മോസ്‌ക്കോയില്‍നിന്ന പുറത്തുവന്ന വാര്‍ത്തകള്‍ നല്‍കുന്ന സൂചന അതാണ് .ഭരണഘടനയില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങളെക്കുറിച്ച് പുടിന്‍തന്നെ നടത്തിയ പ്രഖ്യാപനമായിരുന്നു അത്.
ചുരുങ്ങിയത് 25 വര്‍ഷമായി റഷ്യയില്‍ താമസിച്ചുവരുന്നവര്‍ക്കേ പ്രസിഡന്റാകാന്‍ അര്‍ഹതയുളളൂ. പുടിനുമായി പിണങ്ങിയും ഏറ്റുമുട്ടിയും നാടുവിട്ടുപോയവര്‍ക്കു പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ കഴിയില്ല.
പ്രധാനമന്ത്രിയെയും മന്ത്രിമാരെയും നിയമിക്കാനുള്ള അധികാരം പ്രസിഡന്റില്‍നിന്നു എടുത്തുമാറ്റുകയും പാര്‍ലമെന്റിനു നല്‍കുകയും ചെയ്യുന്നതാണ് മറ്റൊരു ഭേദഗതി. സായുധ സേനകളുടെ തലവന്മാരെ നിയമിക്കാനുള്ള അധികാരം പ്രസിഡന്റിനായിരിക്കുമെങ്കിലും അതു നിര്‍വഹിക്കുന്നതു പാര്‍ലമെന്റുമായി ആലോചിച്ചായിരിക്കണം. ഭരണഘടനാ ഭേദഗതികള്‍ ഹിതപരിശോധനയ്ക്കുവിധേയമായിരിക്കും. അതിനു തീയതി നിശ്ചയിച്ചിട്ടില്ല.
തുടര്‍ച്ചയായി രണ്ടു തവണയിലധികം പ്രസിഡന്റാകാന്‍ പാടില്ലെന്ന ഭരണഘടനാ വ്യവസ്ഥ 2024നുശേഷവും പുടിന്‍ ആ സ്ഥാനത്തു തുടരുന്നതിനു തടസ്സമാകുന്നു. ഒരിക്കല്‍കൂടി പ്രധാനമന്ത്രിയായശേഷം വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്കു മല്‍സരിക്കുകയെന്ന 2012ലെ അടവ് ആവര്‍ത്തിക്കുകയാണ് അതിനൊരു പോംവഴി. എന്നാല്‍, പ്രസിഡന്റിനു മേലില്‍ ഇന്നത്തെ അത്രയും അധികാരങ്ങള്‍ ഉണ്ടാവില്ല. ആ നിലയില്‍ അദ്ദേഹം അതിനുവേണ്ടി ശ്രമിക്കാനുള്ള സാധ്യത പലരുംതള്ളിക്കളയുന്നു.
മോസ്‌കോയില്‍ ഏറ്റവും നീണ്ട കാലം അധികാരത്തിലിരുന്ന വരില്‍ രണ്ടാമനാണ് ഇപ്പോള്‍തന്നെ പുടിന്‍. ആദ്യത്തെയാള്‍ മൂന്നുപതിറ്റാണ്ടിന്റെ റെക്കോഡുള്ള സോവിയറ്റ് ഏകാധിപതി ജോസഫ് സ്റ്റാലിനായിരുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കു ശേഷം പ്രസിഡന്റ് ബോറിസ് യെല്‍സിന്റെ ഭരണത്തില്‍ റഷ്യ കലങ്ങിമറിഞ്ഞു കൊണ്ടിരിക്കേയായിരുന്നു1999ല്‍ അദ്ദേഹത്തിന്റെ പ്രധാനമന്ത്രിയെന്ന നിലയിലുള്ള പുടിന്റെ രംഗപ്രവേശം.
1999 മുതല്‍ റഷ്യയില്‍ അധികാരത്തിലുള്ള പുടിന്‍ 2018 മാര്‍ച്ചില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 76.7% വോട്ടു നേടിയാണു ഭരണത്തിലെത്തിയത്. പുടിന്റെ വലംകൈയായ മെദ്വെദേവ് 200813ല്‍ പ്രസിഡന്റായിരുന്നു.പുടിന്‍ അന്നു പ്രധാനമന്ത്രിയും. അടുപ്പിച്ചു രണ്ടുതവണയിലേറെ പ്രസിഡന്റായിരിക്കാന്‍ കഴിയില്ലെന്ന ഭരണഘടനാ വ്യവസ്ഥ മറികടക്കാനാണ് അന്നു പ്രധാനമന്ത്രിയായത്. 2012ല്‍ പുടിന്‍ പ്രസിഡന്റായി മടങ്ങിയെത്തിയപ്പോള്‍ മെദ്വെദേവ് പ്രധാനമന്ത്രിയായി.
യെല്‍സിന്‍ വിരമിച്ചതോടെ അടുത്ത വര്‍ഷം പ്രസിഡന്റായി. രണ്ടു തവണയായി എട്ടു വര്‍ഷം ആ സ്ഥാനത്തിരുന്നു. തുടര്‍ച്ചയായി മൂന്നാം തവണയും പ്രസിഡന്റാകുന്നതിനു ഭരണഘടന തടസ്സമായപ്പോഴാണ് 2008ല്‍ സ്ഥാനമൊഴിഞ്ഞു പ്രധാനമന്ത്രിയായത്. തന്റെ കീഴില്‍ ഒന്നാം ഉപപ്രധാനമന്ത്രിയായിരുന്ന മെദ്വദേവിനെ പ്രസിഡന്റാക്കുകയും ചെയ്തു. പക്ഷേ, ഭരണത്തിന്റെ കടിഞ്ഞാണ്‍ അപ്പോഴും പുടിന്റെ കൈകളില്‍തന്നെയായിരുന്നു.
ഭരണഘടനയെ അങ്ങനെ മറികടന്നശേഷം 2012ല്‍ മൂന്നാം തവണയും പ്രസിഡന്റായി. മെദ്വദേവിനെ പ്രധാനമന്ത്രിയാക്കി. പക്ഷേ, ജനങ്ങള്‍ പ്രതിഷേധിച്ചു. തലേവര്‍ഷത്തെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന പേരില്‍ മോസ്‌ക്കോയിലെ തെരുവുകള്‍ ഇളകി മറിയുകയായിരുന്നു അപ്പോള്‍. പുടിന്‍ മൂന്നാമതും പ്രസിഡന്റാകുന്നതിനെതിരായ സമരവുമായി അതു മാറി. പുടിന്‍ ഗൗനിച്ചില്ല. അതിനുശേഷമാണ് പ്രസിഡന്റിന്റെ സേവന കാലാവധി നാലു വര്‍ഷത്തില്‍നിന്ന് ആറു വര്‍ഷമാക്കി വര്‍ധിപ്പിക്കാന്‍ പാര്‍ലമെന്റ് തീരുമാനിച്ചത്.
2016ല്‍ നടക്കേണ്ടിയിരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് അങ്ങനെ 2018ലേക്കു നീണ്ടു. അതിലും മല്‍സരിച്ചു ജയിച്ചാണ് 2024 മാര്‍ച്ചുവരെ അധികാരത്തിലിരിക്കാന്‍ പുടിന്‍ അര്‍ഹത നേടിയത്. രണ്ടു തവണയും തിരഞ്ഞെടുപ്പില്‍ വ്യാപകമായ കൃത്രിമം നടന്നുവെന്ന ആരോപണവും ഉയരുകയുണ്ടായി.
ആയുസ്സും ആരോഗ്യവും ഉണ്ടെങ്കില്‍ 2024നു ശേഷം 71 വയസ്സുകഴിഞ്ഞു നില്‍ക്കുമ്പോഴും പുടിന്‍ തന്നെയായിരിക്കും അധികപക്ഷവും റഷ്യയുടെ നായകന്‍. അതിനുള്ള കരുനീക്കങ്ങളാണ് പുടിന്‍ നടത്തുന്നതും.തന്റെ പ്രസിഡന്റ് പദവിയുടെ കാലാവധി അവസാനിക്കുന്ന 2024-ന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പിലെ സ്ഥനാര്‍ഥിയാകാന്‍ ഒരുങ്ങുകയാണ് പുടിന്‍. ഇതുവരെ അധികാരത്തിലിരുന്നതെല്ലാം കണക്കില്‍ നിന്ന് മായ്ച്ചുകളഞ്ഞ് 2024-ല്‍ 'ആദ്യമായി' മത്സരിക്കുന്നതിനുള്ള ഭരണഘടനാ പരിഷ്‌കാരത്തിന് റഷ്യന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി.
1963-ല്‍ സോവിയറ്റ് യൂണിയന്റെ ആദ്യ ബഹിരാകാശ യാത്രികയായ വാലന്റിന തെരഷ്‌കോവയാണ് റഷ്യന്‍ പാര്‍ലമെന്റില്‍ ഭരണഘടനാ ഭേദഗതി നിര്‍ദേശം അവതരിപ്പിച്ചത്. ഭേദഗതിക്ക് പുടിന്‍ അനുമതി നല്‍കുകയായിരുന്നു. ഒരാള്‍ക്ക് രണ്ട് തവണ മാത്രമേ പ്രസിഡന്റാകാനാവൂ എന്ന ചട്ടം റദ്ദാക്കുകയോ അല്ലെങ്കില്‍ ഭരണഘടന പരിഷ്‌കരിക്കുകയോ വേണമെന്നാണ് തെരഷ്‌കോവ നിര്‍ദേശിച്ചത്. പുടിന്‍ നാലുതവണ പ്രസിഡന്റായത് കണക്കില്‍പെടാത്തവിധം ക്ലോക്ക് തിരുത്തണമെന്നാണ് തെരഷ്‌കോവ ആവശ്യപ്പെട്ടത്.
വ്‌ളാഡിമിര്‍ പുടിന്‍ വിജയിക്കുമ്പോഴെല്ലാം അദ്ദേഹം എതിരാളികളെ മലര്‍ത്തിയടിച്ചെന്നാണ് ആലങ്കാരികമായി പറയാറ്. ജൂഡോയിലും കരാട്ടേയിലും ബ്ലാക്ക്‌ബെല്‍റ്റുള്ള, ഒഴിവുവേളകളില്‍ ഇപ്പോഴും സ്ഥിരമായി പരിശീലനം നടത്തുന്ന മസില്‍മനുഷ്യനു പക്ഷേ, റഷ്യയില്‍ എതിരാളികള്‍ ഇല്ലെന്നതാണു സത്യം. പ്രതിയോഗികള്‍ ഉണ്ട്. പക്ഷേ, പ്രയോജനമില്ല. ഇന്റലിജന്‍സ് ഓഫിസറില്‍നിന്നു റഷ്യയുടെ അമരത്തെത്തി നാലാംതവണയും പ്രസിഡന്റായപ്പോള്‍ വീണുകിട്ടിയത് 'പുടിന്‍ 4.0' എന്ന വിളിപ്പേരാണ്.
രാഷ്ട്രീയ പ്രതിയോഗിയായ അലക്‌സി നവല്‍നി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതു വിലക്കി രാഷ്ട്രീയവഴിയിലെ തടസ്സം നീക്കിയ പുടിന് എതിരാളിയെന്ന പേരില്‍ ഉയര്‍ത്തിക്കാട്ടാന്‍ പോലും മറുപേര് ഇല്ലെന്നാണ് സത്യം. 1949 മുതല്‍ ഏകപാര്‍ട്ടി ഭരണത്തിനു കീഴില്‍ മാധ്യമ സ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള ജനാധിപത്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു കഴിയുന്ന ചൈനയിലെ 138 കോടി ജനങ്ങളെ പുതിയ ഭേദഗതി കുറച്ചൊന്നുമല്ല പ്രതിസന്ധിയിലാക്കിയത്. സമാനമായ അവസ്ഥയിലേക്കാണ് റഷ്യയും ചുവട് മാറുമോ എന്ന ആശങ്കയിലാണ് ലോകം.
"
https://www.facebook.com/Malayalivartha