ലോകത്ത് ആദ്യമായി കോവിഡ് വാക്സിൻ സ്വീകരിച്ച പുരുഷൻ വില്യം ഷേക്‌സ്‌പിയർ മരണമടഞ്ഞു; മരണകാരണം കോവിഡല്ല ...

ലോകത്ത് കോവിഡ് വാക്സിൻ സ്വീകരിച്ച ആദ്യത്തെ പുരുഷനും രണ്ടാമത്തെ വ്യക്തിയുമായിരുന്ന 81 വയസുകാരൻ വില്യം ഷേക്‌സ്‌പിയർ മറ്റ് ആരോഗ്യപ്രശ്നങ്ങൾ മൂലം മരണമടഞ്ഞു. 2020 ഡിസംബർ എട്ടിനാണ് വില്യം ഷേക്സ്പിയർ കോവിഡ് വാക്സീൻ സ്വീകരിച്ച് വാർത്തകളിൽ ഇടംപിടിച്ചത്. യുകെ കോവെൻട്രി സ്വദേശിയാണ് ഇദ്ദേഹം...
മരണകാരണം കോവിഡുമായി ബന്ധപ്പെടാത്തല്ലെന്നു ആരോഗ്യ വിദഗ്ധരും ബന്ധുക്കളും പറഞ്ഞു ...കോവിഡുമായി ബന്ധമില്ലാത്ത മറ്റ് ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് 81 വയസുകാരനായ ഷേക്‌സ്‌പിയർ മരണത്തിന് കീഴടങ്ങിയത് എന്ന് കവൻറി കൗൺസിലർ ആയ ജെയ്ൻസ് ഇൻസ് മാധ്യമങ്ങളെ അറിയിച്ചു. കോവിഡ് 19 വാക്സിൻ സ്വീകരിച്ച അതേ ആശുപത്രിയിൽ വെച്ചാണ് അദ്ദേഹം അന്ത്യശ്വാസം വലിച്ചത്.
2020 ഡിസംബറിൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ കോവെൻട്രി ആൻഡ് വാർവിക്ഷൈറിൽ വെച്ചാണ് വില്യം ഷേക്‌സ്‌പിയർ ഫൈസർ-ബയോഎൻടെക് വാക്സിൻ സ്വീകരിച്ചത്. ലോകത്ത് ആദ്യമായി കോവിഡ് വാക്സിൻ സ്വീകരിച്ച വ്യക്തി 91 വയസുകാരിയായ മാർഗരറ്റ് കീനൻ ആയിരുന്നു.
കോവിഡ് വാക്സിൻ സ്വീകരിക്കുന്നത് തന്നെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമായ ഒരു സംഭവമാണ് എന്നായിരുന്നു ഫൈസർ-ബയോഎൻടെക് വാക്സിൻ സ്വീകരിച്ചു കൊണ്ട് വില്യം ഷേക്‌സ്‌പിയർ പ്രതികരിച്ചത്. 'ഇനി മുതൽ ഈ വാക്സിൻ നമ്മുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും, അല്ലേ? ഇത് നമ്മുടെ ജീവിതത്തെയും ജീവിതരീതികളെയും മാറ്റിമറിക്കാൻ ആരംഭിച്ചിരിക്കുന്നു' - കഴിഞ്ഞവർഷം അദ്ദേഹം പറഞ്ഞു
അദ്ദേഹത്തിന് ലഭിച്ച ഏറ്റവും വലിയ ആദരം വാക്സീൻ സ്വീകരിക്കാൻ കഴിഞ്ഞതാണെന്ന് സുഹൃത്തും കോവൻട്രി കൗൺസിലറുമായ ജെയ്ൻസ് ഇൻസ് പറഞ്ഞു
'ഷേക്‌സ്‌പിയർ വളരെ സ്നേഹമുള്ള ഒരു മനുഷ്യനായിരുന്നു. തന്റെ പ്രദേശം മികച്ചതാക്കി മാറ്റുന്നതിൽ എപ്പോഴും പ്രതിബദ്ധത പുലർത്തിയിട്ടുള്ള വ്യക്തിത്വത്തിന് ഉടമയായിരുന്നു. അദ്ദേഹവും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ചേർന്ന് 1980കളിൽ നട്ടുപിടിപ്പിച്ച മരങ്ങൾക്കിടയിലൂടെ നടക്കാനായിരുന്നു ലോക്ക്ഡൗൺ സമയത്ത് പ്രദേശവാസികൾ ഏറെ ഇഷ്ടപ്പെട്ടത്' - ഒരു പ്രസ്താവനയിലൂടെ ജെയ്ൻസ് ഇൻസ് പറയുന്നു.
തന്റെ അവസാന കാലത്തും ആളുകളെ വാക്സിൻ സ്വീകരിക്കുന്നതിനായി പ്രോത്സാഹിപ്പിക്കാൻ വില്യം ഷേക്‌സ്‌പിയർ എപ്പോഴും മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു. ഒരു ഫോട്ടോഗ്രാഫർ കൂടിയായിരുന്ന വില്യം ജാസ് മ്യൂസിക്കും ഇഷ്ടപ്പെട്ടിരുന്നു. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കാൻ എപ്പോഴും താത്പര്യം കാണിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം എന്നും ജെയ്ൻസ് ഓർക്കുന്നു.
ഷേക്‌സ്പിയറിന്റെ ഭാര്യ ജോയ് അദ്ദേഹത്തിന്റെ മരണത്തിനു ശേഷം ഒരു അനുസ്മരണക്കുറിപ്പ് എഴുതിയിരുന്നു. കോവിഡിന് എതിരെയുള്ള വാക്സിൻ പുരുഷന്മാർക്കിടയിൽ ആദ്യമായി സ്വീകരിക്കാനുള്ള ഭാഗ്യം ലഭിച്ചതിൽ അദ്ദേഹം എന്നും സന്തുഷ്ടനായിരുന്നു എന്നും അതിൽ അദ്ദേഹത്തിന് വലിയ കടപ്പാടുണ്ടെന്നും ജോയ് പറഞ്ഞു.
'അക്കാര്യത്തിൽ അദ്ദേഹത്തിന് വലിയ അഭിമാനം തോന്നി. അതേക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ കാണുമ്പോൾ എപ്പോഴും അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചിരുന്നു. ഒരുപാട് പേരുടെ ജീവിതത്തിൽ ഗുണപരമായ മാറ്റമുണ്ടാക്കാൻ പോന്ന ഒരു കാര്യമാണ് താൻ നിർവഹിച്ചത് എന്ന വിശ്വാസം അദ്ദേഹം വെച്ചു പുലർത്തി.
അതേക്കുറിച്ച് മറ്റുള്ളവരോട് സംസാരിക്കാനും അദ്ദേഹം വലിയ താത്പര്യം കാട്ടി. കാണുന്നവരോടും സംസാരിക്കുന്നവരോടും ഷേക്‌സ്‌പിയർ കോവിഡ് വാക്സിൻ എടുക്കാൻ ഓർമിപ്പിക്കുകയും അതിനായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുമായിരുന്നു' - ഒരു ട്രസ്റ്റ് മുഖാന്തിരം പുറത്തിറക്കിയ അനുസ്‍മരണക്കുറിപ്പിലൂടെ ഭാര്യ ജോയ് പറഞ്ഞു.
https://www.facebook.com/Malayalivartha
























