വിദേശ യാത്രക്കാരെ വീണ്ടും സ്വീകരിക്കാനൊരുങ്ങി ശ്രീലങ്കയും തായ്‌ലാൻഡും; ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനമില്ല

വിദേശ യാത്രികര്‍ക്കായി വീണ്ടും വാതില്‍ തുറന്ന് ശ്രീലങ്കയും തായ്‌ലാന്‍ഡിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഫുക്കറ്റും. അതേസമയം, രണ്ടിടങ്ങളിലും ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കില്ല. ജൂണ്‍ ഒന്ന് മുതലാണ് ശ്രീലങ്ക വിദേശ യാത്രക്കാരെ അനുവദിക്കുക.
എന്നാല്‍, ഇവിടേക്ക് വരുന്നതിന് മുമ്പുള്ള 14 ദിവസത്തിനിടെ ഇന്ത്യയില്‍ കഴിഞ്ഞവര്‍ക്കാണ് പ്രവേശനം നിഷേധിക്കുക. ശ്രീലങ്കന്‍ അധികൃതര്‍ പുറത്തിറക്കിയ നിര്‍ദേശമനുസരിച്ച് വിമാനങ്ങളില്‍ പരമാവധി 75 യാത്രക്കാരെ മാത്രമേ അനുവദിക്കൂ. കൂടാതെ എല്ലാ യാത്രക്കാര്‍ക്കും 14 ദിവസത്തേക്ക് ക്വാറന്റൈൻ നിര്‍ബന്ധമാണ്.
രാജ്യത്ത് പ്രവേശിക്കുന്ന വിദേശ പൗരന്മാര്‍, കപ്പല്‍ യാത്രക്കാര്‍, ബിസിനസുകാര്‍, നിക്ഷേപകര്‍ തുടങ്ങിയവര്‍ എന്‍ട്രി വിസക്കൊപ്പം വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി കൂടി വാങ്ങേണ്ടതുണ്ട്. കൂടാതെ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്.
ശ്രീലങ്കയിലെത്തിയാല്‍ സ്വന്തം ചെലവിലാണ് ക്വാറന്റിനിൽ കഴിയേണ്ടത്. രണ്ട് ഡോസ് വാക്സിനും എടുത്തവര്‍ക്കാണ് തായ്‌ലാന്‍ഡിലെ ഫുക്കറ്റിലേക്ക് പ്രവേശനമുള്ളത്. എന്നാല്‍, എവിടെയും ഇന്ത്യയില്‍ നിന്നുള്ളവരെ അനുവദിക്കുകയില്ല.
വാക്സിന് എടുത്തവര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. അതേസമയം, ഫുക്കറ്റില്‍ ഏഴ് രാത്രിയെങ്കിലും താമസിക്കുകയാണെങ്കില്‍ ക്വാറൈന്റന് ആവശ്യമില്ല. രാജ്യത്തെ ടൂറിസം തിരിച്ചു പിടിക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ പദ്ധതി 2021 ജൂലൈ ഒന്ന് മുതലാണ് പ്രാബല്യത്തില്‍ വരിക. കൂടാതെ തായ്‌ലാന്‍ഡിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളും ഇതിന് പിന്നാലെ തുറക്കുമെന്നാണ് പ്രതീക്ഷ.
https://www.facebook.com/Malayalivartha
























