ചൈനയ്ക്കും പാക്കിനും ഭീഷണി ഉയർത്തി ഇന്ത്യ... കൈ കൊടുത്ത് ജപ്പാനും....

മിസൈലുകള്‍ ഉള്‍പ്പെടെ മാരക പ്രഹരശേഷിയുള്ള സൈനികോപകരണങ്ങള്‍ ഇന്ത്യയുള്‍പ്പെടെ 12 രാജ്യങ്ങളിലേക്ക് കയറ്റുമതിചെയ്യാന്‍ അനുമതി നല്‍കാനൊരുങ്ങി ജപ്പാന്‍. പ്രതിരോധ നിര്‍മാണരംഗത്ത് ഇന്ത്യ-ജപ്പാന്‍ ബന്ധം ദൃഢമാകുന്നതിന്റെ സൂചനയാണ് ഈ നീക്കം. സൈനികോപകരണ കയറ്റുമതിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ 2023 മാര്‍ച്ച് മാസത്തോടെ ജപ്പാന്‍ ഇളവു വരുത്തിയേക്കുമെന്ന് ജാപ്പനീസ് മാധ്യമം നിക്കി റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയെ കൂടാതെ ഓസ്‌ട്രേലിയ, യൂറോപ്യന്‍- ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കാകും ജപ്പാന്‍ ആയുധങ്ങള്‍ കയറ്റുമതിചെയ്യുക. സൈനികോപകരണ കയറ്റുമതിക്ക് കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ 2014-ല്‍ ജപ്പാന്‍ ലഘൂകരിച്ചിരുന്നു. എങ്കിലും മാരക പ്രഹരശേഷിയുള്ള സൈനികോപകരണ കയറ്റുമതിക്ക് ഇപ്പോഴും അനുമതിയില്ല.
ടോക്യോയില്‍ നടന്ന ക്വാഡ് ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ജപ്പാന്റെ ഭാഗത്തുനിന്ന് ഈ നിര്‍ണായക തീരുമാനം ഉണ്ടായിരിക്കുന്നത്. സുരക്ഷ, സൈനികോപകരണ നിര്‍മാണം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വിപുലപ്പെടുത്താന്‍ നേതാക്കള്‍ കൂടിക്കാഴ്ചയില്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.
പ്രതിരോധ ഉപകരണങ്ങള്‍ ഇന്ത്യയില്‍വെച്ച് സംയോജിതമായി വികസിപ്പിക്കുന്നതിനെയും ഉത്പാദിപ്പിക്കുന്നതിനെയും കുറിച്ച് മോദി ജപ്പാന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നെന്നാണ് വിവരം. ബ്രിട്ടനും യു.എസുമായി സഹകരിച്ച് പുതിയ യുദ്ധവിമാനങ്ങളും ആന്റി എയര്‍ക്രാഫ്റ്റ് മിസൈലുകളും വികസിപ്പിക്കാനുള്ള ആലോചനയിലാണ് ജപ്പാന്‍.
https://www.facebook.com/Malayalivartha


























