കണ്ടെയ്‌നര്‍ കപ്പലില്‍ എന്തൊക്കെ വസ്തുക്കള്‍ ഉണ്ടായിരുന്നു..?.കപ്പല്‍ കമ്പനിക്കെതിരെയുള്ള നിയമ നടപടിക്കു കേന്ദ്ര ഏജന്‍സികളും മടിക്കുന്നു...

കേരള തീരത്ത് അടിഞ്ഞ കണ്ടെയ്‌നറുകള്‍ , ദുരൂഹത വർധിക്കുന്നു . കേരളതീരത്തുനിന്നു 14.6 നോട്ടിക്കല്‍ മൈല്‍ മാത്രം അകലെ എംഎസ്സി എല്‍സ3 എന്ന ചരക്കുകപ്പല്‍ കണ്ടെയ്‌നറുകള്‍ സഹിതം മുങ്ങിയിട്ട് ഒരാഴ്ച പിന്നിട്ടിട്ടും അപകടവും കണ്ടെയ്‌നറുകളിലെ ഉള്ളടക്കവും സംബന്ധിച്ച ദുരൂഹത നീങ്ങുന്നില്ല. കണ്ടയ്‌നര്‍ കപ്പലില്‍ എന്തൊക്കെ വസ്തുക്കള്‍ ഉണ്ടായിരുന്നു എന്ന കാര്യത്തിലാണ് ഇപ്പോഴും ദുരൂഹത നിലനില്‍ക്കുന്നത്.
കരയ്ക്കടിഞ്ഞതും കപ്പലില്‍ ശേഷിക്കുന്നതുമായ കണ്ടെയ്‌നറുകളില്‍ എന്തെല്ലാം രാസവസ്തുക്കളാണുണ്ടായിരുന്നതെന്ന പൂര്‍ണ വിവരം പുറത്തുവിടാത്തതിന്റെ ആശങ്ക മത്സ്യമേഖലയിലുണ്ട്. മത്സ്യബന്ധന മേഖലയെ ഈ അപകടം ബാധിച്ച മട്ടാണ്. മത്സ്യം വാങ്ങാന്‍ ആളുകള്‍ വിമുഖത കാട്ടുന്നുണ്ട്. ഇത്തരത്തില്‍ വിവിധ ആശങ്കകളാണ് തീരമേഖലയിലുള്ളത്.
അതേസമം നടപടിക്രമം സങ്കീര്‍ണമായതിനാല്‍ നഷ്ടപരിഹാരം നേടിയെടുക്കാനുള്ള ശ്രമം എത്രകണ്ടു വിജയിക്കുമെന്നതില്‍ ഉറപ്പില്ല. തീരദേശ പോലീസിനു കേസെടുക്കാന്‍ നിയമപ്രകാരം കഴിയുമെന്നിരിക്കെ, കാത്തിരിക്കാമെന്ന നിലപാടിലാണു സംസ്ഥാന സര്‍ക്കാര്‍.കപ്പല്‍ കമ്പനിക്കെതിരെയുള്ള നിയമ നടപടിക്കു കേന്ദ്ര ഏജന്‍സികളും മടിക്കുന്നു. ഇതിനിടെ, കേരളത്തിനു സമീപത്തെ കപ്പല്‍ച്ചാലില്‍ 51 മീറ്റര്‍ ആഴത്തില്‍ മുങ്ങിക്കിടക്കുന്ന കപ്പല്‍ നീക്കം ചെയ്യാന്‍ മാസങ്ങളെടുക്കുമെന്ന വിവരവും ലഭിച്ചു.
കപ്പലപകടത്തിന്റെ കാരണം കണ്ടുപിടിക്കേണ്ട ചുമതല ഡയറക്ടര്‍ ജനറല്‍ ഷിപ്പിങ്ങിനാണെങ്കിലുംകണ്ടെയ്‌നറുകളിലെ ചരക്ക്, അതു കടലിലുണ്ടാക്കുന്ന മലിനീകരണം, ലഭിക്കേണ്ട നഷ്ടപരിഹാരം എന്നിവ സംബന്ധിച്ചൊന്നും ആരും ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ലെന്ന പ്രശ്‌നമുണ്ട്.കേരളതീരത്തുനിന്നു 12 നോട്ടിക്കല്‍ മൈലിന് അപ്പുറത്താണ് അപകടമെന്നതിനാല്‍ സംസ്ഥാനത്തിന് ഇടപെടാന്‍ കഴിയില്ലെന്ന വാദമാണു സര്‍ക്കാരിന്റേത്. കേസെടുക്കുന്ന കാര്യം തെളിവു ലഭിച്ചശേഷം നോക്കാമെന്നാണു നിലപാട്.
എന്നാല്‍ 2016 ല്‍ കേന്ദ്രമിറക്കിയ വിജ്ഞാപനം അനുസരിച്ചു ഫോര്‍ട്ട് കൊച്ചി തീരദേശ പൊലീസ് സ്റ്റേഷന് എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിലും (200 നോട്ടിക്കല്‍ മൈല്‍ വരെ) നിയന്ത്രണങ്ങളോടെ ഇടപെടാന്‍ കഴിയുമെന്നു നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha