ടെഹ്‌റാൻ ആക്രമിക്കുമെന്ന് ഇസ്രായേൽ മുന്നറിയിപ്പ്; ഇന്ത്യക്കാർ ഉടൻ ടെഹ്‌റാൻ വിടണമെന്ന് വിദേശകാര്യ മന്ത്രാലയം: ഏത് തരം വിസയെന്ന് പരിഗണിക്കാതെ നിർദ്ദേശം പാലിക്കണം...

ഇന്ത്യക്കാർ ഉടൻ ഇറാൻ തലസ്ഥാനമായ ടെഹ്‌റാൻ വിടണമെന്ന് വിദേശകാര്യ മന്ത്രാലയം. ഏത് തരം വിസയെന്ന് പരിഗണിക്കാതെ നിർദ്ദേശം പാലിക്കണം. വിദേശികൾ ഇന്ത്യക്കാരെ അനുഗമിക്കരുതെന്നും നിർദ്ദേശം. ടെഹ്‌റാൻ ആക്രമിക്കുമെന്ന് ഇസ്രായേൽ മുന്നറിയിപ്പിനിടെയാണ് ഇത്. തുടർച്ചയായ ഇസ്രായേലി ആക്രമണങ്ങൾ കണക്കിലെടുത്ത് ഇറാനിലുള്ള ചില ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് ഇന്ത്യൻ അധികൃതർ മാറ്റിപ്പാർപ്പിക്കുന്നുണ്ടെന്നും ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ "സാധ്യമായ മറ്റ് ഓപ്ഷനുകൾ" തേടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
ടെഹ്‌റാനിലെ ഇന്ത്യൻ എംബസി "സുരക്ഷാ സാഹചര്യം നിരന്തരം നിരീക്ഷിക്കുകയും ഇറാനിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ അവരെ ഉൾപ്പെടുത്തുകയും ചെയ്യുന്നുണ്ട്" എന്ന് കശ്മീരിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ മാതാപിതാക്കൾ ഞായറാഴ്ച ശ്രീനഗറിൽ നടത്തിയ പ്രതിഷേധത്തെത്തുടർന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യക്കാരുടെ ക്ഷേമവും സുരക്ഷയും സംബന്ധിച്ച് ഇന്ത്യൻ എംബസി ഇന്ത്യൻ സമൂഹ നേതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. ഇറാനിൽ നിലവിൽ 4,000-ത്തിലധികം ഇന്ത്യക്കാർ താമസിക്കുന്നുണ്ട്, അവരിൽ പകുതിയോളം പേർ വിദ്യാർത്ഥികളാണ്.
ഇറാനിലെ ഇന്ത്യൻ വിദ്യാർത്ഥികളിൽ പലരും ജമ്മു കശ്മീരിൽ നിന്നുള്ളവരാണ്, അവർ മെഡിക്കൽ, മറ്റ് പ്രൊഫഷണൽ കോഴ്സുകളിൽ ചേർന്നവരാണ്. കാശ്മീരി വിദ്യാർത്ഥികൾ സാധാരണയായി ഇറാനിയൻ സർവകലാശാലകൾ തിരഞ്ഞെടുക്കുന്നത് അവരുടെ താങ്ങാനാവുന്ന വിലയും സമാനമായ സാംസ്കാരിക ചുറ്റുപാടും കൊണ്ടാണ്. ടെഹ്‌റാൻ, ഷിറാസ്, കോം തുടങ്ങിയ നഗരങ്ങളിലായാണ് വിദ്യാർത്ഥികൾ വ്യാപിച്ചുകിടക്കുന്നത്.
ഇസ്രയേലിന്റെ ആക്രമണം രൂക്ഷമായതോടെ ജീവൻ ഭയന്ന് കഴിയുകയാണ് ഇറാനിലെ ഇന്ത്യൻ വിദ്യാർത്ഥികൾ. രാത്രി മുഴുവൻ സ്‌ഫോടന ശബ്ദമാണെന്നും ആക്രമണം തുടങ്ങിയതിന് ശേഷം ഉറങ്ങിയിട്ടില്ലെന്നും ഇന്ത്യൻ വിദ്യാർത്ഥികൾ പറയുന്നു. എത്രയും വേഗം തങ്ങളെ ഒഴിപ്പിക്കാൻ നടപടി വേണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി തെഹ്‌റാനിലെ ഇന്ത്യൻ എംബസി അധികൃതർക്ക് ബെഹെഷ്ടി സർവകലാശാലയിലെ വിദ്യാർത്ഥികൾ കത്തയച്ചു. 350 ഇന്ത്യൻ വിദ്യാർത്ഥികളാണ് ഈ സർവകലാശാലയിൽ മാത്രം പഠിക്കുന്നത്.
ഇസ്രയേൽ ആക്രമണം തുടങ്ങിയത് മുതൽ താമസ സ്ഥലത്തെ ബേസ്‌മെന്റിലാണ് താമസമെന്ന് ബെഹെഷ്ടി സർവകലാശാലയിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയും ജമ്മു കശ്മീരിലെ ഹന്ദ്‌വാര സ്വദേശിയുമായ ഇംപ്തിസാൽ മൊഹ്ദിൻ (22) പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമായി രാത്രികളിൽ കടുത്ത സ്‌ഫോടന ശബ്ദം കേൾക്കാം. അഞ്ച് കിലോമീറ്റർ അകലെ മാത്രമാണ് ഇതിൽ പലതും എന്നാണ് മനസിലാക്കുന്നത്. രാത്രികളിൽ ഉറങ്ങാൻ പോലും സാധിക്കുന്നില്ലെന്നും ഇംപ്തിസാൽ പറഞ്ഞു. ബോംബാക്രമണ സാധ്യത കണക്കിലെടുത്ത് യൂണിവേഴ്‌സിറ്റി ക്ലാസുകൾ നിർത്തിവെച്ചിരിക്കുകയാണ്.
പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണെന്നും ഇംപ്തിസാൽ പറഞ്ഞു. സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ തങ്ങളെ എത്രയും വേഗം ഒഴിപ്പിക്കാനുള്ള നടപടി ഇന്ത്യൻ സർക്കാർ സ്വീകരിക്കണമെന്നും ഇംപ്തിസാൽ പറഞ്ഞു. ഇന്ത്യൻ എംബസി ഹെൽപ്‌ലൈൻ നമ്പർ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ അതുകൊണ്ടുമാത്രമായില്ല. തങ്ങൾക്ക് നാട്ടിലെത്തണമെന്നും വിദ്യാർത്ഥി പറയുന്നു.
https://www.facebook.com/Malayalivartha