ഇസ്രയേലിന്റെ അയേണ്‍ ഡോം ഭേദിച്ചത് പുതിയ ആയുധം... ഒന്നിലധികം പോര്‍മുനകളുള്ള മിസൈല്‍ ഉപയോഗിച്ച് ഇറാന്‍; തങ്ങള്‍ക്ക് ആരുടെയും സഹായം ആവശ്യമില്ലെന്ന് ഇസ്രയേല്‍; ഇറാന്റെ ആണവശേഷി നിര്‍വീര്യമാക്കാന്‍ തനിച്ച് പ്രവര്‍ത്തിക്കും

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയില്‍ കുലുങ്ങാതെ ഇറാന്‍. ഇസ്രയേലിനെതിരെ ഒന്നിലധികം പോര്‍മുനകളുള്ള മിസൈല്‍ ഇറാന്‍ പ്രയോഗിച്ചെന്ന് ഇസ്രയേല്‍ സൈന്യം. ഇസ്രയേല്‍ വ്യോമപ്രതിരോധ സംവിധാനത്തെ കബളിപ്പിക്കാന്‍ ഇത്തരം മിസൈലുകള്‍ക്കു സാധിച്ചു. മിസൈല്‍ ആക്രമണമുണ്ടാകുമ്പോള്‍ ഒരു പോര്‍മുനയ്ക്കു പകരം പല പോര്‍മുനകളെ തിരിച്ചറിഞ്ഞു തകര്‍ക്കേണ്ടിവരുന്നതാണ് വ്യോമപ്രതിരോധത്തെ ബുദ്ധിമുട്ടിലാക്കുന്നത്. അയേണ്‍ ഡോം ഭേദിച്ച് ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രയേലില്‍ പലയിടത്തും നാശമുണ്ടാക്കിയ സാഹചര്യത്തിലാണ് സൈന്യത്തിന്റെ വിശദീകരണം. ഇസ്രയേലില്‍ ഇന്നലെ 10 മിസൈലുകളാണു പതിച്ചത്. ഡസന്‍കണക്കിനാളുകള്‍ക്കു പരുക്കേറ്റു.
കഴിഞ്ഞ 13ന് ഇസ്രയേല്‍ ആക്രമണം ആരംഭിച്ചശേഷവും ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചിമായി പലവട്ടം ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. എന്നാല്‍, ഇസ്രയേല്‍ ആക്രമണം നിര്‍ത്താതെ ഇറാന്‍ ചര്‍ച്ചയ്ക്കില്ലെന്ന നിലപാടാണ് അറഗ്ചി സ്വീകരിച്ചത്. ജര്‍മന്‍ ചാന്‍സലര്‍ ഫ്രീഡ്‌റിഷ് മേര്‍ട്‌സും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവും ഇന്നലെ ഫോണില്‍ സംസാരിച്ചു. ഇസ്രയേലിനെയാണു ജര്‍മനി പിന്തുണയ്ക്കുന്നതെങ്കിലും ആക്രമണത്തിനു ശക്തി കുറയ്ക്കണമെന്നും നയതന്ത്രത്തിന്റെ വഴി തേടണമെന്നും മേര്‍ട്‌സ് പറഞ്ഞു. നാളെ തുര്‍ക്കിയിലെ ഇസ്തംബുളില്‍ നടക്കുന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്‍ (ഒഐസി) യോഗത്തില്‍ ഇറാന്‍ വിദേശകാര്യമന്ത്രി പങ്കെടുക്കും.
ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം കനക്കുന്നതിനിടെ മധ്യപൂര്‍വദേശ മേഖലയിലേക്ക് യുദ്ധവിമാനങ്ങളും പടക്കപ്പലുകളും കൊണ്ടുവരാന്‍ യുഎസ് നടപടി തുടങ്ങി. നിലവില്‍ യുഎസിന് മേഖലയില്‍ 19 കേന്ദ്രങ്ങളിലായി 40,000 സൈനികരുണ്ട്. ഇതില്‍ ഇറാഖ്, ബഹ്‌റൈന്‍, ഈജിപ്ത്, ജോര്‍ദാന്‍, കുവൈത്ത്, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ സ്ഥിരം കേന്ദ്രങ്ങളും ഉള്‍പ്പെടും.
കുവൈത്തിലുളള 5 കേന്ദ്രങ്ങളിലായി 13,500 സൈനികര്‍ക്കുളള സൗകര്യമുണ്ട്. മധ്യേഷ്യയിലെ അമേരിക്കയുടെ ഏറ്റവും വലിയ എയര്‍ബേസായ ഖത്തര്‍ അല്‍ ഉദൈദ് എയര്‍ബേസില്‍ 10000 സൈനികരും ബി52, എഫ്15, എഫ്16 എന്നിവയടക്കം നൂറുകണക്കിനു പോര്‍വിമാനങ്ങളും ബോംബറുകളുമുണ്ട്. യുഎഇയില്‍ 3500, ഇറാഖില്‍ 2,500 എന്നിങ്ങനെയാണ് യുഎസ് സൈനികരുടെ എണ്ണം.ബഹ്‌റിനിലെ മനാമയില്‍ 9000 സൈനികരുണ്ട്. യുഎസ് നാവികസേനയുടെ അഞ്ചാം ഫ്‌ലീറ്റിന്റെ കേന്ദ്രമായ ഇവിടെ നിന്നാണ് ചെങ്കടല്‍, പേര്‍ഷ്യന്‍ ഗള്‍ഫ്, അറബിക്കടല്‍ എന്നിവടങ്ങളിലെ വിമാനവാഹിനിക്കപ്പലുകളും മുങ്ങിക്കപ്പലുകളും മിസൈല്‍വേധക്കപ്പലുകളും നിയന്ത്രിക്കുന്നത്.
എഫ് 16, 22,35 ഗണത്തിലുള്ള കൂടുതല്‍ വിമാനങ്ങള്‍ ഉടന്‍ എത്തിക്കുമെന്നാണു വിവരം. യുഎസില്‍ നിന്ന് യൂറോപ്പിലേക്ക് 30 യുദ്ധവിമാനങ്ങള്‍ എത്തിച്ചിട്ടുണ്ട്. ആകാശത്തുവച്ച് ഇന്ധനം നിറയ്ക്കുന്ന ടാങ്കര്‍ വിമാനങ്ങളും മേഖലയിലെത്തിയിട്ടുണ്ട്. യുഎസ്എസ് ദ് സള്ളിവന്‍സ്, ആര്‍ലിങ് ബുര്‍ക് എന്നീ യുദ്ധക്കപ്പലുകള്‍ ഇറാന്‍ ഇസ്രയേലിലേക്കു വിടുന്ന ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ക്കാനുണ്ടായിരുന്നു. ഇപ്പോള്‍ ആര്‍ലിങ് ബുര്‍കിനെ മാറ്റി തോമസ് ഹഡ്‌നര്‍ എന്ന കപ്പല്‍ പകരം എത്തിയിട്ടുണ്ട്.
ഇറാനെതിരായ ആക്രമണത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു. ഇറാന്റെ ആണവ ശേഷി നര്‍വീര്യമാക്കാന്‍ തങ്ങള്‍ ഒറ്റയ്ക്ക് പ്രവര്‍ത്തിക്കും. അമേരിക്ക പിന്തുണയ്ക്കുന്ന കാര്യം പ്രസിഡന്റ് ട്രംപിന്റെ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഇറാനിലെ അധികാര മാറ്റം ഔദ്യോഗികമായി ഇസ്രയേല്‍ ലക്ഷ്യമിടുന്നില്ല. പക്ഷെ അന്തിമ ഫലം അതായിരിക്കും. അധികാര മാറ്റത്തെ കുറിച്ച് ഇറാനിലെ ജനങ്ങള്‍ തന്നെ തീരുമാനം എടുക്കട്ടേയെന്നും നെതന്യാഹു പറഞ്ഞു.
അതേസമയം, ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷത്തില്‍ അമേരിക്ക ഇടപെടണോ എന്നതില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമുണ്ടാകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചിരിക്കുകയാണ്. സൈനിക നടപടിക്ക് മുമ്പ് നയതന്ത്ര ശ്രമം തുടരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും അറിയിച്ചിട്ടുണ്ട്. ഇറാന്‍ നിരുപാധികം കീഴടങ്ങണമെന്ന് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. യുദ്ധത്തില്‍ നേരിട്ട് പങ്കാളിയാകുമെന്ന സൂചനയും ട്രംപ് നല്‍കി. ഇതിന് പിന്നാലെയാണ് വൈറ്റ് ഹൗസിന്റെ പുതിയ വിശദീകരണം.
ഇതിനിടെ, ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ സൈനികമായി ഇടപെടരുതെന്ന് അമേരിക്കക്ക് റഷ്യ മുന്നറിയിപ്പ് നല്‍കി. റഷ്യന്‍ വിദേശ കാര്യ ഡെപ്യൂട്ടി മന്ത്രി സെര്‍ജി റ്യാബ്‌കോവാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. അമേരിക്ക ഇസ്രായേലിന് നേരിട്ട് സൈനിക സഹായം നല്‍കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് റഷ്യയുടെ ഇടപെടല്‍. ഇത്തരത്തിലുള്ള ഊഹാപോഹം പ്രചരിച്ചാല്‍ പോലും തങ്ങള്‍ അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കും. അമേരിക്ക ഇടപെടുന്ന അവസ്ഥയുണ്ടായാല്‍ മുഴുവന്‍ സാഹചര്യത്തെയും സമൂലമായി അസ്ഥിരപ്പെടുത്തുന്ന നടപടിയായിരിക്കുമെന്നും റ്യാബ്‌കോവ് പറഞ്ഞു. സംഘര്‍ഷത്തില്‍ തങ്ങള്‍ മധ്യസ്ഥത വഹിക്കാമെന്നും റഷ്യ അറിയിച്ചിരുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ശക്തമായി തുടരുകയാണ്. ഇന്നലെ ഇസ്രയേലില്‍ വീണ്ടും ഇറാന്‍ കനത്ത മിസൈല്‍ ആക്രമണം നടത്തി. ല്‍ അവീവ് അടക്കം നഗരങ്ങളില്‍ മിസൈല്‍ ആക്രമണമുണ്ടായി. രണ്ടിടത്ത് ആശുപത്രികളിലും മിസൈല്‍ പതിച്ചുവെന്നും നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഇറാന്റെ മിസൈല്‍ ആക്രമണ കേന്ദ്രങ്ങള്‍ മിക്കതും തകര്‍ത്തുവെന്ന് കഴിഞ്ഞ ദിവസം ഇസ്രായേല്‍ അവകാശപ്പെട്ടിരുന്നു. ഇസ്രായേലി നഗരങ്ങളെ ആക്രമിക്കാനുള്ള ഇറാന്റെ ശേഷി കുറഞ്ഞെന്നായിരുന്നു ഇസ്രായേല്‍ സൈന്യത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ ആ വിലയിരുത്തല്‍ തെറ്റിയെന്ന് തെളിയിക്കുന്നതാണ് ഇന്ന് ഇറാന്‍ നടത്തിയ ആക്രമണം. ടെല്‍ അവീവ്, റമത് ഗാന്‍, ഹോളോണ്‍, ബേര്‍ശേബാ എന്നീ ഇസ്രായേലി നഗരങ്ങളില്‍ ഇന്ന് ഇറാന്റെ മിസൈലുകള്‍ വീണു. ബേര്‍ശേബയിലെ സൊറോക്ക ആശുപത്രിയില്‍ കനത്ത നാശനഷ്ടമുണ്ടായി. കെട്ടിടങ്ങള്‍ക്ക് കാര്യമായ നാശനഷ്ടമുണ്ട്. നിരവധി പേര്‍ക്ക് പരിക്കുണ്ടെന്നാണ് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒട്ടേറെ മലയാളികള്‍ ജോലി ചെയ്യുന്ന നഗരങ്ങളാണ് ആക്രമിക്കപ്പെട്ടത്.
ഇറാന്‍ ഇസ്രായേലിന് നേരെ ഏകദേശം ഇതുവരെ 400 മിസൈലുകളെങ്കിലും പ്രയോഗിച്ചുവെന്നാണ് കണക്ക്. ഇസ്രായേലിന് നേരെ ഹൈപ്പര്‍സോണിക് മിസൈലുകള്‍ പ്രയോഗിച്ചതായി ഇറാന്‍ അവകാശപ്പെട്ടു. ആകെ 24 പേരാണ് കൊല്ലപ്പെട്ടത്. അറുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സാഹചര്യം മോശമായതോടെ പല രാജ്യങ്ങളും ഇസ്രായേലില്‍ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാനുള്ള നീക്കത്തിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഇറാന്റെ ആക്രമണത്തില്‍ തകര്‍ന്ന ഇസ്രായേലി നഗരങ്ങളില്‍ പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഇതിനിടെയാണ് ഇന്ന് കനത്ത ആക്രമണമുണ്ടായത്.
അതേ സമയം, ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഇസ്രയേല്‍ കനത്ത ആക്രമണം തുടരുകയാണ്. ഇറാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 600 ആയി. ഇറാന്റെ ആണവ റിയാക്ടറിന് നേരെ ഇസ്രയേല്‍ ഇന്നലെ രാത്രി ആക്രമണം നടത്തി. ഇവിടുത്തെ ആണവോര്‍ജ പദ്ധതികള്‍ പൂര്‍ണ്ണമായി നിശ്ചലമായെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. ഇറാന്റെ ആയുധ ഫാക്ടറികള്‍, ബാലിസ്റ്റിക് മിസൈല്‍ നിര്‍മാണ കേന്ദ്രങ്ങള്‍ എന്നിവ അടക്കം ലക്ഷ്യമിട്ട് 40 യുദ്ധവിമാനങ്ങളാണ് രാത്രി മുഴുവന്‍ ആക്രമണം നടത്തിയത്.
ഇറാന്‍-ഇസ്രയേലിലും സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഓപ്പറേഷന്‍ സിന്ധു ഇസ്രയേലിലേക്കും. ഓപ്പറേഷന്‍ സിന്ധുവിലൂടെ ഇസ്രയേലിലില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇസ്രയേലിലും സംഘര്‍ഷം രൂക്ഷമായതോടെയാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ഇസ്രയേല്‍ വിടാന്‍ താല്‍പര്യമുള്ള ഇന്ത്യക്കാരെ കരമാര്‍ഗവും, വ്യോമ മാര്‍ഗവും ഒഴിപ്പിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസി നടപടികള്‍ ഏകോപിപ്പിക്കും. ടെല്‍ അവീവിലെ എംബസിയില്‍ എല്ലാ ഇന്ത്യക്കാരും രജിസ്റ്റര്‍ ചെയ്യാന്‍ വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു. ഇസ്രയേല്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
അതേസമയം, ഓപ്പറേഷന്‍ സിന്ധുവിലൂടെ ആദ്യ ബാച്ച് ഇന്ത്യയിലെത്തി. അര്‍മേനിയ യെരാവനിലെ സ്വാര്‍ട് നോട്‌സ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്നലെ ഉച്ചക്ക് പുറപ്പെട്ട വിമാനം ദോഹ വഴി ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ദില്ലിയിലെത്തിയത്. നൂറ്റിപത്ത് പേരടങ്ങുന്ന വിദ്യാര്‍ത്ഥികളുടെ സംഘത്തില്‍ 90 പേരും ജമ്മുകശ്മീരില്‍ നിന്നുള്ളവരാണ്. മറ്റുള്ളവര്‍ ദില്ലി, മാഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ സംഘത്തെ സ്വീകരിച്ചു. യുദ്ധഭീതിയില്‍ നിന്ന് തിരിച്ചെത്തിയവര്‍ ആശ്വാസം പങ്കുവച്ചു. സാഹചര്യം സാധാരണ നിലയിലേക്കെത്തിയാല്‍ തിരിച്ച് പോകാനാണ് താല്‍പര്യമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
ഒഴിപ്പിക്കല്‍ സുഗമമായി നടത്താന്‍ സഹായിച്ച ഇറാന്‍ അര്‍മേനിയ സര്‍ക്കാരുകളെ ഇന്ത്യ നന്ദി അറിയിച്ചു. ദൗത്യം തുടരുകയാണ്. തുര്‍ഖ്‌മെനിസ്ഥാന്‍ വഴിയും ഇന്ത്യക്കാരെ ഒഴിപ്പിക്കും. അടുത്ത സംഘം എപ്പോഴെന്ന വിവരം വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടില്ല. ടെഹ്‌റാനില്‍ നിന്ന് അര്‍മേനിയ, ക്വോം എന്നിവിടങ്ങളിലേക്കാണ് ഇന്ത്യക്കാരെ മാറ്റിയിരിക്കുന്നത്. ഇനിയും വിവരം നല്‍കിയിട്ടില്ലാത്തവര്‍ ഇറാനിലെ ഇന്ത്യന്‍ എംബസിയുമായും ദില്ലിയിലെ കണ്‍ട്രോള്‍ റൂമുമായും ബന്ധപ്പെടണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ സൈനികമായി ഇടപെടരുതെന്ന് അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കി റഷ്യ. റഷ്യന്‍ വവിദേശ കാര്യ ഡെപ്യൂട്ടി മന്ത്രി സെര്‍ജി റ്യാബ്‌കോവാണ് മുന്നറിയിപ്പുമായി രം?ഗത്തെത്തിയത്. അമേരിക്ക ഇസ്രായേലിന് നേരിട്ട് സൈനിക സഹായം നല്‍കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് റഷ്യയുടെ ഇടപെടല്‍.
ഇത്തരത്തിലുള്ള ഊഹാപോഹം പ്രചരിച്ചാല്‍ പോലും ഞങ്ങള്‍ അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കും. അമേരിക്ക ഇടപെടുന്ന അവസ്ഥയുണ്ടായാല്‍ മുഴുവന്‍ സാഹചര്യത്തെയും സമൂലമായി അസ്ഥിരപ്പെടുത്തുന്ന നടപടിയായിരിക്കുമെന്നും റ്യാബ്‌കോവ് പറഞ്ഞു.
അതേസമയം, ഇറാന്‍ - ഇസ്രയേല്‍ അതിരൂക്ഷ സംഘര്‍ഷം ഏഴാം നാളിലേക്ക് കടന്നതോടെ പരിഹാരം കാണാനായി റഷ്യ മധ്യസ്ഥത വഹിക്കാന്‍ തയ്യാറെന്ന് വ്യക്തമാക്കി പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ രംഗത്തെത്തിയിരുന്നു. ലോകത്തിനാകെ ആശങ്കയായി മാറുന്ന ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷത്തില്‍ ഉടന്‍ പരിഹാരം കാണമെന്ന് റഷ്യന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടു. ഇതിനായി ഇരു രാജ്യങ്ങളുമായി നല്ല ബന്ധമുള്ള റഷ്യ ഇടപെടാന്‍ തയ്യാറെന്നും പുടിന്‍ വ്യക്തമാക്കി. ഇറാന് സമാധാനപരമായ ആണവ സമ്പുഷ്ടീകരണത്തിനുള്ള അവകാശമുണ്ടെന്നും റഷ്യന്‍ പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ഉപാധികളില്ലാതെ ഇസ്രയേലിന്റെ സുരക്ഷ സംരക്ഷിക്കപ്പെടണമെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.
ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം എത്രയും വേ?ഗം അവസാനിപ്പിക്കണമെന്ന് ഇരുരാജ്യങ്ങളിലെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സംയുക്തമായി ആവശ്യപ്പെട്ടു. കൊല്ലുന്നത് നിര്‍ത്തുക, യുദ്ധം അവസാനിപ്പിക്കുക എന്ന തലക്കെട്ടിലാണ് ഇറാനിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ ടുഡേഹ് പാര്‍ട്ടിയും ഇസ്രായേലിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇസ്രായേലും സംയുക്ത കുറിപ്പ് പുറത്തിറക്കിയത്. ഇറാന് നേരെ നടത്തുന്ന അധിനിവേശം ഇസ്രായേല്‍ അവസാനിപ്പിക്കണമെന്നും ഇസ്രായേലിനെ യുദ്ധക്കുറ്റത്തിന് വിചാരണ ചെയ്യണമെന്നും ഇരുപാര്‍ട്ടികളും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇസ്രായേല്‍ ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവെക്കുകയും ആണവായുധം നിര്‍മിക്കുന്നതില്‍ നിന്ന് എല്ലാ രാജ്യങ്ങളും പിന്മാറുകയും വേണമെന്നും ഇരുപാര്‍ട്ടികളും ആവശ്യപ്പെട്ടു. അതേസമയം, ഇറാനില്‍ രഹസ്യമായിട്ടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ ടുഡേഹ് പ്രവര്‍ത്തിക്കുന്നത്.
ഇറാനിലെ അറാക് ആണവനിലയം (ഹെവി വാട്ടര്‍ റിയാക്ടര്‍) ആക്രമിച്ച് ഇസ്രയേല്‍. ഇതുവരെ റേഡിയേഷന്‍ ഭീഷണി ഉയര്‍ന്നിട്ടില്ലെന്നും ആക്രമണത്തിനു മുന്‍പുതന്നെ ഇവിടെനിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നെന്നും ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ കേന്ദ്രം ആക്രമിക്കുമെന്നും മേഖലയില്‍നിന്ന് ആളുകള്‍ ഒഴിഞ്ഞുപോകണമെന്നും ഇസ്രയേല്‍ വ്യാഴാഴ്ച രാവിലെതന്നെ മുന്നറിയിപ്പു നല്‍കിയിരുന്നു. ടെഹ്റാനില്‍നിന്ന് ഏകദേശം 250 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറുള്ള ആണവ നിലയമാണ് അറാക് ഹെവി വാട്ടര്‍ റിയാക്ടര്‍ (IR-40).
അതേസമയം, ഇസ്രയേലിലെ നഗരങ്ങളില്‍ ഇറാന്റെ കനത്ത വ്യോമാക്രമണം തുടരുകയാണ്. ഇസ്രയേലിലെ ഏറ്റവും വലിയ ആശുപത്രികളില്‍ ഒന്നായ സൊറോക്ക ആശുപത്രിയടക്കമുള്ള സ്ഥലങ്ങളില്‍ കനത്ത മിസൈല്‍ ആക്രമണമുണ്ടായി. ആശുപത്രിക്കു നാശനഷ്ടമുണ്ട്. മുപ്പതോളം പേര്‍ക്കു പരുക്കുണ്ടെന്നാണ് വിവരം.
മധ്യ, തെക്കന്‍ ഇസ്രയേലിലെ നാല് സ്ഥലങ്ങളില്‍ ഇറാന്റെ മിസൈലുകള്‍ ഗുരുതരമായ നാശനഷ്ടങ്ങളുണ്ടാക്കിയെന്നു റിപ്പോര്‍ട്ടുണ്ട്. ടെല്‍ അവീവ് ഉള്‍പ്പെടെയുള്ള നഗരങ്ങളിലും കനത്ത നാശനഷ്ടമുണ്ടായി. പ്രാദേശിക സമയം രാവിലെ എട്ടരയോടെ ആയിരുന്നു ആക്രമണം. നിരവധി കെട്ടിടങ്ങള്‍ ആക്രമണത്തില്‍ തകര്‍ന്നു. അറുപതിലേറെ പേര്‍ക്കു പരുക്കേറ്റതായും റിപ്പോര്‍ട്ട് പറയുന്നു.
"
https://www.facebook.com/Malayalivartha