സൈബര്‍ ആക്രമണം: ബ്രിട്ടനിലെ ആശുപത്രികളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക്

ബ്രിട്ടനിലെ ആരോഗ്യമേഖലയെ അപ്പാടെ സ്തംഭിപ്പിച്ച സൈബര്‍ ആക്രമണത്തെ മറികടന്ന് എന്‍എച്ച്എസ് ആശുപത്രികളുടെ പ്രവര്‍ത്തനം സാധാരണനിലയിലേക്ക്. ഇന്നലെ വൈകുന്നേരത്തോടെ 97% ആശുപത്രികളുടെയും പ്രവര്‍ത്തനം സാധാരണ നിലയിലായെന്ന് ആഭ്യന്തര സെക്രട്ടറി അംബര്‍ റൂഡ് അറിയിച്ചു. തിങ്കളാഴ്ചയോടെ ജി.പി. സര്‍ജറികളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലാകും.
സാങ്കേതിക സംവിധാനങ്ങളെല്ലാം പതിവുപോലെ പ്രവര്‍ത്തിച്ചു തുടങ്ങിയതായും സൈബര്‍ ആക്രമണത്തില്‍ രോഗികളെക്കുറിച്ചുള്ള രഹസ്യവിവരങ്ങളൊന്നും ചോര്‍ന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളിലും സേവനങ്ങളിലും സൈബര്‍ സുരക്ഷ ശക്തമാക്കാന്‍ കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു.
ലോകത്തെ 99 രാജ്യങ്ങളിലെ വിവിധ കംപ്യൂട്ടര്‍ ശൃംഖലകളെ ആപ്പാടെ തകിടംമറിച്ചുണ്ടായ വൈറസ് ആക്രമണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇംഗ്ലണ്ടിലെയും സ്‌കോട്ട്‌ലന്‍ഡിലെയും നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് (എന്‍.എച്ച്.എസ്) ആശുപത്രികളുടെ കംപ്യൂട്ടര്‍ ശൃംഖല അപ്പാടെ ഹാക്കര്‍മാര്‍ തട്ടിയെടുത്തത്. രാജ്യത്തെ 48 ആശുപത്രികളുടെയും നൂറുകണക്കിന് ജി.പി. സര്‍ജറികളുടെയും പ്രവര്‍ത്തനം ഇതോടെ അവതാളത്തിലായി.
അത്യാഹിതവിഭാഗങ്ങള്‍ ഒഴികെയുള്ള ആശുപത്രികളുടെ പ്രവര്‍ത്തനം ഏറെക്കുറെ പൂര്‍ണമായും നിര്‍ത്തിവച്ചു. എക്‌സ്‌റേ, സ്‌കാനിങ്, ശസ്ത്രക്രികള്‍ എല്ലാം മാറ്റിവച്ചു. ഇന്നലെ ഉച്ചമുതല്‍ രോഗികളായവരും അപകടം പറ്റിയവരും മാസങ്ങളായി ഓപ്പറേഷന്‍ കാത്തുകഴിഞ്ഞവരുമെല്ലാമായി ആയിരങ്ങളാണ് ഈ സൈബര്‍ ആക്രണത്തില്‍ നരകയാതന അനുഭവിച്ചത്.
48 ആശുപത്രികളില്‍ ആറെണ്ണം ഒഴികെ എല്ലാം സുഗമമായി പ്രവര്‍ത്തിച്ചുതുടങ്ങിയെന്നാണു സര്‍ക്കാര്‍ അവകാശപ്പെടുന്നതെങ്കിലും ഇവയുടെ പ്രവര്‍ത്തന താളം വീണ്ടെടുക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരുമെന്നാണു ഡോക്ടര്‍മാരും നഴ്‌സുമാരും സാക്ഷ്യപ്പെടുത്തുന്നത്. കഴിഞ്ഞ 48 മണിക്കൂറില്‍ പേപ്പറില്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ കംപ്യൂട്ടറിലേക്കു മാറ്റാന്‍തന്നെ ദിവസങ്ങള്‍ വേണ്ടിവരും.
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്നലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തര കോബ്രാ മീറ്റിങ് കൂടി. യുദ്ധസമാനമായ സാഹചര്യങ്ങളില്‍ മാത്രം ചേരുന്ന യോഗമാണിത്. മുന്‍പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള ആക്രണത്തിന്റെ വിശദാംശങ്ങളും ഭാവിയില്‍ ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളും യോഗം ചര്‍ച്ചചെയ്തു. ആക്രണത്തിന്റെ ഭീകരത കുറയ്ക്കാന്‍ ആവശ്യമായതെല്ലാം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ഹോം സെക്രട്ടറി വിശദീകരിച്ചു.
എന്‍എച്ച്എസിനു പുറമേ സണ്ടര്‍ലാന്‍ഡിലെ നിസാന്‍ കമ്പനിയുടെ കാര്‍ പ്ലാന്റിലും ഈ ആക്രണത്തില്‍ കംപ്യൂട്ടര്‍ ശൃംഖല നിശ്ചലമായിരുന്നു. അമേരിക്കന്‍ ഡെലിവറി കമ്പനിയായ ഫെഡെക്‌സ്, സ്‌പെയിനിലെ ടെലികോം ഗ്യാസ് കമ്പനികള്‍, ഫ്രാന്‍സിലെ റെനോ കാര്‍ കമ്പനി, റഷ്യന്‍ ഇന്റീരിയര്‍ മിനിസ്ട്രി തുടങ്ങിയവയുടെ വന്‍ നെറ്റ്‌വര്‍ക്കുകളാണ് എന്‍എച്ച്എസിനൊപ്പം നിശ്ചലമായ മറ്റു പ്രധാനപ്പെട്ടവ. ഇന്ത്യയില്‍ ആന്ധ്രാപ്രദേശ് പൊലീസിന്റെ നൂറിലേറെ കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനം ഇതുമൂലം തകരാറിലായി. ലോകത്താകെ അമ്പതിനായിരത്തോളം കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനം താളംതെറ്റിയതായാണു പ്രാഥമിക അന്വേഷണങ്ങള്‍ വ്യക്തമാക്കുന്നത്.
കംപ്യൂട്ടര്‍ ഫയലുകള്‍ തിരികെ ലഭിക്കാന്‍ മോചനദ്രവ്യം ആവശ്യപ്പെടുന്ന റാന്‍സംവെയര്‍ ആക്രമണമാണു നടന്നിരിക്കുന്നതെന്ന് ബ്രിട്ടീഷ് നാഷനല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ സ്ഥിരീകരിക്കുന്നുണ്ടെങ്കിലും ഇതിനു പിന്നില്‍ ആരാണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. ഏതെങ്കിലും ക്രിമിനല്‍ നെറ്റ്‌വര്‍ക്കിങ് ശൃംഖലകളാണോ ഏതാനും വ്യക്തികളാണോ ഇതിനുപിന്നിലെന്നു കണ്ടെത്താനും കഴിഞ്ഞിട്ടില്ലെന്ന് ബ്രിട്ടിഷ് നാഷനല്‍ െ്രെകം ഏജന്‍സി മേധാവി ലിന്‍ ഓവന്‍സ് പറഞ്ഞു.
https://www.facebook.com/Malayalivartha
























