വീണ്ടും ശക്തമായ സൈബര്‍ ആക്രമണത്തിന് സാധ്യതയെന്ന് വിദഗ്ദ്ധര്‍

ഈ അടുത്ത കാലത്ത് ലോകം കണ്ട ഏറ്റവും വലിയ സൈബര്‍ ആക്രമണത്തിന്റെ ഇരകള്‍ 150 രാജ്യങ്ങളിലെ രണ്ടു ലക്ഷത്തിലേറെ സ്ഥാപനങ്ങളും വ്യക്തികളുമെന്ന് വിദഗ്ധര്‍. അവധി കഴിഞ്ഞ് തിങ്കളാഴ്ച പുതിയ പ്രവൃത്തിദിനം ആരംഭിക്കുന്നതോടെ ശക്തമായ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് യൂറോപിലെ പ്രമുഖ സുരക്ഷ ഏജന്‍സി യൂറോപോള്‍ മുന്നറിയിപ്പ് നല്‍കി. അമേരിക്കന്‍ സൈബര്‍ സുരക്ഷ ഏജന്‍സി എന്‍.എസ്.എ വികസിപ്പിച്ച ഹാക്കിങ് സംവിധാനമുപയോഗിച്ച് നടന്ന ആക്രമണം അമേരിക്കയൊഴികെ ലോകത്തെ മുന്‍നിര രാഷ്ട്രങ്ങളെയൊന്നാകെ മുള്‍മുനയിലാക്കിയിട്ടുണ്ട്.
'വാണാെ്രെക' എന്നു പേരിട്ട വൈറസ് ബാധിച്ച കമ്പ്യൂട്ടര്‍ ശൃംഖലകളുടെ പ്രവര്‍ത്തനം പുനഃസ്ഥാപിക്കുന്ന ദൗത്യം യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. കമ്പ്യൂട്ടറുകളിലേക്ക് നുഴഞ്ഞുകയറി ഫയലുകളുടെ നിയന്ത്രണമേറ്റെടുക്കുകയും തുറന്നുകിട്ടാന്‍ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്യുന്ന 'റാന്‍സംവെയര്‍' ദുഷ്‌പ്രോഗ്രാമുകളുടെ ആക്രമണം യൂറോപ്യന്‍ രാജ്യങ്ങളെയാണ് ആദ്യമായി ബാധിച്ചത്.
ഏറ്റവും കൂടുതല്‍ ബാധിച്ച ബ്രിട്ടനില്‍ നൂറോളം ആശുപത്രികളുടെ പ്രവര്‍ത്തനം തകരാറിലായി. ഇന്ത്യയില്‍ ആന്ധ്രപ്രദേശിലെ ചിറ്റൂര്‍, കൃഷ്ണ, ഗുണ്ടൂര്‍, വിശാഖപട്ടണം, ശ്രീകാകുളം ജില്ലകളില്‍ പൊലീസിന്റെ 18 യൂനിറ്റുകള്‍ ആക്രമണത്തിനിരയായി. രാജ്യത്തൊട്ടാകെ, നൂറോളം കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തനം നിലച്ചതായി ദേശീയ സൈബര്‍ സുരക്ഷ ഉപദേഷ്ടാവ് ഗുല്‍ഷന്‍ റായി അറിയിച്ചു.
ബാങ്കിങ്, ആരോഗ്യം, ടെലികോം, വിദ്യാഭ്യാസ മേഖലകളിലെ സ്ഥാപനങ്ങളാണ് കൂടുതലായി ആക്രമണത്തിനിരയായത്. വാഹന നിര്‍മാതാക്കളായ റെനോ, നിസാന്‍ കമ്പനികള്‍ക്ക് പ്രവര്‍ത്തനം ഭാഗികമായി നിര്‍ത്തിവെക്കേണ്ടിവന്നു.
റഷ്യ, യുക്രെയ്ന്‍, തായ്‌വാന്‍ എന്നീ രാജ്യങ്ങളാണ് കൂടുതല്‍ ഇരയായ മറ്റു രാജ്യങ്ങള്‍. അവിചാരിത ഇടപെടല്‍ വഴി ബ്രിട്ടീഷ് സൈബര്‍ വിദഗ്ധന്‍ വൈറസ് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നത് തല്‍ക്കാലം തടയിട്ടിട്ടുണ്ടെങ്കിലും ഏതുനിമിഷവും തിരിച്ചുവരാമെന്ന് മുന്നറിയിപ്പുണ്ട്.
https://www.facebook.com/Malayalivartha























