പ്രളയത്തിൽ അകപ്പെട്ടവർക്ക് രക്ഷകനായെത്തിയ മത്സ്യത്തൊഴിലാളിയെ സ്വീകരണം ഏറ്റുവാങ്ങി മടങ്ങുന്നതിനിടെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഏഴ് ആര്‍എസ്എസുകാര്‍ പിടിയില്‍

മത്സ്യ തൊഴിലാളികളെസ്വീകരിക്കുന്ന ചടങ്ങില്‍ പങ്കെടുത്തു മടങ്ങിയ യുവാവിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഏഴ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായി. ആദിനാട് തെക്ക്, കരിച്ചാലില്‍ തെക്കതില്‍ അഖില്‍, ആദിനാട് തെക്ക്, കിഴക്കേ വാലില്‍ തെക്കത്തില്‍ രഞ്ജു, ആദിനാട് തെക്ക്, തെക്കശ്ശേരില്‍ പുത്തന്‍വീട്ടില്‍ കണ്ണന്‍, ആദിനാട്, ജിത്തുഭവനത്തില്‍ സുജിത്, ആലുംകടവ്, കൊല്ലംതറയില്‍ അഖില്‍ബാബു, ആലുംകടവ് അരുണ്‍ ഭവനത്തില്‍ അരുണ്‍ (കൂരി), നമ്പരുവികാല, കൃഷ്ണ നിവാസ്, സാമുവേല്‍ എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ തിരുവോണ ദിവസമാണ്, സംഘം ആലപ്പാട് കാക്കതുരുത്ത് തൈമൂട്ടില്‍ ചിന്തു പ്രദീപിനെയാണ് വെട്ടി പരുക്കേല്‍പ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ ചിന്തു എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ചിന്തുവിന്റെ വലതു കൈയിലെ നടുവിരല്‍ ആക്രമണത്തെ തുടര്‍ന്ന് അറ്റുപോയി. ഇടതുകൈയിലെ കൈപ്പത്തിക്കു താഴെ വെട്ടേറ്റ് ഒരു രക്തക്കുഴല്‍ മുറിഞ്ഞുപോയ നിലയിലാണ്. കൂടാതെ മൂന്നു ഞരമ്പുകളും മുറിഞ്ഞ അവസ്ഥയിലാണ് ചിന്തുവിനെ ആശുപത്രിയിലെത്തിച്ചത്. അഞ്ചു ശസ്ത്രക്രിയകള്‍ വേണ്ടി വരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.
രാത്രി 9 മണിയോടെയാണ് മല്‍സ്യ തൊഴിലാളിയായ ചിന്തുവിനെ പ്രതികൾ ചേർന്ന് കരുനാഗപ്പള്ളിയില്‍ വച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ചത്.സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതികളെ സംബന്ധിച്ച് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കരുനാഗപ്പള്ളി എസിപി ബിനോദ് ,സി ഐ മുഹമ്മദ് ഷാഫി എന്നിവരുടെ നേതൃത്വത്തില്‍ എസ് ഐമാരായ മഹേഷ് പിള്ള, ഉമറുള്‍ ഫറൂക്ക് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
ആലുംകടവ് ചാലില്‍ തെക്കേജംഗ്ഷനു സമീപമുള്ള കേന്ദ്രത്തില്‍ സംഘടിച്ച പ്രതികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് അക്രമം നടത്തിയത്. ഒന്നാം പ്രതി അഖിലിനെ നേരുത്തെ പോലീസ് പിടികൂടിയിരുന്നു. അഖിലിന്റെയും കണ്ണനുണ്ണി എന്ന കണ്ണന്റെയും പേരില്‍ എക്‌സൈസ് കേസുകളും നിലവിലുണ്ട്. പ്രതികള്‍ക്കെതിരെ 308, 3 22,326,324,323, 294 ബി, 143,144,147 എന്നീ വകുപ്പുകള്‍ പ്രകാരം വധശ്രമം ഉള്‍പ്പടെയുള്ളവയ്ക്കാണ് കേസെടുത്തിരിക്കുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു
https://www.facebook.com/Malayalivartha






















