നഷ്ടപ്പെട്ട പ്രതാപം പോലീസ് വീണ്ടെടുത്തതോടെ കയ്യടിയുമായി ജനം; സമ്മർദ്ദങ്ങൾ വിലപോകില്ലെന്നായപ്പോൾ അന്വേഷണ സംഘത്തിന്റെ കുതിപ്പ് തുടങ്ങി: 746/ 2018 ക്രൈം നമ്പറിൽ അന്വേഷണം കൊഴുക്കുമ്പോൾ...

കന്യാസ്ത്രീയെ ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗിക ചൂഷണം ചെയ്‌തെന്ന പരാതിയില്‍ 88 ദിവസത്തിനുശേഷമാണ് പ്രതി അറസ്റ്റിലായിരിക്കുന്നത്. സഭയുടെ ശക്തമായ പിന്തുണയുമായി, ചെയ്ത തെറ്റ് സമ്മതിക്കാനോ നിയമനടപടികള്‍ക്ക് വിധേയനാകാനോ കൂട്ടാക്കാതെ നിന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഢനത്തിരയായ കന്യാസ്ത്രീയുടെ പരാതിയും മറ്റു കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ നല്‍കിയ തെളിവുകളും കിട്ടിയിട്ടും നിയമനടപടി സ്വീകരിക്കാന്‍ പോലീസ് അലംഭാവം കാണിച്ചപ്പോഴാണ് കേരളത്തിലെ ക്രിസ്ത്യന്‍ സഭകളുടെ ചരിത്രത്തില്‍ തന്നെ ആദ്യമെന്ന വിശേഷണവുമായി മിഷണറീസ് ഓഫ് ജീസസിലെ അഞ്ചു കന്യാസ്ത്രീകള്‍ സഭാവസ്ത്രമണിഞ്ഞ് തെരുവില്‍ അനിശ്ചിതകാല സമരത്തിനിറങ്ങിയത്.
ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുക, കന്യാസ്ത്രീക്ക് നീതി നല്‍കുക എന്നതായിരുന്നു അവരുടെ ആവശ്യം. കേരളത്തിന്റെ പൊതുമണ്ഡലത്തിലെ വിവിധ മേഖലകളില്‍പ്പെട്ടവര്‍ പിന്തുണയുമായി എത്തിയതോടെ കന്യാസ്ത്രീകളുടെ സമരം അന്താരാഷ്‌ട്ര തലത്തില്‍ വരെ ചര്‍ച്ചയായി. ദിവസങ്ങള്‍ കഴിയും തോറും പൊതുജന പങ്കാളിത്തത്തോടെ സമരം ശക്തമായി വന്നു. സമരവേദിയില്‍ നിരാഹാര സത്യഗ്രഹങ്ങള്‍ നടന്നു. ഒടുവില്‍ ഫ്രാങ്കോയ്‌ക്കെതിരേ ഒന്നൊന്നായി നടപടികള്‍ ഉണ്ടായി തുടങ്ങി.
ഫ്രാങ്കോ മുളയ്ക്കലിന്റെ പേരിലുളള കേസ് തെളിയിക്കുക എന്നത് അന്വേഷണ സംഘത്തിനു മുന്നില്‍ ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. എന്നാല്‍ എല്ലാ പ്രതിസന്ധികളെയും വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മറി കടന്നു. ബാഹ്യ സമ്മര്‍ദ്ദങ്ങളെ അതി ജീവിച്ച് പരാതി കിട്ടി 87ാം ദിവസം ബിഷപ്പിനെ അറസ്റ്റു ചെയ്ത അന്വേഷണ സംഘം ഏറെ കൈയ്യടി നേടി.
കന്യാസ്ത്രീ പരാതി നല്‍കാനെടുത്ത കാല താമസം തെളിവുകള്‍ കണ്ടെത്തുന്നതിന് പ്രതിസന്ധിയാകുമെന്ന് അന്വേഷണസംഘം ആദ്യമേ കണക്കൂകൂട്ടി. സഭാ നേതൃത്വത്തിലെ ഉന്നതരായ പലരുടെയും മൊഴിയെടുക്കേണ്ടി വന്നു. തെളിവുകള്‍ ശേഖരിക്കാന്‍ അഞ്ച് സംസ്ഥാനങ്ങളില്‍ യാത്ര ചെയ്തു . കേരളത്തിലെ ഏഴു ജില്ലകളിലും കേസന്വേഷണം നടന്നു, മൊഴികള്‍ എല്ലാം ക്യാമറയില്‍ പകര്‍ത്തി.
കൊച്ചി റേഞ്ച് ഐ ജി വിജയ് സാഖറെയുടെയും കോട്ടയം എസ്പി ഹരിശങ്കറിന്റെയും മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം എസ്‌ഐ എസ്. മോഹന്‍ദാസ്, അനില്‍കുമാര്‍ , പ്രശാന്ത്, ഷീജ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. പരിമിതമായ സമയത്തിനുള്ളില്‍സ 81 പേരുടെ മൊഴി രേഖപ്പെടുത്തി. 34 രേഖകളും കണ്ടെത്തി. അന്വേഷണ സംഘത്തിന്റെ അംഗബലം കുറവായിരുന്നു, കേസന്വേഷണം തുടങ്ങിയത് മുതല്‍ വൈക്കം ഡിവൈഎസ്പി ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് ഉറക്കമില്ലാത്ത രാത്രികളായിരുന്നു ഏറെയും,
ബാഹ്യ സമ്മര്‍ദ്ദങ്ങളെ അതി ജീവി്ച് കേസന്വേഷണം കുറ്റമറ്റതാക്കിയതിനു പിന്നില്‍ കഠിനാധ്വാനം തന്നെയായിരുന്നു, ഏറെ ആരോപണങ്ങള്‍ ഉയരാവുന്ന കേസ് വളരെ പക്വതയോടെയാണ് ഉദ്യോഗസ്ഥര്‍ നേരിട്ടത്. ജലന്ധര്‍ രൂപതയുടെ പ്രതിരോധം തകര്‍ത്തത് അവരുടെ നിശ്ചയദാര്‍ഢ്യമായിരുന്നു.
ബലം പ്രയോഗിച്ച് രക്തവും ഉമിനീരും മറ്റും പരിശോധനയ്ക്കായി എടുക്കരുതെന്ന് പാലാ ഒന്നാം ക്ലാസ് മജിട്രേറ്റ് കോടതിക്ക് മുന്നില്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ അപേക്ഷ. എന്തെങ്കിലും പരാതിയുണ്ടായെന്ന്, മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനോട് കോടതി ചോദിച്ചു. പരാതിയില്ലെന്നായിരുന്നു മറുപടി. ക്രൈംനമ്പര്‍ 746/2018 എന്ന നമ്പറിലാണ് ഫ്രാങ്കോയുടെ പേരിലുള്ള കേസ്. ബിഷപ്പിനെതിരേ പരാതി നല്‍കിയ രണ്ടുപേരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് പോലീസ് കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
പരാതിക്കാരിയായ കന്യാസ്ത്രീക്ക് 10ഏക്കര്‍ സ്ഥലവും മഠവും നിര്‍മിച്ചുനല്‍കാമെന്ന് വാഗ്ദാനം നല്‍കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ അന്വേഷണം നടക്കുന്നു. കന്യാസ്ത്രീയുടെ സഹോദരന് പീഡനക്കേസ് പിന്‍വലിക്കുന്നതിനുവേണ്ടി അഞ്ചുകോടിരൂപ വാഗ്ദാനം ചെയ്തു. അതുകൊണ്ട് ജാമ്യം നല്‍കരുതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ബോധിപ്പിച്ചിരുന്നു. നിലവില്‍ ലഭിച്ച പരാതികള്‍അതത് ജില്ലാ പോലീസ് മേധാവികള്‍ക്ക് കൈമാറിയിട്ടുണ്ട്. വരും ദിവസങ്ങളിൽ പ്രതികൾക്കെതിരെ കൂടുതൽപേർ പരാതിയുമായി രംഗത്ത് വരുമെന്നും അന്വേഷണസംഘം പറയുന്നുണ്ട്.
https://www.facebook.com/Malayalivartha
























