ഇപ്പോൾ കോൺഗ്രസുകാരെ മർദിക്കുന്ന പൊലീസുകാർ അറിയുക, രണ്ടു വർഷത്തിനു ശേഷം മുഖ്യമന്ത്രിയാകാൻ പോകുന്നയാളാണ് ഈ ഇരിക്കുന്നത് ; കുര്യൻ ഇനി ചെന്നിത്തല ക്യാമ്പിൽ

മുൻ രാജ്യസഭാ ഉപാധ്യക്ഷനും കോൺഗ്രസ്സ് എ ഗ്രൂപ്പിലെ മുതിർന്ന നേതാവുമായിരുന്ന പിജെ കുര്യൻ ഐ ഗ്രൂപ്പിലേക്ക്. ഇതിന്റെ ഭാഗമായി ഇന്നലെ വൈകിട്ട് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയുമായി ചർച്ച നടത്തി. ഇന്നലെ നടന്ന യു.ഡി.എഫ് പാർലമെന്റ് മണ്ഡലം കൺവൻഷനിൽ കുര്യന്റെ പ്രസംഗം കോൺഗ്രസുകാർ തടസപ്പെടുത്തിയതിനെ തുടർന്നാണ് ഗസ്റ്റ് ഹൗസിൽ ചെന്നിത്തലയുമായി അടച്ചിട്ട മുറിയിൽ ചർച്ച നടന്നത്. രമേഷ് ചെന്നിത്തലയുമായി കുര്യൻ ഒന്നരമണിക്കൂറോളം ചർച്ച നടത്തി.
പത്തനംതിട്ട ഗസ്റ്റ്ഹൗസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി കുര്യൻ ഒന്നര മണിക്കൂറോളം ചർച്ച നടത്തിയത് ഐ ഗ്രൂപ്പിന്റെ തന്ത്രങ്ങൾ ആവിഷ്‌കരിക്കാൻ കൂടിയാണ്. പത്തനംതിട്ടയിൽ ഐ ഗ്രൂപ്പിനെ ശക്തിപ്പെടുത്താനാണ് ഇത്. രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിയുമായുണ്ടായ പ്രശ്നങ്ങളെത്തുടർന്നാണ് കുര്യൻ ഐ ഗ്രൂപ്പുമായി അടുത്തത്. തന്നെ ഒതുക്കാനായി കോൺഗ്രസിലെ സോഷ്യൽമീഡിയ കൈകാര്യം ചെയ്യുന്ന യുവനേതാക്കളെ ഉമ്മൻ ചാണ്ടി ഫലപ്രദമായി ഉപയോഗിച്ചെന്നു കുര്യൻ ആരോപണമുയർത്തി. വിവാദം ഉയർന്നതിനെ തുടർന്ന് കുര്യനെ രാജ്യസഭാ സീറ്റിൽ നിന്നൊഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയിലെ രാഷ്ട്രീയത്തിലേക്ക് മാത്രമായി കുര്യൻ ചുരുങ്ങി.
കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ പൊലീസ് അതിക്രമത്തിനെതിരേ ഡി.സി.സി സംഘടിപ്പിച്ച യോഗത്തിൽ വേദിയിലുണ്ടായിരുന്ന ചെന്നിത്തലയെ രണ്ടു വർഷത്തിന് ശേഷം മുഖ്യമന്ത്രിയാകാൻ പോകുന്നയാളാണെന്നാണ് കുര്യൻ വിശേഷിപ്പിച്ചത്. ' ഇപ്പോൾ കോൺഗ്രസുകാരെ മർദിക്കുന്ന പൊലീസുകാർ അറിയുക, രണ്ടു വർഷത്തിനു ശേഷം മുഖ്യമന്ത്രിയാകാൻ പോകുന്നയാളാണ് ഈ ഇരിക്കുന്നത്' എന്നായിരുന്നു കുര്യന്റെ പരാമർശം.
താൻ ചെന്നിത്തലയ്‌ക്കൊപ്പമാണെന്ന് കുര്യൻ വ്യക്തമാക്കുകയായിരുന്നു. നേരത്തെ ഡി.സി.സി സംഘടിപ്പിച്ച ആർ. ഇന്ദുചൂഢൻ അനുസ്മരണ ചടങ്ങിൽ ഉമ്മൻ ചാണ്ടിക്കെതിരേ കുര്യൻ പരോക്ഷ വിമർശനം നടത്തിയിരുന്നു. ചിലർ സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാൻ കോൺഗ്രസ് ഗ്രൂപ്പ് വളർത്തുവെന്നാണ് കുര്യൻ പറഞ്ഞത്. ഇന്നലെ നടന്ന യു.ഡി.എഫ് പാർലമെന്റ് മണ്ഡലം കൺവൻഷനിൽ കുര്യന്റെ പ്രസംഗം കോൺഗ്രസുകാർ തന്നെ തടസപ്പെടുത്തി. അഞ്ചു മിനിറ്റിനകം പ്രസംഗം നിർത്തേണ്ടിയും വന്നു. തുടർന്നാണ് ഗസ്റ്റ് ഹൗസിൽ ചെന്നിത്തലയുമായി അടച്ചിട്ട മുറിയിൽ ചർച്ച നടന്നത്. കുര്യന്റെ എല്ലാ പരിപാടികൾക്കും ഐ ഗ്രൂപ്പിന്റെ പൂർണ്ണ പിന്തുണുണ്ട്.
കുര്യന്റെ വരവ് ഗ്രൂപ്പിനെ ശക്തിപ്പെടുത്തുമെന്നാണ് ചെന്നിത്തലയുടെ കണക്ക് കൂട്ടൽ. പത്തനംതിട്ടയിലും കോട്ടയത്തും ഗ്രൂപ്പ് പ്രവർത്തനങ്ങളെ കുര്യൻ ഏകോപിപ്പിക്കുമെന്നാണ് സൂചന. ഇതിലൂടെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അടക്കം സ്ഥാനാർത്ഥി നിർണ്ണയത്തിലും മറ്റും സ്വാധീനം ചെലുത്താനാകുന്ന ശക്തിയായി മാറുകയാണ് ചെന്നിത്തലയും ഐ ഗ്രൂപ്പും ലക്ഷ്യമിടുന്നത്.
https://www.facebook.com/Malayalivartha
























