പരാതിക്കാരിയായ കന്യാസ്ത്രീയെ പരിചയം പോലുമില്ലെന്ന നിലപാടില്‍ നിന്ന ഫ്രാങ്കോയുടെ അറസ്റ്റ് വരെ കാര്യങ്ങള്‍ എത്തിച്ചത് കേരളാപോലീസിന്റെ സംയമനവും സൂക്ഷ്മതയും

കന്യാസ്ത്രീയുടെ പരാതി പോലീസിന് കിട്ടിയത് 86 ദിവസങ്ങള്‍ക്കു മുമ്പ് ജൂണ്‍ 27-ന് ആണ്. 28-ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പരാതിയില്‍ പറഞ്ഞിരിക്കുന്നത് 2014 മെയ് അഞ്ചിനാണ് ഫ്രാങ്കോ ആദ്യമായി കന്യാസ്ത്രീയെ പീഡിപ്പിച്ചത് എന്നാണ്. പരാതി നല്‍കിയതാകട്ടെ നാല് വര്‍ഷത്തിന് ശേഷവും.
പൊലീസിന് പരാതി കിട്ടി അടുത്തദിവസംതന്നെ നടപടിയിലേക്ക് കടന്നു. ഐജി വിജയ്‌സാഖറെയുടെയും കോട്ടയം എസ്പി എസ് ഹരിശങ്കറിന്റെയും മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ദൃക്‌സാക്ഷികളും മറ്റ് തെളിവുകളും ഇല്ലാത്ത ഒരു കേസില്‍ സാക്ഷിമൊഴികളെമാത്രം അവലംബിച്ച് മുന്നോട്ടുപോകുക ദുഷ്‌കരമാണ്. പൊലീസ് ജലന്ധറില്‍ചെന്ന് ബിഷപ്പില്‍നിന്ന് മൊഴി എടുത്തു. കന്യാസ്ത്രീയെ പരിചയംപോലുമില്ലെന്നും കുറവിലങ്ങാട് മഠത്തില്‍ താമസിച്ചിട്ടില്ലെന്നുമാണ് ഫ്രാങ്കോ അന്ന് വാദിച്ചത്. എങ്കിലും കന്യാസ്ത്രീയുടെ പരാതി കഴമ്പുള്ളതാണെന്ന നിഗമനത്തില്‍ത്തന്നെയാണ് പ്രാരംഭദശ മുതല്‍ പൊലീസ് നീങ്ങിയത്.
28-ന് തന്നെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ബിഷപ് രാജ്യം വിടാതിരിക്കാന്‍ ജൂലൈ 10-ന് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പിന്നെ അന്വേഷണ സംഘം ജലന്ധറിലേക്ക്. അവിടെ ഒമ്പത് മണിക്കൂര്‍ ചോദ്യംചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ ഐജിയുടെയും എസ്പിയുടെയും സാന്നിധ്യത്തില്‍ നിരവധി അവലോകനയോഗങ്ങള്‍. സെപ്തംബര്‍ 12-ന് ചോദ്യംചെയ്യലിന് ഹാജരാകാന്‍ പൊലീസിന്റെ നോട്ടീസ്.
കര്‍ണാടകം, പഞ്ചാബ്, ഡല്‍ഹി, മധ്യപ്രദേശ് എന്നിങ്ങനെ നാല് സംസ്ഥാനങ്ങളും കേരളത്തിലെ ഏഴു ജില്ലകളും ഈ കേസിന്റെ അന്വേഷണപരിധിയില്‍ ഉണ്ടായിരുന്നു. കേരളത്തിലെ നിരവധി കന്യാസ്ത്രീ മഠങ്ങളില്‍ കയറിയിറങ്ങിയാണ് പൊലീസ് തെളിവ് ശേഖരിച്ചത്. ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിരുന്നെങ്കില്‍ അന്വേഷണം തുടക്കത്തില്‍ത്തന്നെ വഴിമുട്ടുമായിരുന്നു.
കേരളത്തിനുപുറമെ നാല് സംസ്ഥാനങ്ങളിലും ഇവിടെ ഏഴു ജില്ലകളില്‍നിന്നും ശേഖരിച്ച തെളിവുകളാണ് ഫ്രാങ്കോയെ കുരുക്കിയത്.്പരാതിക്കാരിയായ കന്യാസ്ത്രീയെ പരിചയംപോലുമില്ലെന്ന് ജലന്ധറില്‍വച്ച് മൊഴി നല്‍കിയ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് അന്വേഷണത്തിന്റെ 85-ാംനാളില്‍ പൊലീസ് നിരത്തിയ തെളിവുകള്‍ക്ക് മുന്നില്‍ തലകുനിച്ചിരിക്കാനേ കഴിഞ്ഞുള്ളൂ. അതിസങ്കീര്‍ണമായ നിരവധി ചോദ്യങ്ങള്‍ക്കാണ് ഇക്കാലയളവില്‍ പൊലീസ് ഉത്തരം കണ്ടെത്തിയത്.
തലശേരി കൊട്ടിയൂരില്‍ വൈദികന്‍ പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ കേസ് മുതല്‍ ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ കുമ്പസാര രഹസ്യം ചൂഷണംചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ച കേസുവരെ പൊലീസ് പുലര്‍ത്തിയ ഈ ശുഷ്‌കാന്തിയാണ് ജലന്ധര്‍ ബിഷപ്പിന്റെ കാര്യത്തിലും ദൃശ്യമാകുന്നത്. ബിഷപ്പിന്റെ മൊഴി എടുക്കാനായി ജലന്ധറിലെത്തിയ പൊലീസിന് ഉണ്ടായ ദുരനുഭവംകൂടി കണക്കിലെടുത്താണ് ഫ്രാങ്കോയെ സൂത്രത്തില്‍ ഇവിടെ വരുത്തിയത്. തെളിവില്ലാതെ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നെങ്കില്‍ പിന്നീട് അത് വിവാദമായേനെ. പ്രതി തടിയൂരി പോകുന്നതിലാണോ ശിക്ഷിക്കപ്പെടുന്നതിലാണോ താല്‍പ്പര്യമെന്ന് ഈ കേസില്‍ പൊതുതാല്‍പ്പര്യ ഹര്‍ജിയുമായി എത്തിയവരോട് ഹൈക്കോടതി ഉന്നയിച്ച ചോദ്യം പ്രസക്തമാണ്.
പൊലീസിന്റെ നീക്കങ്ങള്‍ അറിയാതെയായിരിക്കണം കന്യാസ്ത്രീകള്‍ നീതിതേടി സമരരംഗത്ത് ഇറങ്ങിയത്. അറസ്റ്റ് വൈകിയെന്ന് വിമര്‍ശിക്കുന്നവര്‍ പൊലീസിന്റെ ഈ സംയമനത്തെയും സൂക്ഷ്മതയെയുമാണ് വിസ്മരിക്കുന്നത്. പരാതി ഉയര്‍ന്നതുമുതല്‍ ബിഷപ്പിനെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുന്നതുവരെ അന്വേഷണസംഘം പുലര്‍ത്തിയ ജാഗ്രത ശ്രദ്ധേയമാണ്. പക്ഷേ എവിടെ സര്‍ക്കാര്‍ വിരുദ്ധ സമരമുണ്ടോ അവിടെയെല്ലാം ഓടിയെത്തുന്ന 'ചിലര്‍ 'സമരത്തില്‍ നുഴഞ്ഞുകയറിയത് കന്യാസ്ത്രീകളും അവരെ പിന്തുണച്ച മറ്റുള്ളവരും ശ്രദ്ധിച്ചിട്ടുണ്ടാകില്ല.
പ്രതിയ്ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാനായി കുറേക്കൂടി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനാണ് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന അപേക്ഷ സമര്‍പ്പിക്കുന്നതെന്നാണ് അന്വേഷണസംഘം കോടതിയെ ധരിപ്പിച്ചത്. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കസ്റ്റഡിയില്‍ കിട്ടിയതോടെ അന്വേഷണസംഘം ഇതുവരെ നിയമവഴിയില്‍ സ്വീകരിച്ച കുറ്റമറ്റ നടപടികള്‍ക്ക് വീണ്ടും അംഗീകാരമായി. എഫ്‌ഐആര്‍ മുതല്‍ ഈ ഘട്ടം വരെ പ്രതിക്ക് ഒരു പരിഗണനയും നല്‍കാതെ ഇരയുടെ പരാതിയുടെയും മൊഴിയുടെയും പക്ഷത്തുനിന്നുള്ള അപേക്ഷയാണ് കോടതിക്ക് കൈമാറിയിരിക്കുന്നത്.
മാധ്യമശ്രദ്ധനേടുന്ന പ്രമുഖര്‍ പ്രതിയായ കേസുകളില്‍ പുറമെ പറയുന്ന ഗൗരവമുള്ള വകുപ്പുകളില്‍ നിന്ന് ചില ഘട്ടങ്ങളില്‍ പിന്നോക്കം പോകുന്ന പൊലീസ് രീതിയാണ് ഇവിടെ മാറിയത്. ഇരയുടെ വാക്കുകള്‍ക്ക് വില നല്‍കിയുള്ള അന്വേഷണ നടപടികളെന്ന് ഇതിനെ നിയമജ്ഞര്‍ വിലയിരുത്തുന്നു. വകുപ്പുകള്‍ മയപ്പെടുത്താതെ ജീവപര്യന്തം തടവുവരെ കിട്ടാവുന്ന പ്രകൃതിവരുദ്ധ പീഡനവും ബലാത്സംഗമടക്കമുള്ള വകുപ്പുകളും ഉള്‍പ്പെടുത്തി റിമാന്‍ഡ് അപേക്ഷയും കുറ്റമറ്റതാക്കി. പ്രതി ആത്മീയതയുടെ മറവില്‍ ലൈംഗിക ചൂഷണം നടത്തിയതിലൂടെ ജനശ്രദ്ധ നേടിയ കേസായതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും ചുണ്ടിക്കാണിച്ചിട്ടുണ്ട്.
ഇക്കാര്യത്തില്‍ കേസന്വേഷണ മേല്‍നോട്ട ചുമതലയുള്ള കോട്ടയം ജില്ലാ പൊലീസ് ചീഫ് ഹരിശങ്കറും അന്വേഷണ ഉദ്യോഗസ്ഥന്‍ വൈക്കം ഡിവൈഎസ്പി കെ സുഭാഷും നിതാന്ത ജാഗ്രതയിലുമാണെന്നും റിമാന്‍ഡ് അപേക്ഷ വ്യക്തമാക്കുന്നു. ശക്തനായ പ്രതിയില്‍ നിന്നും ഇരയ്ക്കും സാക്ഷികളായ കന്യാസ്ത്രീകള്‍ക്കുമുള്ള ഭീഷണി, പ്രതി രാജ്യം വിട്ടുപോകാനുള്ള സാധ്യത, സാക്ഷികള്‍ക്കുള്ള പ്രലോഭനങ്ങളും അതിന്റെ പേരിലുള്ള കേസുകളുമെല്ലാം തുടക്കത്തില്‍ തന്നെ പൊലീസിന് കോടതിയില്‍ എത്തിക്കാനായി. ഭാവിയില്‍ പഴുതടച്ച കുറ്റപത്രത്തിലൂടെ പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് പൊലീസ് പറഞ്ഞു.
ജലന്ധറില്‍ ഒരു ദിവസവും തൃപ്പൂണിത്തുറയിലെ അത്യാധുനിക ചോദ്യം ചെയ്യല്‍ സങ്കേതത്തില്‍ മൂന്നു ദിവസവും ചോദ്യം ചെയ്തതാണെന്നും ഇനി പൊലീസ് കസ്റ്റഡി അനുവദിക്കരുതെന്നുമായിരുന്നു ഫ്രാങ്കോയുടെ വാദം. ഇത് പാലാ മജിസ്‌ട്രേറ്റ് കോടതി തള്ളി. ആവശ്യപ്പെട്ട രണ്ട് ദിവസ കസ്റ്റഡി അനുവദിച്ചു. ഇതിലൂടെ ഇനിയും കൂടുതല്‍ സാങ്കേതിക തെളിവുകളടക്കം പ്രോസിക്യൂഷന് സ്വന്തമാകും. അറസ്റ്റിന് തിടുക്കംകൂട്ടി നേരത്തെ ഹൈക്കോടതിയിലെത്തിയവരോട് കോടതി ചോദിച്ചു: ' അറസ്റ്റിനാണോ ശിക്ഷയ്ക്കാണോ' പ്രാധാന്യമെന്ന്. ഹൈക്കോടതിയുടെ ചോദ്യത്തിനുള്ള ഉത്തരം കൂടിയായി അന്വേഷണസംഘം പാലാ കോടതിയില്‍ സ്വീകരിച്ച നടപടികള്‍.
ഇത്രയും ദിവസങ്ങളില്‍ തെളിവുകളുടെ ശേഖരത്തിനായിരുന്നു ഊന്നല്‍ എന്ന് കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കേസിനായി ഡല്‍ഹി, പഞ്ചാബ്, കര്‍ണാടകം, കേരളം, മഹാരാഷ്ട്ര തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങളില്‍ പോകേണ്ടി വന്നതും കേരളത്തില്‍ തന്നെ ഏഴ് ജില്ലകളില്‍ തെളിവുശേഖരണം നടത്തേണ്ടിവന്നതും പൊലീസ് റിമാന്‍ഡ് അപേക്ഷയില്‍ എടുത്തുപറഞ്ഞു. 83 സാക്ഷി മൊഴികളും 34 രേഖകളും പരിശോധിച്ചാണ് അറസ്റ്റിലേക്ക് നീങ്ങിയത്.
ഇനിയും കസ്റ്റഡിയില്‍ കിട്ടിയാല്‍ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാനുള്ള തെളിവുകള്‍ വന്നുചേരുമെന്ന് അന്വേഷണസംഘം പറയുന്നു. പ്രതി കുറ്റകൃത്യം ചെയ്ത കാലത്തുപയോഗിച്ച മൊബൈല്‍ ഫോണ്‍, ലാപ് ടോപ്പ്, കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്കുകള്‍ എന്നിവയ്ക്കായി തെരച്ചില്‍ നടത്തും. ഇതോടൊപ്പം അക്കാലത്തെ വസ്ത്രങ്ങളും കണ്ടെടുക്കേണ്ടതുണ്ട്. കേസില്‍ പഴുതുകളില്ലാത്ത കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണസംഘം നീങ്ങുന്നത്. ഫ്രാങ്കോയുടെ ലൈംഗിക ക്ഷമതാ പരിശോധനയും മെഡിക്കല്‍ കോളേജില്‍ നടത്തി. ഇനിയുള്ള ദിവസങ്ങളില്‍ കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെ 20-ാം നമ്പര്‍ മുറിയിലടക്കം ബിഷപ്പുമായി അന്വേഷണസംഘം എത്തും.
https://www.facebook.com/Malayalivartha
























