ആയുഷ്മാന്‍ ഭാരതിനോട് മുഖം തിരിച്ച് കേരളം ; ലോകത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആരോഗ്യ പദ്ധതിക്ക് തുടക്കം

ലോകത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആരോഗ്യ പദ്ധതിയായ ആയുഷ്മാന്‍ ഭാരതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടു. 50 കോടി ഇന്ത്യക്കാര്‍ക്ക് ഗുണം ചെയ്യുന്ന പദ്ധതിൽ പത്ത് കോടി ദരിദ്ര കുടുംബങ്ങള്‍ ഭാഗമാകും. പ്രധാനമന്ത്രി ജന ആരോഗ്യ അഭിയാന്‍ എന്ന പദ്ധതിയാണ് പിന്നീട് പേരുമാറ്റി ആയുഷ്മാന്‍ ഭാരത് എന്നാക്കി മാറ്റിയത്.
ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്ന ചടങ്ങുകള്‍ നടന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയോട് ചില സംസ്ഥാനങ്ങള്‍ മുഖം തിരിച്ചുനില്‍ക്കുന്നുണ്ട്. കേരളം, ഒഡീഷ, ദില്ലി, തെലങ്കാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ പദ്ധതിയില്‍ പങ്കാളികളാകുന്നില്ല. ചെലവേറിയ പദ്ധതിയാണിതെന്നാണ് കേരളത്തിന്റെ നിലപാട്.
ആയുഷ്മാന്‍ ഭാരത് ആരോഗ്യ പദ്ധതിയുടെ നേട്ടങ്ങളും ഗുണങ്ങളും വിശദീകരിച്ച് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക കത്ത് പുറത്തിറക്കിയിട്ടുണ്ട്. ഗുണഭോക്താക്കളായ കുടുംബങ്ങള്‍ക്ക് ഇത് കൈമാറും. ക്രമേണ രാജ്യം മൊത്തം പദ്ധതിക്ക് കീഴില്‍ വരുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
ആര്‍എസ്‌എസ് ആചാര്യന്‍ പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മദിനത്തോടനുബന്ധിച്ച് 25 ന് പദ്ധതി പ്രവര്‍ത്തനം തുടങ്ങും. പദ്ധതിക്ക് വേണ്ടിവരുന്ന ഫണ്ടിന്റെ 60 ശതമാനം കേന്ദ്രസര്‍ക്കാരും ബാക്കി സംസ്ഥാനവും വഹിക്കും. ഒട്ടേറെ സ്വകാര്യ ആശുപത്രികള്‍ പദ്ധതിയില്‍ അംഗമാകാന്‍ സന്നദ്ധ പ്രകടിപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























