പ്രളയദുരിതാശ്വാസം ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി ഡല്‍ഹിയിലേക്ക് ; ചൊവ്വാഴ്ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

പ്രളയദുരിതാശ്വാസം ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. നാളെ ഡല്‍ഹിയില്‍ നടക്കുന്ന സിപിഎം പോളിറ്റ്ബ്യൂറോ യോഗത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. മറ്റന്നാള്‍ വൈകീട്ട് 5.30 ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗുമായും പിണറായി വിജയന്‍ ചര്‍ച്ച നടത്തും.
പ്രളയക്കെടുതിയില്‍ 20,000 കോടിയുടെ നഷ്ടം നേരിട്ടതായാണ് സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയത്. പ്രളയക്കെടുതി നേരിടാന്‍ കേന്ദ്രം ഇതുവരെ 600 കോടിയാണ് അനുവദിച്ചത്. കഴിഞ്ഞദിവസം കേന്ദ്രസംഘം നിരീക്ഷണം നടത്തിയശേഷം ഡല്‍ഹിക്ക് മടങ്ങിയിരുന്നു. വിദേശ സഹായം ലഭിക്കുന്നത് സംബന്ധിച്ച പ്രശ്‌നങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നേക്കുമെന്നാണ് സൂചന.
അമേരിക്കയില്‍ ചികില്‍സയിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പുലര്‍ച്ചെയാണ് തിരിച്ചെത്തിയത്. പുലര്‍ച്ചെ മൂന്നരയോടെ ദുബായില്‍ നിന്നുള്ള എമിറേറ്റ്‌സ് വിമാനത്തിലാണ് മുഖ്യമന്ത്രിയും ഭാര്യയും തിരുവനന്തപുരത്ത് എത്തിയത്. നാളെ എത്തുമെന്നായിരുന്നു മന്ത്രി ജയരാജന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഒരു ദിവസം മുമ്ബേ തലസ്ഥാനത്ത് പിണറായി വിമാനം ഇറങ്ങി. നേരെ ക്ലിഫ് ഹൗസിലേക്ക് പോയ മുഖ്യമന്ത്രി, വിശ്രമത്തിന് ശേഷം രാവിലെ പത്തുമണിയോടെ സെക്രട്ടേറിയറ്റില്‍ എത്തി ചുമതല ഏറ്റെടുത്തു.
സെപ്തംബര്‍ രണ്ടാം തിയതിയാണ് ചികിത്സകള്‍ക്കായി അദ്ദേഹം അമേരിക്കയിലേക്ക് യാത്ര തിരിച്ചത്. അമേരിക്കയിലെ പ്രശസ്തമായ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ തേടിയത്. ഇരുപത്തിയൊന്ന് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി ഇന്ന് തിരിച്ചെത്തിയത്. പ്രോസ്ട്രേറ്റ് സംബന്ധമായ ചികില്‍സയ്ക്കാണ് പിണറായി അമേരിക്കയില്‍ പോയത്. മയോ ക്ലീനിക്കിലെ ചികില്‍സ വിജയമാണെന്നാണ് സൂചന. ശസ്ത്രക്രിയയിലൂടെ ക്യാന്‍സര്‍ രോഗം പൂര്‍ണ്ണമായും ഭേദപ്പെട്ടുവെന്നുമാണ് സൂചന. എന്നാല്‍ ചികില്‍സയുടെ വിശദാംശങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. രോഗവിവരത്തിനും ഔദ്യോഗിക സ്ഥിരീകരണം ഇല്ല.
https://www.facebook.com/Malayalivartha
























