ശബരിമലയില്‍ സ്ത്രീ പ്രവേശനം:പ്രായമേഭമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ചതോടെ സർക്കാരിന് ചെലവാകുന്നത് 600 കോടിയിലധികം രൂപ

പ്രായമേഭമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ചതോടെ സർക്കാരിന് ചെലവാകുന്നത് 600 കോടിയിലധികം രൂപ. എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം സാധ്യമായതോടെ തീര്‍ത്ഥാടകരുടെ എണ്ണം ഇരട്ടിയോളം വര്‍ദ്ധിക്കുമെന്നാണ് കരുതുന്നത്. ഇതനുസരിച്ച് പ്രതിവര്‍ഷം ആറ് കോടിയോളം ഭക്തര്‍ ശബരിമലയിലെത്തും.
പുതിയ വിധി വന്നതോടെ പ്രതിദിനം അന്‍പതിനായിരത്തിനും ഒരുലക്ഷത്തിനും ഇടയില്‍ സ്ത്രീകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ശൗചാലയങ്ങള്‍, താമസസൗകര്യങ്ങള്‍, സന്നിധാനത്ത് സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേക ക്യൂ സംവിധാനം, പതിനെട്ടാം പടിക്ക് പുറത്ത് പ്രത്യേക സുരക്ഷാ സംവിധാനങ്ങള്‍, നിലവിലെ സുരക്ഷാ ജീവനക്കാരുടെ അത്രയും സ്ത്രീ സുരക്ഷാജീവനക്കാര്‍, അവര്‍ക്കെല്ലാം താമസസൗകര്യങ്ങള്‍ തുടങ്ങിയവയെല്ലാം ഒരുക്കണം.
നിലവില്‍ പത്തിന് താഴെയും അന്‍പതിന് മേലും പ്രായമുള്ള സ്ത്രീകളാണ് ശബരിമലയിലെത്തുന്നത്. ഇതുള്‍പ്പെടെ മൂന്ന് കോടി ഭക്തരാണ് 41 ദിവസത്തെ മണ്ഡലകാലവും നടതുറക്കുന്ന മറ്റ് ദിവസങ്ങളും ചേര്‍ത്ത് 63 ദിവസത്തിനുള്ളില്‍ ഒരു വര്‍ഷം മലയിലെത്തുന്നത്. ശൗചാലയവും താമസവും സുരക്ഷയും ഉള്‍പ്പെടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി 600 കോടിരൂപയെങ്കിലും സര്‍ക്കാറിന് കണ്ടെത്തേണ്ടിവരും..
നിലവിലെ ഭക്തര്‍ക്ക് പോലും ആവശ്യമായ അടിസ്ഥാന സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ വെല്ലുവിളി നേരിടുന്നുണ്ട്. ശബരിമലയില്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് 2012 ല്‍ സര്‍ക്കാര്‍ തയ്യാറാക്കിയ മാസ്റ്റര്‍പ്ളാനിന് 625 കോടിയാണ് ചെലവ് വകയിരുത്തിയത്. എന്നാല്‍ വനഭൂമി വിട്ടുകിട്ടുന്നതിനുള്ള പ്രയാസം കാരണം മാസ്റ്റര്‍പ്ളാന്‍ ഇന്നും യാഥാർഥ്യമായിട്ടില്ല.
പണം കണ്ടെത്തുന്നതിനൊപ്പം സര്‍ക്കാരിനെ അലട്ടുന്ന പ്രശ്നം വികസനത്തിന് ശബരിമലയില്‍ ഭൂമി കണ്ടെത്തുകയാണ്. നിലവില്‍ ശബരിമലയില്‍ 12.675ഹെക്ടറും നിലയ്ക്കല്‍ പമ്ബ മേഖലകളിലായി 110.524ഹെക്ടര്‍ ഭൂമിയുമാണ് ശബരിമല ദേവസ്ഥാനത്തിനുള്ളത്. സ്ത്രീകള്‍ക്കായി പുതിയ സൗകര്യവും മാസ്റ്റര്‍ പ്ളാന്‍ അതിനനുസരിച്ച് വിപുലീകരിക്കുകയും ചെയ്താല്‍ ചുരുങ്ങിയത് 40ഹെക്ടര്‍ വനഭൂമി കൂടി വിട്ടുകിട്ടേണ്ടിവരുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha
























