ബിഷപ്പിന് അനുകൂലമായി മൊഴി നല്‍കാന്‍ കോടനാട് ഇടവക വികാരി പ്രേരിപ്പിച്ചു ; ഫ്രാങ്കോയ്ക്ക് വേണ്ടി കേസ് അട്ടിമറിക്കാന്‍ ഫാദര്‍ നിക്കോളസ് മണിപ്പറമ്പിലിന്റെ ഇടപെടല്‍ നടന്നതായി സിസ്റ്റര്‍ അനുപമയുടെ വെളിപ്പെടുത്തല്‍

ഫ്രാങ്കോ മുളക്കലിന് അനുകൂലമായി മൊഴി നല്‍കാന്‍ കോടനാട് ഇടവക വികാരി പ്രേരിപ്പിച്ചെന്ന ആരോപണവുമായി കന്യാസ്ത്രീകള്‍ രംഗത്ത്. ഫാ. നിക്കോളാസ് മണിപ്പറമ്ബിലിനെതിരെയാണ് കന്യാസ്ത്രീകള്‍ ആരോപണവുമായി രംഗത്തെത്തിയത്. സമരം ചെയ്തതും പരാതി നല്‍കിയതും തെറ്റായി പോയെന്ന് നിക്കോളാസ് കന്യാസ്ത്രീകളോട് പറഞ്ഞതായി സിസ്റ്റര്‍ അനുപമ വ്യക്തമാക്കി. ഫാദര്‍ നിക്കോളാസ് കുറവിലങ്ങാട് മഠത്തിലെത്തി കന്യാസ്ത്രീകളെ സന്ദര്‍ശിച്ചതിന് പിന്നാലെയായിരുന്നു പ്രതികരണം.
തങ്ങളില്‍ കുറ്റബോധമുണ്ടാക്കി കേസ് അട്ടിമറിക്കാനാണ് ഫാദര്‍ എത്തിയത്. വിജാതിയര്‍ക്കൊപ്പമാണ് കന്യാസ്ത്രീകള്‍ സമരം ചെയ്തതെന്നും സമരം സഭക്കെതിരായെന്നും ഫാദര്‍ നിക്കോളാസ് മണിപ്പറമ്ബില്‍ പറഞ്ഞതായും സിസ്റ്റർ അനുപമ പറഞ്ഞു. അതേസമയം തങ്ങളെ പിന്തുണച്ചത് വിജാതീയരെല്ലെന്നും നല്ലവരായ ഒരുകൂട്ടം മനുഷ്യരാണെന്നും സിസ്റ്റര്‍ അനുപമ മാധ്യമങ്ങളോട് പറഞ്ഞു. മാനസിക സമ്മര്‍ദമുണ്ടാക്കാനായിരുന്നു ഫാദര്‍ നിക്കോളാസിന്റെ ശ്രമം. സമരവും പരാതികളും സഭയ്‌ക്കെതിരാണെന്നു പറഞ്ഞ് കുറ്റബോധമുണ്ടാക്കാനാണ് ശ്രമിച്ചതെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു.
മുന്‍ ജലന്ധര്‍ ബിഷപ്പിനെതിരെ ബലാത്സംഗകേസില്‍ ശക്തമായ തെളിവുകളുണ്ടെന്നും ഇതില്‍ ചിലത് താന്‍ കണ്ടിരുന്നുവെന്നുമാണ് ആദ്യം ഫാ.നിക്കോളാസ് പറഞ്ഞത്. എന്നാല്‍ കന്യാസത്രീ തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്നാണ് ഫാ.നിക്കോളാസിന്റെ ഇപ്പോഴത്തെ വാദം. പരാതിക്കാരിയായ കന്യാസ്ത്രീ പീഡനവിവരം ആദ്യം വെളിപ്പെടുത്തിയത് ഫാദര്‍ നിക്കോളാസിനോടായിരുന്നു.
അതേസമയം ബലാത്സംഗകേസില്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ട് സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനായി കോടതിയില്‍ അന്വേഷണസംഘം അപേക്ഷ സമര്‍പ്പിച്ചു.
https://www.facebook.com/Malayalivartha
























