സംസ്ഥാനത്ത് വീണ്ടും കനത്ത മഴ ; പ്രളയക്കെടുതിയെ അതിജീവിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്കിടെ വീണ്ടും മഴ കനക്കുന്നത് ഏറെ ആശങ്കയ്ക്ക് വകവയ്ക്കുന്നു

സംസ്ഥാത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെയും ഇന്നുമായി ശക്തമായി മഴപെയ്യുകയാണ്. മൂന്നാര്‍, തൊടുപുഴ, അടിമാലി എന്നിവിടങ്ങളില്‍ ഇന്നലെ ശക്തമായ ഇടിയോടും മിന്നലോടും കൂടിയാണ് മഴയുണ്ടായത്. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. മഴയെത്തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ സംസ്ഥാനത്ത് രണ്ടുപേരാണ് ഇന്നലെ മരിച്ചത്. പ്രളയക്കെടുതിയെ അതിജീവിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്കിടെ വീണ്ടും മഴ കനക്കുന്നത് ഏറെ ആശങ്കയ്ക്ക് വകവയ്ക്കുന്നുണ്ട്.
ഇടുക്കിയില്‍ വീണ്ടും ടൂറിസം വീണ്ടും സജീവമായി വരുന്ന സാഹചര്യത്തില്‍ അടുത്ത മഴയും എത്തിയത് ഏറെ ആശങ്കയ്ക്ക് വഴിവയ്ക്കുന്നുണ്ട്. നീലക്കുറിഞ്ഞി പൂത്തതും കാണാന്‍ നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഒഴുകിയെത്താന്‍ തുടങ്ങിയതുമാണ്. ഇതിനിടെയാണ് വീണ്ടും മഴ. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് ഭീതി കൂടുകയാണ്. കോട്ടയത്തും കൊല്ലത്തും തിരുവനന്തപുരത്തും ഇന്നലെയും ഇന്നുമായി ശക്തമായ മഴ പെയ്യുകയാണ്. പത്തനംതിട്ടയിലും മഴ എത്തിയിട്ടുണ്ട്. ഇടുക്കിയിലാണ് ഇത് കൂടുതല്‍ നാശം വിതച്ചത്.
മഴയുടെ പശ്ചാത്തലത്തില്‍ അതീവ ശ്രദ്ധപാലിക്കാന്‍ ജില്ലാഭരണകൂടങ്ങളോടും സംസ്ഥാന ദുരന്തനിവാരണഅഥോറിറ്റിയോടും മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്. തുലമാഴ കേരളത്തില്‍ പതിവ് പോലെ കിട്ടുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ കന്നിമാസത്തില്‍ മഴ പ്രതീക്ഷിച്ചതുമില്ല. നെടുങ്കണ്ടം കൈലാസപുരിക്കു സമീപം ഉരുള്‍പൊട്ടി ശരീരത്തില്‍ കല്ലും മണ്ണും പതിച്ച് ഒരാള്‍ മരിച്ചു. ജോണ്‍സണ്‍(60) എന്നയാളാണു മരിച്ചത്. ഇയാള്‍ നെടുങ്കണ്ടം സ്വദേശിയാണെന്നു പറയപ്പെടുന്നു. ഉരുള്‍പൊട്ടിയപ്പോള്‍ റോഡിലൂടെ നടന്നു പോകുകയായിരുന്നു. രാത്രി ഒന്‍പതോടെയായിരുന്നു സംഭവം. ഇടിമിന്നലേറ്റു ദൈവംമേട് കുന്നത്തുവീട്ടില്‍ കുട്ടപ്പന്റെ ഭാര്യ മണി(73)മരിച്ചു. വീടിനുള്ളില്‍ വച്ചായിരുന്നു സംഭവം.
കനത്ത മഴയെ തുടര്‍ന്നു നെടുങ്കണ്ടത്തും വെള്ളയാംകുടിയിലും മണ്ണിടിച്ചിലുണ്ടായി. നെടുങ്കണ്ടം ടൗണിലെ വീടുകളില്‍ വെള്ളം കയറി. ഇടുക്കി, വയനാട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. 64.4 മില്ലി മീറ്റര്‍ മുതല്‍ 124.4 മില്ലി മീറ്റര്‍ വരെ മഴ പെയ്യുമെന്നായിരുന്നു പ്രഖ്യാപനം. മലബാറിലും മഴ പെയ്യുന്നുണ്ട്. അതിനിടെ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്തിനു മുന്നോടിയായി പ്രളയം തകര്‍ത്തെറിഞ്ഞ പമ്ബയുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മഴ തടസമാകുന്നു. ഏറെ ദിവസമായി ഉച്ചകഴിഞ്ഞ് പമ്ബയില്‍ കനത്ത മഴയാണ്. മണലടിഞ്ഞ് ദിശമാറിയ പമ്ബയുടെ ഒഴുക്ക് പൂര്‍വ സ്ഥിതിയിലാക്കിയെങ്കിലും നദി നിരന്നൊഴുകുകയായിരുന്നു.
ഇതോടെ ടാറ്റാ കണ്‍സ്ട്രക്ഷന്‍ കമ്ബനി നദിയിലെ മണ്ണ് വാരി എട്ടടിയോളം ആഴംകൂട്ടി. എന്നാല്‍ മഴ പെയ്ത് നദിയിലെ ഒഴുക്കിന് ശക്തി കൂടിയതോടെ ത്രിവേണി ഭാഗത്തെ മണ്ണ് ഒഴുകിയെത്തി ആഴം വീണ്ടും കുറഞ്ഞു. ഗോഡൗണില്‍ വെള്ളം കയറി നശിച്ച ശര്‍ക്കര, മാറ്റി ശുചീകരിക്കാന്‍ മഴ കാരണം കഴിഞ്ഞില്ല. പമ്ബ ഗവണ്‍മെന്റാശുപത്രി കെട്ടിടത്തില്‍ കയറി ക്കിടക്കുന്ന മണലും നീക്കിയിട്ടില്ല. ഉരുള്‍പൊട്ടല്‍ മൂലം മണ്ണടിഞ്ഞ് നികന്ന കുന്നാര്‍ ഡാമിലെ ചെളിനീക്കി ആഴം വര്‍ധിപ്പിക്കുകയാണ്. വനത്തിനുള്ളിലായതിനാലും മഴയായതിനാലും സന്നിധാനത്തുനിന്ന് ഏറെ അകലെയുള്ള കുന്നാറില്‍ ഒരു ദിവസം നാലുമണിക്കൂര്‍ സമയം മാത്രമേ ജോലി ചെയ്യാന്‍ കഴിയൂ. രാവിലെ എട്ടിന് സന്നിധാനത്തുനിന്ന് തിരിച്ചാല്‍ 10 മണിയോടെ മാത്രമേ കുന്നാറില്‍ എത്തുകയുള്ളൂ. ഉച്ചകഴിഞ്ഞ് രണ്ടിന് തിരികെ പോവുകയും വേണം. ഈ പ്രവര്‍ത്തിയേയും മഴ തടസ്സപ്പെടുത്തുകയാണ്
https://www.facebook.com/Malayalivartha
























