ജലന്ധര്‍ രൂപത, ബിഷപ്പ് ഫ്രാങ്കോയെക്കുറിച്ച് പറയുന്നതെന്ത്? പരാതിക്കാരിയായ കന്യാസ്ത്രിയെ കുറ്റപ്പെടുത്തി പുറത്തിറക്കിയ വിശദീകരണക്കുറിപ്പ് യാതൊരു എഡിറ്റിംഗും കൂടാതെ മലയാളി വാര്‍ത്ത പുറത്തുവിടുന്നു

ഒരു എഡിറ്റിങ്ങും കൂടാതെ ഈ വിശദീകരണം പുറത്തുവിടുകയാണ് മലയാളി വാര്‍ത്ത ഒരു സിസ്റ്ററിനെതിരായി ഫയല്‍ ചെയ്ത പരാതിയും, ആ പരാതിക്കെതിരായി ജലന്ധര്‍ ബിഷപ്പിനെതിരെ ലൈംഗിക ചൂഷണം ആരോപിച്ചുകൊണ്ട് പ്രസ്തുത സിസ്റ്റര്‍ നല്‍കിയ കൗണ്ടര്‍ പരാതിയുമാണ് വിഷയം. ജലന്ധര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എം.ജെ. കോണ്‍ഗ്രിഗേഷന്റെ മുന്‍സുപ്പീരിയര്‍ ജനറലിനെ കുറവിലങ്ങാട് കോണ്‍വെന്റിലേക്ക് 2013-ല്‍ സ്ഥലം മാറ്റിയിരുന്നു. പുതിയ സുപ്പീരിയര്‍ ജനറലിനെ തെരഞ്ഞെടുത്തതിനെ തുടര്‍ന്നായിരുന്നു അത്. പഴയ സുപ്പീരിയര്‍ ജനറല്‍ കുറവിലങ്ങാട്ടുള്ള സെന്റ് ഫ്രാന്‍സിസ് ഹോമിന്റെ സുപ്പീരിയറായി ചുമതല ഏല്‍ക്കുകയും ചെയ്തു. അവരുടെ മൂന്നു വര്‍ഷ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് അവര്‍ക്ക് സ്ഥലം മാറ്റമുണ്ടെന്ന് 2016-ല്‍ അവരെ അറിയിച്ചു. പുറം വേദനയുമായി ബന്ധപ്പെട്ടുള്ള ചികിത്സയിലാണെന്നും, അത് തുടരുന്നതിനായി ഒരു വര്‍ഷം കൂടി അവരെ തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിയ്ക്കണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു. അവരുടെ അഭ്യര്‍ത്ഥന മാനിച്ച് ഒരു വര്‍ഷം കൂടി അവിടെത്തന്നെ സുപ്പീരിയറായി തുടരുവാന്‍ അവര്‍ക്ക് അനുമതി നല്‍കി. 2016 നവംബറില്‍ ജലന്ധറില്‍ എത്തിയ ഒരു യുവതി, മുകളില്‍ പറഞ്ഞ സിസ്റ്ററിന് തന്റെ ഭര്‍ത്താവുമായി അവിഹിത ബന്ധമുണ്ടെന്നും, അത് തങ്ങളുടെ ദാമ്പത്യ ബന്ധത്തെ തകര്‍ക്കുന്നുവെന്നും പരാതി പറഞ്ഞു. ഈ പരാതിയുമായി ബന്ധപ്പെട്ട് നടപടികളൊന്നും എടുക്കുന്നില്ലെങ്കില്‍ അവര്‍ മാധ്യമങ്ങളെ സമീപിക്കുമെന്ന് ഭീഷണിയുയര്‍ത്തി. അവരുടെ പരാതി എഴുതിത്തരുവാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സ്വന്തം കൈപ്പടയില്‍ അവര്‍ പരാതി എഴുതി നല്‍കി. തുടര്‍ന്ന് ജലന്ധറിലെ സുപ്പീരിയര്‍ ജനറല്‍ തന്റെ അഭിഭാഷകനുമൊത്ത് ബിഷപ്പിനെ കാണുകയും പരാതിയിലെ വിവരങ്ങള്‍ ബിഷപ്പിനെ ധരിപ്പിക്കുകയും ചെയ്തു. പ്രാഥമിക അന്വേഷണം നടത്തുവാനും തുടര്‍വിവരങ്ങള്‍ അറിയിക്കുവാനും ബിഷപ്പ് അവരോട് ആവശ്യപ്പെട്ടു.
ആരോപണ വിധേയയായ സിസ്റ്റര്‍, താന്‍ അവിടത്തെ മുന്‍ സുപ്പീരിയര്‍ ജനറലായിരുന്നതിനാലും, ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്നതിനാലും യാതൊരു വിധ അന്വേഷണത്തിനും അനുവദിക്കുകയില്ലെന്ന് ഭീഷണി മുഴക്കി. ഏതെങ്കിലും തരത്തിലുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് തന്നെ ജലന്ധറിലേക്ക് വിളിച്ചു വരുത്തിയാല്‍ അവര്‍ സഭ വിട്ടുപോകുമെന്നും പറയുകയുണ്ടായി. എല്ലാവരാലും മാനിക്കപ്പെടുന്ന ഒരു സിസ്റ്ററാണ് അവര്‍ എന്നതുകൊണ്ടും, 9 വര്‍ഷത്തോളം സഭയെ നയിച്ചവരാണ് എന്നതുകൊണ്ടും, സാധാരണ സിസ്റ്റര്‍മാരോട് ഇടപെടുന്നത് പോലെ അവരോട് പെരുമാറുന്നത് ശരിയല്ല എന്ന് ജനറലിനും സംഘത്തിനും തോന്നി. അതിനാല്‍, കുറവിലങ്ങാട് എത്തി ആരോപണ വിധേയയായ സിസ്റ്ററെ കാണാമെന്ന് ജനറല്‍ കൗണ്‍സില്‍ തീരുമാനിച്ചു. ജനറലും ആരോപണ വിധേയയായ സിസ്റ്ററും തമ്മില്‍ കുറവിലങ്ങാട് വച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ വച്ച്, പരാതിക്കത്തിനെ കുറിച്ച് എന്തെങ്കിലും പറയാന്‍ അവര്‍ വിസമ്മതിച്ചു. കൂടാതെ യാതൊന്നും എഴുതിത്തരികയില്ലെന്നും അവര്‍ ഉറപ്പിച്ചു പറഞ്ഞു.
അതിനുശേഷം 2017-ല്‍ ഒരു പുതിയ സുപ്പീരിയറിനെ അവിടെ നിയമിക്കുകയുണ്ടായി. ഇതില്‍ പ്രകോപിതയായി ആരോപണവിധേയയായ സിസ്റ്റര്‍ തന്റെ രാജിക്കത്ത് സമര്‍പ്പിച്ചു. തുടര്‍ന്ന് സഭ വിടുവാന്‍ തന്നെ അനുവദിക്കണമെന്ന് 2017 മാര്‍ച്ച് 26-ന് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ജനറലിന്റെ ഭാഗത്ത് നിന്നും സത്വരമറുപടിയൊന്നും അതിന് ലഭിക്കാത്തതിനാല്‍, ഈ ബ്ലാക്ക്മെയിലിംഗ് തന്ത്രം ഫലിക്കയില്ലെന്ന് മനസ്സിലാക്കിയ അവര്‍, മൂന്നുദിവസം കഴിഞ്ഞ് 2017 മാര്‍ച്ച് 30 ന് സഭ വിടുന്നതിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എഴുതിയ അപേക്ഷ പിന്‍വലിച്ചു. അതോടെ അവര്‍ അവിടുത്തെ സുപ്പീരിയറെ നിരന്തരം അപമാനിക്കാന്‍ തുടങ്ങി. സുപ്പീരിയറിന്റേയും, പ്രസ്തുത സിസ്റ്ററിന്റേയും പരാതികള്‍ പരസ്പരം പറഞ്ഞുകൊണ്ട് ഇരുപക്ഷക്കാരും രൂപതയിലേയ്ക്ക് ഫോണ്‍ വിളിക്കുന്നത് പതിവായി.
അപ്പോഴാണ്, ആരോപണ വിധേയയായ സിസ്റ്ററുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതിയെക്കുറിച്ചും, അതുമായി ബന്ധപ്പെട്ടുള്ള സകല വിഷയങ്ങളേയും കുറിച്ച് അന്വേഷിക്കുവാന്‍ ജനറല്‍ കൗണ്‍സില്‍ ഒരു മൂന്നംഗ കമ്മറ്റിയെ ചുമതലപ്പെടുത്തിയത്. പ്രസ്തുത കമ്മറ്റി ഒരു കൂടിക്കാഴ്ച ക്രമീകരിക്കുന്നതായി അറിയിച്ചപ്പോള്‍, ആരോപണ വിധേയയായ സിസ്റ്റര്‍ തന്റെ കുടുംബാംഗങ്ങളെക്കാണ്ട് ബിഷപ്പിനെ ഭീഷണിപ്പെടുത്തുകയും, തനിക്കെതിരെ എന്തെങ്കിലും നടപടികള്‍ എടുത്താല്‍ അതിന് വലിയ വില കൊടുക്കേണ്ടിവരുമെന്നും പറയുകയുമാണ് ചെയ്തത്. സാഹചര്യങ്ങള്‍ പ്രശ്ന കലുഷിതമായിരുന്നതിനാല്‍ കമ്മറ്റിയ്ക്ക് തങ്ങളുടെ നടപടികള്‍ പൂര്‍ത്തീകരിക്കാനായില്ല. അതിനാല്‍ അന്നത്തെ മീറ്റിംഗില്‍ എന്താണ് നടന്നതെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ട്, അവിടെ നടന്ന ചര്‍ച്ചകളുടെ ചില ഭാഗങ്ങള്‍ മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്യുകയുമാണ് ചെയ്തത്. അവര്‍, രൂപതയുടെ കാര്യങ്ങളില്‍ ബിഷപ്പ് അനാവശ്യ ഇടപെടലുകള്‍ നടത്തുന്നതായി ആരോപിക്കുകയും, കമ്മിറ്റിയംഗങ്ങള്‍ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തു.
ആരോപണ വിധേയയായ സിസ്റ്ററിന്റെ തുടര്‍ച്ചയായ അധിക്ഷേപവും നിസ്സഹകരണവും സഹിക്കാനാവാതെ കുറവിലങ്ങാട്ടെ സെന്റ് ഫ്രാന്‍സിസ് ഹോമിന്റെ സുപ്പീരിയര്‍, ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നതിനു മുന്‍പുതന്നെ, അവിടെ നിന്നും സ്ഥലംമാറ്റം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു. സാഹചര്യങ്ങള്‍ പഠിച്ചതിനുശേഷം, അനുഭവ സമ്പത്തുള്ളവരുമായുള്ള ചര്‍ച്ചകള്‍ നടത്തിയ ജനറല്‍ കൗണ്‍സില്‍, കഠിന ശാരീരിക അസ്വസ്ഥതകളുള്ള ഒരു സിസ്റ്ററിനെ മാത്രം അവിടെ നിലനിര്‍ത്തിയിട്ട്, ബാക്കിയുള്ള മുഴുവന്‍ പേരെയും സ്ഥലം മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. അതിന്‍പ്രകാരം 2018 മാര്‍ച്ച് 23 ന് എല്ലാവര്‍ക്കും സ്ഥലംമാറ്റ ഉത്തരവ് നല്‍കി. തുടര്‍ന്ന് ഒരു പുതിയ സമിതിയെ രൂപീകരിച്ചു. ആരോപണവിധേയയായ സിസ്റ്ററിന് കേരളത്തിലെ തന്നെ മറ്റൊരു സമിതിയിലേക്ക് മാറ്റം കൊടുത്തു. എന്നാല്‍ കുറവിലങ്ങാട് വിട്ട് മറ്റൊരിടത്തേയ്ക്കും താന്‍ പോകില്ലെന്നും, തന്നെ കോണ്‍വെന്റിന്റെ സുപ്പീരിയറാക്കണമെന്നുമാണ് അതിനോടവര്‍ പ്രതികരിച്ചത്. എങ്കിലും തന്റെ പുറം വേദനയുമായി ബന്ധപ്പെട്ടുള്ള ചികിത്സ തുടരാനായി തന്നെ കുറവിലങ്ങാട് തുടരാന്‍ അനുവദിയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് അവര്‍ കത്തു നല്‍കി. പെട്ടെന്ന് തന്നെ ചികിത്സ പൂര്‍ത്തിയാക്കുവാനും അവരെ മാറ്റി നിയമിച്ചിരിക്കുന്ന സമിതിയിലെത്തി ചുമതലയേല്‍ക്കാനും അവരുടെ കത്തിന് മറുപടിയായി അവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.. അതുകൂടാതെ പുതിയ നിയമന സ്ഥലത്തിനരികിലായിത്തന്നെയാണ് പരിയാരം മെഡിക്കല്‍ കോളേജെന്നും മറുപടി കത്തില്‍ ചൂണ്ടിക്കാട്ടി.
ആരോപണ വിധേയയായ സിസ്റ്ററിന്റെ ബീഹാറില്‍ സേവന നിരതയായിരുന്ന സഹോദരിയേയും, മറ്റൊരു സിസ്റ്ററിനേയും അവര്‍ കുറവിലങ്ങാട്ടേയ്ക്ക് വിളിച്ച് വരുത്തി. തന്റെ സഹോദരിയോട് അനീതി കാട്ടിയെന്നും അതിനാല്‍ അവരെ പിന്തുണയ്ക്കാനാണ് ബീഹാറിലെ തങ്ങളുടെ പ്രവര്‍ത്തന സ്ഥലത്തേയ്ക്ക് പോകാതെ ഇവിടേക്കെത്തിയതെന്നും അവര്‍ പറഞ്ഞു. തന്റെ സഹോദരിക്ക് നീതി കിട്ടാതെ താന്‍ അവിടം വിട്ട് പോകില്ലെന്നും അവര്‍ പറയുകയുണ്ടായി.
അതിനിടെയാണ് ഹോമുകളില്‍ സന്ദര്‍ശനം നടത്താനായി സുപ്പീരിയര്‍ ജനറല്‍ കേരളത്തിലെത്തിയത്. അങ്ങനെയാണ് 2018 ജൂണ്‍ 2-ന് സുപ്പീരിയര്‍ ജനറല്‍ കുറവിലങ്ങാട്ട് എത്തിയത്. രൂപതയുടെ ചാന്‍സലറും അപ്പോള്‍ അവരോടൊപ്പമുണ്ടായിരുന്നു. ജൂണ്‍ മൂന്നിന് വിഘടിച്ചുനിന്ന സഹോദരിമാര്‍ അവരുടെ കുടുംബാംഗങ്ങളെ വിളിച്ചുവരുത്തി സുപ്പീരിയര്‍ ജനറലിനെ കാണണമെന്ന് ശാഠ്യം പിടിക്കുകയും ചെയ്തു. അപ്പോള്‍ നടന്ന കൂടിക്കാഴ്ചയിലും അവര്‍ ഭീഷണിയുടെ ഭാഷ ഉപയോഗിക്കുകയും, ആരോപണ വിധേയയായ സിസ്റ്ററിനെ കുറവിലങ്ങാട്ടെ ഹോമിന്റെ സുപ്പീരിയറായി തിരികെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു.
അവിടെവച്ച് 6 സിസ്റ്റര്‍മാര്‍ തങ്ങളുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു. കോണ്‍വെന്റിലായിരുന്ന വര്‍ഷങ്ങളിലെ അവരുടെ ശമ്പളം മുഴുവന്‍ നല്‍കിയാല്‍ അവര്‍ കോണ്‍വെന്റ് വിട്ടുപോകാമെന്ന് പറഞ്ഞു. എന്നാല്‍ ജീവിതകാലം മുഴുവന്‍ അവര്‍ മഠത്തില്‍ തുടരണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നത് എന്നാണ് കുടുംബാംഗങ്ങള്‍ പറഞ്ഞത്. തുടര്‍ന്ന്, ജലന്ധര്‍ രൂപതയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും, കുറവിലങ്ങാട് ഹോം മിഷന്‍ ആസ്ഥാനമാക്കിക്കൊണ്ട് ബീഹാര്‍ രൂപത രൂപീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ജൂണ്‍ 30 - ന് മുമ്പായി ഈ കാര്യങ്ങള്‍ക്കെല്ലാം മറുപടി ലഭിച്ചിരിക്കണമെന്ന് കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു.
സുപ്പീരിയര്‍ ജനറലിനെയും, ബിഷപ്പിനെയും തുടര്‍ച്ചയായി ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയല്ലാതെ, ഒരു ചര്‍ച്ചയ്ക്കും കുടുംബാംഗങ്ങള്‍ അവസരം നല്‍കിയില്ല. അവരുടെ ആവശ്യങ്ങള്‍ കൗണ്‍സിലിനു മുന്നില്‍ ചര്‍ച്ചയ്ക്കു വയ്ക്കാനായി അവയൊക്കെ എഴുതി തരുവാന്‍ ആവശ്യപ്പെട്ടു. തിരികെ ജലന്ധറിലെത്തിയതിനു ശേഷം, ആരോപണ വിധേയയായിരുന്ന സിസ്റ്ററിന് തന്റെ മുന്‍ഗണനകളുടെ അടിസ്ഥാനത്തില്‍ അവരുടെ ആവശ്യങ്ങളെ ക്രമപ്പെടുത്തി നല്‍കണമെന്നും, കൗണ്‍സിലിനു മുന്നില്‍ സമര്‍പ്പിക്കാനാണെന്നും അറിയിച്ചുകൊണ്ട് 2018 ജൂണ്‍ 13-ന് കത്തയച്ചു. 2018 ജൂണ്‍ 23ന് അയച്ച മറുപടിക്കത്തിലാണ് ആദ്യമായി, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്നെ ഭീഷണിപ്പെടുത്തി ലൈംഗികമായി ദുരുപയോഗം ചെയ്തു എന്ന് ആരോപിച്ചത്. രൂപതയുമായി ബന്ധപ്പെട്ട് പുതിയ ചില ആരോപണങ്ങളും കത്തിലുണ്ടായിരുന്നു. ഈ സ്വഭാവത്തിലുള്ള ഒരു ആരോപണം ഉന്നയിച്ചുകൊണ്ട് ഒരു പരാതിക്കത്ത് രൂപതയ്ക്ക് കിട്ടുന്നത് ആദ്യമായാണ്. സുപ്പീരിയര്‍ ജനറലിന്റെ അധികാര പരിധിയ്ക്കു പുറത്ത് വരുന്ന വിഷയമായതിനാല്‍ അവര്‍ അത് ഉചിതമാംവണ്ണം തീരുമാനം എടുക്കേണ്ടതിലേക്കായി മേലധികാരികള്‍ക്ക് സമര്‍പ്പിച്ചു.
പ്രസ്തുത വിഷയത്തില്‍ തീരുമാനം എടുക്കുന്നതിനായി രൂപതയിലെ ഉന്നതാധികാരികള്‍ യോഗം ചേര്‍ന്നപ്പോള്‍, അവരുടെ ഭീഷണികള്‍ ഗൗരവമുള്ളതായി കണക്കാക്കി സിവില്‍ അധികാരികളെ വിവരം ധരിപ്പിക്കണമെന്നും, പോലീസ് വിഷയത്തില്‍ ഇടപെടട്ടെ എന്നും തീരുമാനിക്കുകയും രൂപതയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസറെ ഇതിന് ചുമതലപ്പെടുത്തുകയും ചെയ്തു. ഇതേ തുടര്‍ന്ന് ആരോപണ വിധേയയായ സിസ്റ്റര്‍ പോലീസിനെ സമീപിക്കുകയും 2014 - 16 കാലഘട്ടങ്ങളില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗിക ചൂഷണം നടത്തി എന്ന് പരാതിപ്പെടുകയുമാണുണ്ടായത്.
ഇതിനു മുന്‍പൊന്നും മേലധികാരികളുടെ മുന്‍പില്‍ വന്നിട്ടില്ലാത്ത ഒന്നായിരുന്നു ഈ പുതിയ വെളിപ്പെടുത്തല്‍. അവര്‍ അടിയ്ക്കടി തന്റെ പ്രസ്താവനകള്‍ മാറ്റിപ്പറയുന്നതിനാല്‍ അവരുടെ പരാതി വിശ്വാസയോഗ്യമാണെന്ന് കരുതാനാവില്ല. ആരോപണ വിധേയയായ സിസ്റ്റര്‍ ഹോമുമായി സഹകരിക്കില്ലെന്ന് കാണിച്ച് പരാതി വന്നതിനുശേഷമാണ് ഈ പ്രശ്നങ്ങളെല്ലാം തുടങ്ങിയത്. അതിനെ തുടര്‍ന്നാണ് ഹോമിന്റെ പ്രവര്‍ത്തനങ്ങളില്‍ ബിഷപ്പ് അനാവശ്യ ഇടപെടലുകള്‍ നടത്തുന്നുവെന്ന ആരോപണം അവര്‍ ഉന്നയിച്ചത്. തെറ്റ് ചെയ്ത മഠാംഗങ്ങള്‍ക്കെതിരെ നടപടികള്‍ എടുത്തതിന്, മേലധികാരികള്‍ക്കെതിരെ പ്രതികാര നടപടിയുമായി മുന്നോട്ട് പോകാന്‍ ആര്‍ക്കും ഇടവരാത്തവണ്ണം ഇവയെല്ലാം അന്വേഷിക്കുകയും വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു.
ജലന്ധര്‍ രൂപതയ്ക്കുവേണ്ടി പി. ആര്‍. ഒ
https://www.facebook.com/Malayalivartha
























