ശബരിമലയിലെ ക്രമസമാധാന പ്രശ്നം ആദ്യം പരിഹരിക്കണമെന്ന് ജസ്റ്റിസ് കെ റ്റി തോമസ്

ശബരിമലയിൽ പ്രായപരിധിയില്ലാതെ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കുന്നതിന് മുമ്പ് ക്രമസമാധാന പ്രശ്നത്തെ കുറിച്ച് ചിന്തിക്കണമെന്ന് മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കെ.റ്റി. തോമസ്.
ക്രൈസ്തവ ദേവാലയങ്ങളിലെ മദ്ബഹയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് എക്കാലവും ആവശ്യപ്പെട്ടിട്ടുള്ള താൻ ശബരിമലയിലെ സ്ത്രീ പ്രവേശം സംബന്ധിച്ച വിധിയെ പിന്തുണക്കാതിരിക്കുന്നതായി അദ്ദേഹം മലയാളി വാർത്തയോട് പറഞ്ഞു. യേശുക്രിസ്തു ഭൂജാതനായത് ഒരു സ്ത്രീ കാരണമാണെന്ന് മറക്കരുതെന്നും അദ്ദേഹം ചൂണ്ടി കാണിച്ചു.
എന്നാൽ ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുമ്പോൾ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിൽ അക്കാര്യം സർക്കാർ ശ്രദ്ധിക്കണം. മരാമൺ കൺവൻഷൻ നടക്കുമ്പോൾ രാത്രികാലങ്ങളിൽ സ്ത്രീകളെ പ്രവേശിപ്പിക്കാറില്ല. അതിനാവശ്യമായ സുരക്ഷിതത്വം ഒരുക്കാൻ കഴിയാത്തതു കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ഭാരവാഹികൾ വ്യക്തമാക്കിയിട്ടുണ്ട്. രാത്രികാലങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷിതത്വം ഉറപ്പാക്കാവുന്ന തരത്തിലുള്ള സംവിധാനങ്ങൾ ഒരുക്കുന്ന കാലത്ത് ഇക്കാര്യം പരിഗണിക്കാമെന്ന് ഭാരവാഹികൾ ഉറപ്പു നൽകിയിട്ടുണ്ടെന്നും ജസ്റ്റിസ് കെ റ്റി. തോമസ് പറഞ്ഞു.
ഏറെ തിരക്ക് അനുഭവപ്പെടുന്ന വൈഷ്ണോവി ദേവി ക്ഷേത്രത്തിൽ സ്ത്രീകളെ പ്രവേശിപ്പിക്കാമെങ്കിൽ ശബരിമലയിൽ എന്തുകൊണ്ട് കഴിയില്ലെന്ന് അദ്ദേഹം ചോദിച്ചു. എന്നാൽ അതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ ഒരുക്കണം.
മുസ്ലീം പള്ളികളിൽ സ്ത്രീകളെ കയറ്റാറുണ്ടെന്നാണ് എന്റെ അറിവ്. പ്രസിദ്ധമായ കോട്ടയത്തെ താഴത്തങ്ങാടി പള്ളിയിൽ സ്ത്രീകളെ പ്രവേശിപ്പിക്കും.പ്രത്യേകം പ്രാർത്ഥിക്കണമെന്ന് മാത്രം.
20 വർഷമായി പരിഹരിക്കാതിരുന്ന ശബരിമലയിലെ മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട കേസ് 8 ദിവസം കൊണ്ട് പരിഹരിച്ച ന്യായാധിപനാണ് ജസ്റ്റിസ് കെ.റ്റി. തോമസ്. പന്തളം കൊട്ടാരം, ശബരിമല തന്ത്രി കുടുംബം, തിരുവിതാംകൂർ ദേവസ്വം ബോർഡ് എന്നിവർ തമ്മിലുള്ള തർക്കമാണ് പരിഹരിച്ചത്. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരമാണ് അദ്ദേഹം ഇടപെട്ടത്. മീഡിയേഷന് ജസ്റ്റിസ് തോമസ് പ്രതിഫലം വേണ്ടെന്ന് പറഞ്ഞു.
എന്നാൽ സുപ്രീം കോടതി 8 ലക്ഷം രൂപ അനുവദിച്ചു. അതിൽ നികുതി കുറച്ച ശേഷമുള്ള പണം ഉപയോഗിച്ച് അദ്ദേഹം ശബരിമല എൻഡോവ്മെൻറ് ഏർപ്പെടുത്തി. ശബരിമലയിലെത്തുന്ന ഭക്തരുടെ മക്കളിൽ പഠിക്കാൻ സാമ്പത്തിക പ്രയാസമുള്ള കുട്ടിക്കാണ് എൻഡോവ്മെന്റ് നൽകുന്നത്. ഏഴ് കൊല്ലമായി ഇത് മുടക്കമില്ലാതെ നടക്കുന്നു.
ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച തർക്കം പരിഹരിക്കേണ്ടത് അത്യാവശ്യമായിരുന്നു. സ്ത്രീയുടെ ശാരീരികാവസ്ഥ ചൂണ്ടിക്കാണിച്ച് അമ്പലത്തിൽ പ്രവേശിപ്പിക്കാൻ പറ്റില്ലെന്ന് പറയുന്നത് അപഹാസ്യമാണെന്ന് ജസ്റ്റിസ് കെ. റ്റി. തോമസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























