ശബരിമലയിലെ സ്ത്രീപ്രവേശം; ഹൈന്ദവരെ പേടിച്ച് സർക്കാർ രണ്ടടി പിന്നോട്ട്

ശബരിമല സ്ത്രീ പ്രവേശന വിധി തിരിഞ്ഞുകുത്തുമെന്നു കണ്ട് സർക്കാർ പിന്നോക്കം പോകുന്നു. ഇക്കൊല്ലം ഏതായാലും വലിയ ഒരുക്കങ്ങൾക്ക് നിവ്യത്തിയില്ലെന്നാണ് സർക്കാർ നിലപാട്. സുപ്രീംകോടതിയിൽ പുന പരിശോധനാഹർജി നൽകാനാണ് സർക്കാർ തീരുമാനം. ദേവസ്വം ബോർഡിന്റെ തലയിലാണ് ഇക്കാര്യം സർക്കാർ ചാർത്തിയിരിക്കുന്നത്. എന്നാൽ ഇത് ദേവസ്വം ബോർഡിന്റെയല്ല സർക്കാരിന്റെ തന്നെ തീരുമാനമാണ്.
ദേവസ്വം ബോർഡ് തന്നെയാണ് പുന പരിശോധന ഹർജിയുടെ സാധ്യത ആദ്യം സർക്കാരിനെ അറിയിച്ചത്. ആദ്യം സർക്കാർ മുഖം തിരിച്ചെങ്കിലും ദേവസ്വം മന്ത്രി ഉൾപ്പെടെയുള്ളവർ ഇക്കാര്യം അംഗീകരിച്ചു എന്നാണ് വിവരം. സ്ത്രീപ്രവേശന വിഷയത്തിൽ പരസ്യപിന്തുണ പ്രഖ്യാപിച്ച സർക്കാർ പുതിയ നിലപാട് ബോർഡ് വഴി സുപ്രീം കോടതിയെ അറിയിക്കുമെന്നും കേൾക്കുന്നു.
അതിനിടെ ശബരിമല വിഷയം കത്തിക്കാതിരിക്കാൻ ബി ജെ പി തീരുമാനിച്ചു. ബി ജെ പി പിന്നാക്കം പോയതോടെയാണ് സിപിഎം വിഷയം ഏറ്റെടുത്തത്. പണ്ട് ജ്യോതിബാസുവിനെ ഇന്ത്യൻ പ്രധാനമന്ത്രിയാക്കാതിരിക്കാൻ സിപിഎം എടുത്ത തീരുമാനം പോലെയാണ് ഇത്. അന്ന് ജോതി ബാസു പ്രധാനമന്ത്രിയായിരുന്നെങ്കിൽ സിപിഎം അഖിലേന്ത്യാ പാർട്ടിയാകുമായിരുന്നു.
ഹിന്ദു വനിതകൾ ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്നു എന്നധാരണയിലാണ് ബി ജെ പി പ്രത്യക്ഷസമരങ്ങളിൽ നിന്നും പിൻമാറിയത്. ഹർത്താൽ നടത്താൻ ഒരുങ്ങിയ ശിവസേനയെ അതിൽ നിന്ന് പിന്തിരിപ്പികുകയും ചെയ്തു. എന്നാൽ പരസ്യപ്രതികരണത്തിന് തയ്യാറാകാതിരിക്കുന്ന ഹൈന്ദവ സ്ത്രീകൾ ഒന്നടങ്കം കോടതി വിധിയെ എതിർക്കുന്നവരാണ്. ഏതാനും വിപ്ലവകാരികളായ സ്ത്രീകൾ ഒഴികെയുള്ളവർ ശബരിമല സന്ദർശിക്കാൻ സാധ്യതയില്ലെന്നാണ് സർക്കാരിന്റെ രഹസ്യാന്വേഷണ വിഭാഗം നൽകുന്ന സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനം.
സ്വാമി അയ്യപ്പനെ കയറി പിടിച്ച് വിവാദത്തിലാകരുതെന്ന സൂചന സർക്കാരിന് നൽകിയതും രഹസ്യാന്വേഷണ വിഭാഗമാണ്. സർക്കാർ ഇതിനെ അതീവ ഗൗരവമായാണ് എടുത്തിരിക്കുന്നത്. എന്നാൽ ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ കുറെ സ്ത്രീകളുടെ മ്യദുല വികാരങ്ങൾക്ക് അടിമപ്പെട്ടതായി കരുതാൻ താത്പര്യപ്പെടുന്നില്ല. അതുകൊണ്ടാണ് അടിസ്ഥാന സൗകര്യവിഷയം സർക്കാർ ഉയർത്തിയിരിക്കുന്നത്. ഇത് ആർക്കും മനസിലാകുന്ന കാര്യമാണ്.
തത്കാലം അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ സർക്കാരിന് സമയം വേണം. സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കണമെങ്കിൽ സമയം വേണമെന്ന് സർക്കാർ പറയുന്നു. ശബരിമല സ്ത്രീകൾക്ക് നിർഭയമായി കടന്നുവരാവുന്ന തരത്തിൽ സുരക്ഷിതമല്ല. സ്ത്രീകൾ എത്തണമെങ്കിൽ ആവശ്യാനുസരണം വനിതാ പോലീസ് വേണം. കേരളത്തിൽ ശബരിമലയിൽ നിയോഗിക്കാൻ ആവശ്യമായ പോലീസുകാരികളില്ല. അതിന് പുതിയതായി ആളുകളെ നിയമിക്കണം.
കോടിയേരിയാണ് ശബരിമല വിഷയത്തിൽ ഹൈന്ദവർക്ക് അനുകൂല നിലപാട് സ്വീകരിച്ചത്. പാർട്ടിയുടെ ചിന്ത ആരെയും പിണക്കരുത് എന്നാണ്. ശബരിമല വിഷയത്തിൽ സർക്കാർ കോടതി അനുകൂല നിലപാട് സ്വീകരിച്ചാൽ പള്ളികളിലും അത്തരം നിലപാടുകൾ സ്വീകരിക്കേണ്ടി വരും. ആവശ്യമില്ലാത്ത വിനകൾ എന്തിന് ഏറ്റെടുക്കണമെന്നാണ് സർക്കാരിന്റെ ചിന്ത.
https://www.facebook.com/Malayalivartha
























