ജലചൂഷണം നടത്തുന്ന കമ്പനികളെ ഇനിയും ആ പ്രദേശത്ത് പ്രവര്‍ത്തിക്കാന്‍ അനുവദിക്കാനാവില്ല; സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി വി എസ് അച്യുതാനന്ദന്‍

കുടിവെള്ളക്ഷാമം രൂക്ഷമായ പാലക്കാട് ജില്ലയിലെ എലപ്പുള്ളി പഞ്ചായത്തില്‍ പ്രതിവര്‍ഷം അഞ്ചു കോടി ലിറ്റര്‍ ബിയര്‍ ഉല്‍പ്പാദിപ്പിക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. തീരുമാനം പുനഃപരിശോധിക്കണമെന്ന് മലമ്ബുഴ എംഎല്‍എ കൂടിയായ വി എസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.ജലചൂഷണം നടത്തുന്ന കമ്ബനികളെ ഇനിയും ഈ പ്രദേശത്ത് പ്രവര്‍ത്തിക്കാന്‍ അനുവദിക്കാനാവില്ല. ഭൂഗര്‍ഭ ജല വകുപ്പ് അത്യാസന്ന മേഖലയായി പ്രഖ്യാപിച്ചിടത്താണ് വന്‍തോതില്‍ ജലചൂഷണം നടത്തി മാത്രം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ബിയര്‍ കമ്ബനിക്ക് അനുമതി നല്‍കിയത് എന്നത് ആശങ്കാജനകമാണ്. .
പെപ്‌സി, കൊക്കക്കോള കമ്ബനികള്‍ക്കെതിരെ നിരന്തര പോരാട്ടം നടത്തേണ്ടിവന്ന ജനങ്ങളെ ഇനിയും കഷ്ടപ്പെടുത്തരുതെന്നും വി എസ് പ്രസ്താവനയില്‍ വ്യക്തമാക്കി. കോടിക്കണക്കിന് ലിറ്റര്‍ ബിയര്‍ ഉല്‍പാദിപ്പിക്കാനുള്ള പ്ലാന്റിന് സര്‍ക്കാര്‍ അനുമതി നല്‍കിയതില്‍ സിപിഎമ്മിന്റെ പ്രാദേശിക ഘടകവും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നേരത്തെ പാലക്കാട് ജില്ലയില്‍ വന്‍കിട കമ്ബനികള്‍ ജലചൂഷണം നടത്തുന്നതിനെതിരെ സിപിഎം നേതൃത്വത്തില്‍ വന്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിരുന്നു. വര്‍ഷങ്ങളോളം നീണ്ടു നിന്ന് സമരങ്ങള്‍ക്കും നിയമ നടപടികള്‍ക്കു അവസാനമാണ് പ്ലാച്ചിമടയിലെ ജലമൂറ്റുന്ന കൊക്കക്കോള പ്ലാന്റ് അടച്ചു പൂട്ടിയത്.
https://www.facebook.com/Malayalivartha
























