തിരഞ്ഞെടുപ്പു തോല്‍വികളും രോഗവുമൊക്കെ വീഴ്ത്താന്‍ നോക്കിയെങ്കിലും അന്നൊക്കെ അദ്ദേഹം പൊരുതിക്കയറി... പക്ഷെ ഷാനവാസിന്റെ ജീവിതത്തിലെ യഥാർത്ഥ വില്ലൻ ആ രോഗമായിരുന്നു
രോഗക്കിടക്കയില്‍ നിന്ന് വീണ്ടും ലോക്‌സഭയില്‍ എത്തിയ എംഐ ഷാനവാസ് ജി.കാര്‍ത്തികേയനും, രമേശ് ചെന്നിത്തലക്കുമൊപ്പം ഉയര്‍ത്തിയ ധീരമായ നിലപാടുകള്‍ കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയ ചരിത്രത്തിലെ വേറിട്ട ഒരേടാണ്. ചാനല്‍ ചര്‍ച്ചകളില്‍ പാര്‍ട്ടിയുടെ നാവായിരുന്ന ഷാനവാസിനെ 2010ല്‍ ഒരു ദിവസം പെട്ടെന്നു കാണാതാവുകയായിരുന്നു. എന്നാല്‍ മാരക രോഗം ബാധിച്ച് ചികില്‍സയിലാണെന്ന് കേരളം അറിഞ്ഞത് പിന്നീടായിരുന്നു
കഠിനപരീക്ഷണങ്ങള്‍ കളം നിറഞ്ഞാടുകയായിരുന്നു എം.ഐ. ഷാനവാസിന്റെ ജീവിതത്തില്‍. തിരഞ്ഞെടുപ്പു തോല്‍വികളും രോഗവുമൊക്കെ വീഴ്ത്താന്‍ നോക്കിയെങ്കിലും അന്നൊക്കെ അദ്ദേഹം പൊരുതിക്കയറി. മരണം കാത്തിരുന്ന ആശുപത്രിക്കിടക്കയില്‍നിന്ന് ധൈര്യപൂര്‍വം ജീവിതത്തിലേക്കദ്ദേഹം തിരിച്ചുവന്നു.
2010ലെ റമസാന്‍ കാലത്ത് ശരീരം പതിവിലധികം ക്ഷീണിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഒരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയ്ക്കായെത്തിയതോടെയാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ പരീക്ഷണ കാലം തുടങ്ങുന്നത്. പരിശോധനയ്ക്കൊടുവില്‍ വയറിലെ ബെല്‍ ഡെക്ടില്‍ തടസ്സമുണ്ടെന്നും പാന്‍ക്രിയാസിന്റെ പുറംഭിത്തിയില്‍ വളര്‍ച്ചയുണ്ടെന്നും കണ്ടെത്തി. ശസ്ത്രക്രിയയിലൂടെ അതു മാറ്റാമെന്നു തീരുമാനിച്ച് പരിശോധിച്ചപ്പോഴാണ് കരളിനും പ്രശ്നമുള്ളതായി കണ്ടത്. തുടര്‍ന്ന് പതോളജിസ്റ്റ് പരിശോധന നടത്തി അസുഖം കരളില്‍ അര്‍ബുദമാണെന്ന സൂചന ലഭിച്ചു. കീമോതെറപ്പിയടക്കം തുടങ്ങാന്‍ തീരുമാനിച്ചിരിക്കുമ്പോള്‍ അര്‍ബുദമില്ലെന്ന ആശ്വാസ വാര്‍ത്തയെത്തി. തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയിലെ ചികില്‍സയ്ക്കൊടുവിലാണ് അന്നു ജീവിതത്തിലേക്കു തിരിച്ചുവന്നത്. തുടര്‍ന്ന് 2014 ലെ തിരഞ്ഞെടുപ്പില്‍ സജീവമായി തന്നെ രംഗത്തെത്തിയ ഷാനവാസ് എല്‍ഡിഎഫിന്റെ സത്യന്‍ മൊകേരിയെ തോല്‍പിച്ചാണ് തുടര്‍ച്ചയായി രണ്ടാമതും ലോക്‌സഭയിലെത്തിയത്.
കരള്‍ രോഗത്തെത്തുടര്‍ന്നു കഴിഞ്ഞ മാസം 31-നാണു ഷാനവാസിനെ ക്രോംപേട്ടിലെ ഡോ.റേല മെഡിക്കല്‍ ആന്റ് റിസേര്‍ച്ച് സെന്ററില്‍ പ്രവേശിപ്പിച്ചത് എന്നാല്‍ നവംബര്‍ രണ്ടിനു ശസ്ത്രക്രിയ കഴിഞ്ഞ അദ്ദേഹത്തിന്റെ ആരോഗ്യനില അണുബാധയെത്തുടര്‍ന്നു അഞ്ചാംതിയതി വഷളാവുകയായിരുന്നു. ശേഷം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വീണ്ടും ചികിത്സ തുടരുകയായിരുന്നു എന്നാല്‍ വീണ്ടും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ അന്ത്യം സംഭവിക്കുകയുമായിരുന്നു.
https://www.facebook.com/Malayalivartha