ദേവസ്വം ബോർഡ് കാത്തിരിക്കുന്നത് ഇനി കോടികളുടെ നഷ്ടം; നിയന്ത്രണങ്ങള്‍ കൂടിയപ്പോൾ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ ഉണ്ണിയപ്പത്തിന്റെ നിര്‍മാണം നിര്‍ത്തിവച്ചു... ചുരുക്കി പറഞ്ഞാൽ എല്ലാം സ്വാഹാ...
പോലീസിന്റെ കടുത്ത നിയന്ത്രണങ്ങള്‍ കാരണം തീര്‍ഥാടകരുടെ വരവ് കുറഞ്ഞിരിക്കുകയാണ്. വരുമാനം കൂടി കുറഞ്ഞെന്ന വിവരം പുറത്തുവന്നാല്‍ സര്‍ക്കാരിനും ബോര്‍ഡിനും ഏറെ പഴി കേള്‍ക്കേണ്ടി വരും. അപ്പം, അരവണ തുടങ്ങിയ പ്രസാദങ്ങളുടെ വില്‍പ്പനയിലും നെയ്യഭിഷേകം ഉള്‍പ്പടെയുള്ള മറ്റ് വഴിപാടുകളിലും വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. നെയ്യഭിഷേകത്തിന് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം കാരണം അഭിഷേക കൂപ്പണ്‍ കൗണ്ടറുകള്‍ ആെളാഴിഞ്ഞ നിലയിലാണ്. അതേസമയം വില്‍പന കുറഞ്ഞതോടെ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ ഉണ്ണിയപ്പത്തിന്റെ നിര്‍മാണം നിര്‍ത്തിവച്ചു. സംഘര്‍ഷവും പോലീസ് നിയന്ത്രണവും മൂലം തീര്‍ഥാടകരുടെ വരവ് കുറഞ്ഞ സാഹചര്യത്തിലാണിത്. ഇതോടെ പ്ലാന്റില്‍ അപ്പം കുമിഞ്ഞുകൂടി.
നട തുറന്ന് അഞ്ചു ദിവസം പൂര്‍ത്തിയായ ഇന്നലെ വരെ 40,000 കവര്‍ അപ്പമേ വിറ്റിട്ടുള്ളൂ. നട തുറന്ന ദിവസം മൂന്നു ലക്ഷം കവര്‍ അപ്പം സ്‌റ്റോക്കുണ്ടായിരുന്നു. 2.40 ലക്ഷം കവര്‍ അപ്പം സ്‌റ്റോക്കുള്ള സാഹചര്യത്തിലാണു നിര്‍മാണം നിര്‍ത്തിയത്. സ്‌റ്റോക്ക് വിറ്റു തീര്‍ന്നശേഷം മാത്രമേ ഉല്‍പാദനം പുനഃരാരംഭിക്കൂ. കദളിപ്പഴം ചേര്‍ത്തു നിര്‍മിക്കുന്ന അപ്പം 20 ദിവസത്തിലധികം സൂക്ഷിക്കാനാവില്ല. കഴിഞ്ഞ മണ്ഡല-മകരവിളക്ക് സീസണില്‍ പ്രതിദിനം അരലക്ഷം കവര്‍ അപ്പം വിറ്റു പോയിരുന്നു. നിലവിലിത് 10,000 കവര്‍ മാത്രമാണ്.
30 മുതല്‍ 50 കൂട്ട് അപ്പമാണ് തീര്‍ഥാടന കാലത്ത് പ്രതിദിനം ഉല്‍പ്പാദിപ്പിക്കുന്നത്. പണി കുറഞ്ഞതോടെ ഈ മേഖലയിലെ തൊഴിലാളികളില്‍ പലരും മടങ്ങി. മുന്‍കൂര്‍ ശമ്ബളം നല്‍കി കരാറുകാരന്‍ നിലനിര്‍ത്തിയിരിക്കുന്ന ചിലര്‍ മാത്രമാണ് സന്നിധാനത്ത് അവശേഷിക്കുന്നത്. അരവണ വില്‍പ്പനയും ഇടിഞ്ഞു. 25 ലക്ഷം ടിന്‍ അരവണ സ്‌റ്റോക്കുണ്ട്. 100 കൂട്ട് അരവണയാണ് പ്രതിദിന ഉല്‍പ്പാദനം. പോലീസിന്റെ പുതിയ പരിഷ്‌കാരം അനുസരിച്ച് വലിയ നടപ്പന്തലിന് വശത്തു കൂടിയുള്ള പടിക്കെട്ടിലൂടെയാണ് അപ്പം, അരവണ കൗണ്ടറുകളിലേക്ക് പോകേണ്ടത്. ഇവിടെയും പല ഭാഗങ്ങളും ബാരിക്കേഡ് ഉപയോഗിച്ച് മറച്ചിരിക്കുന്നതിനാല്‍ ഏറെ ചുറ്റിത്തിരിയേണ്ട അവസ്‌ഥയാണ്.
നാളികേരം അടക്കമുള്ളവയുടെ ലേലത്തിലും ബോര്‍ഡിന് വലിയ നഷ്‌ടത്തിനു സാധ്യതയുണ്ട്. കഴിഞ്ഞ വര്‍ഷം പമ്ബയിലും സന്നിന്നിധാനത്തുമായി ഒമ്ബതു കോടിയോളം രൂപയ്‌ക്കായിരുന്നു നാളികേരം ലേലം കൊണ്ടത്. ഇത്തവണ 10 കോടി രൂപയ്‌ക്കാണ് കരാറുകാരന്‍ ലേലം എടുത്തത്. കരാര്‍ പ്രകാരം ചിങ്ങമാസം മുതലുള്ള നാളീകേരമാണ് കരാറുകാരന് ലഭിക്കുക. എന്നാല്‍ ഭക്‌തരുടെ വരവ് കുറഞ്ഞത് നഷ്‌ടത്തിനിടയാക്കിയതായി കരാറുകാരന്‍ പറഞ്ഞു. നഷ്‌ടക്കണക്കു ചൂണ്ടിക്കാട്ടി റീടെന്‍ഡര്‍ ആവശ്യപ്പെട്ട് കരാറുകാരന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കച്ചവട സ്‌ഥാപനങ്ങളുടെ ലേലത്തിലും കോടികളുടെ നഷ്‌ടമാണ് ബോര്‍ഡിനെ കാത്തിരിക്കുന്നത്. അതേസമയം കെ.എസ്.ആര്‍.ടി.സി. കനത്ത നഷ്‌ടത്തെത്തുടര്‍ന്നു ഏറെ കൊട്ടിഘോഷിച്ചെത്തിച്ച ഇലക്‌ട്രിക് ബസുകള്‍ ഉള്‍പ്പെടെ 57 ബസുകള്‍ പമ്ബാ-നിലയ്‌ക്കല്‍ സര്‍വീസില്‍നിന്ന് പിന്‍വലിച്ചു.
നിലയ്‌ക്കല്‍നിന്നു പമ്ബയിലേക്കുള്ള 50 ബസുകള്‍ക്ക് പുറമേ ഏഴ് ഇലക്‌ട്രോണിക് ബസുകളുമാണ് സര്‍വീസ് അവസാനിപ്പിച്ചത്. ശബരിമലയിലേക്ക് അനുവദിച്ച പത്ത് ഇലക്‌ട്രോണിക് ബസുകളില്‍ മൂന്നെണ്ണം മാത്രമേ നിലവില്‍ സര്‍വീസ് നടത്തുന്നുള്ളൂ.
https://www.facebook.com/Malayalivartha