വനിതാ മതിലിനെ അനുകൂലിച്ച മുസ്ലീം ലീഗ് നേതാവ് പുറത്ത് ; വനിതാ മതിലിനെ അനുകൂലിച്ച് മലബാറിലെ പ്രമുഖ മുസ്ലീം ലീഗ് നേതാവ് ദേശാഭിമാനിയിൽ ലേഖനം എഴുതിയത് വ്യക്തമായ ലക്ഷ്യത്തോടെയെന്ന് മുസ്ലീം ലീഗ് നേതൃത്വം

വനിതാ മതിലിനെ അനുകൂലിച്ച് മലബാറിലെ പ്രമുഖ മുസ്ലീം ലീഗ് നേതാവ് ദേശാഭിമാനിയിൽ ലേഖനം എഴുതിയത് വ്യക്തമായ ലക്ഷ്യത്തോടെയെന്ന് മുസ്ലീം ലീഗ് നേതൃത്വം. ഇതിന്റെ പേരിൽ നേതാവിനെ ലീഗ് കഴിഞ്ഞ ദിവസം പുറത്താക്കി.
കാഞ്ഞങ്ങാട് സ്വദേശിയായ നേതാവ് തന്റെ ഭാര്യയെ കേരളത്തിലെ ഒരു സർവകലാശാലയിൽ വൈസ്ചാൻസലറാക്കാൻ കോടിയേരി ബാലകൃഷ്ണൻ വഴി നീക്കം നടത്തുന്നു എന്നാണ് ലീഗ് നേതൃത്വത്തിന്റെ കണ്ടെത്തൽ . നേരത്തെ ഇദ്ദേഹത്തിന്റെ ഭാര്യയെ യു ഡി എഫ് സർക്കാർ എം.ജി. സർവകലാശാലയിൽ പ്രോ വൈസ് ചാൻസലറാക്കിയിരുന്നു. ഇപ്പോൾ എം.ജി. സർവകലാശാലയിൽ വി സി പദവി ഒഴിഞ്ഞു കിടക്കുകയാണ്. അതിലാണ് നോട്ടമെന്നാണ് ആരോപണം.
തലശേരി എം എൽ എ, എ.എൻ ഷംസീർ വഴിയാണ് നീക്കം നടത്തുന്നതത്രേ. നേതാവിന്റെ ഭാര്യയുടെ ശിഷ്യനാണ് ഷംസീർ. തലശേരി സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ ഇവർ അധ്യാപികയായിരുന്നു.
കോൺഗ്രസ് സർക്കാർ നൽകിയ എല്ലാ സൗഭാഗ്യങ്ങളും അനുഭവിച്ച ശേഷം അവരെ പുറംകാലുകൊണ്ട് ചവിട്ടിയ നടപടി ശരിയായില്ലെന്നാണ് ലീഗിന്റെ ആരോപണം. നേതാവും അദ്ദേഹത്തിന്റെ പത്‌നിയും അന്തരിച്ച നേതാവ് ഇ അഹമ്മദിന്റെ വിശ്വസ്തരായിരുന്നു. നേതാവിനെ ഇക്കഴിഞ്ഞ ഉമ്മൻ ചാണ്ടി ഗവൺമെന്റ് സർക്കാർ അഭിഭാഷകനാക്കിയിരുന്നു.
മണ്ണും ചാരി നിന്നവരൊക്കെ പെണ്ണും കൊണ്ട് പോകുന്ന കാഴ്ച ലീഗ് നേതൃത്വത്തെ ചെറുതായൊന്നുമല്ല അത്ഭുതപ്പെടുത്തിയത്. സാധാരണ ലീഗ് നേതാക്കൾ സി പി എമ്മിലേക്ക് പോകുന്ന പതിവില്ല. കോൺഗ്രസിലേക്കാണ് കണ്ണുവയ്ക്കാറ്. മലപ്പുറം ജില്ലയിലെ നിലമ്പൂരിലും മറ്റും ഇത്തരത്തിൽ ലീഗുകാർ കോൺഗ്രസിലേക്ക് കാലുമാറുന്നത് പതിവാണ്. ഇതിൽ ആര്യാടൻ മുഹമ്മദിനെ പോലുള്ള നേതാക്കളുടെ പങ്ക് എടുത്തുപറയേണ്ടതാണ്. കോൺഗ്രസുകാർ ലീഗുകാരെ മാറ്റാനുള്ള ശ്രമം ലീഗ് തന്നെ തടയാറുണ്ട്. മലപ്പുറം ജില്ലയിൽ ലീഗും കോൺഗ്രസും തമ്മിൽ ഇത്തരത്തിൽ സ്ഥിരമായി പാര വയ്ക്കാറുണ്ട്.
നേതാവിന്റെ പ്രവർത്തനം ലീഗിന്റെ ഉന്നതനേതാക്കൾ വരെ ഗൗരവായാണ് എടുത്തിരിക്കുന്നത്. ഭാര്യ എം.ജി. വാഴ്സിറ്റിയിൽ പ്രവർത്തിക്കുന്ന കാലത്ത് ഉയർന്ന ആരോപണങ്ങളെയെല്ലാം പ്രതിരോധിച്ചത് ലീഗ് നേതൃത്വമാണ്. പാണക്കാട് തങ്ങളുടെ കുടുംബവുമായി ഇവർക്ക് അടുത്ത ബന്ധമുണ്ട്. എന്നിട്ടും നേതാവ് ഇത്തരത്തിൽ പ്രവർത്തിച്ചതിലാണ് ലീഗിന് സങ്കടം.
കോൺഗ്രസ്, ലീഗ്, ബി.ജെ.പി തുടങ്ങിയ പ്രമുഖ പാർട്ടികളിൽ നിന്ന് ഇനിയുമാളുകൾ കൊഴിഞ്ഞ് പോകാതിരിക്കാൻ നേതാക്കൾ ജാഗ്രതയോടെയാണ് നീങ്ങുന്നത്. ബി ജെ പിയിൽ നിന്നും കുറെയധികം നേതാക്കൾ സി പി എമ്മിൽ ചേർന്നു. ഇവരിൽ ചിലർ സി പി എം വിട്ട് ബി ജെ പിയിലെത്തിയവരാണ്. വനിതാ മതിലിന്റെ ദിനങ്ങൾ അടുത്തു വരുമ്പോൾ ഇനിയും നേതാക്കൾ സി പി എമ്മിലെത്തുമെന്ന് മാർകിസിസ്റ്റുകാർ തന്നെ സമ്മതിക്കുന്നുണ്ട്.
പിണറായി വിജയൻ നേരിട്ടാണ് മതിലിന്റെ മേൽനോട്ടം ഏറ്റെടുത്തിരിക്കുന്നത്. ഒരു തരത്തിലും പാളിച്ചയുണ്ടാകാതിരിക്കാനാണ് പിണറായി ശ്രമിക്കുന്നത്. അത്തരമൊരു പാളിച്ചയുണ്ടായാൽ ബന്ധപ്പെട്ടവർ പിണറായിയോട് തന്നെ മറുപടി പറയേണ്ടി വരും. അതാണ് നേതാക്കളെ ഭയപ്പെടുത്തുന്നത്. അതിന് വേണ്ടി ഇതര പാർട്ടികളിൽ നിന്നും നേതാക്കളെ റാഞ്ചും.
https://www.facebook.com/Malayalivartha






















