അയ്യപ്പ ദർശനത്തിനായി മലകയറിയെത്തിയ ബിന്ദുവും കനക ദുർഗയും സന്നിധാനത്തേക്ക് എത്താൻ ഇനി ഒരു കിലോ മീറ്റര്‍ മാത്രം; യുവതികൾക്ക് സുരക്ഷയൊരുക്കി വനിതാ പോലീസുകാരടക്കം 100ലേറെ പോലീസ് ഉദ്യോഗസ്ഥർ

അയ്യപ്പ ദർശനത്തിനായി മലകയറിയെത്തിയ ബിന്ദുവിനും കനക ദുർഗയ്ക്കും പൂർണ സുരക്ഷയൊരുക്കി സംസ്ഥാന പോലീസ്. അപ്പാച്ചിമേട്ടിൽ തടിച്ചുകൂടിയ പ്രതിഷേധക്കാരെ പോലീസ് ബലപ്രയോഗത്തിലൂടെ മാറ്റി. എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിഷേധക്കാരെ മാറ്റിയത്. ഒരു തരത്തിലുള്ള പ്രതിഷേധവും അനുവദിക്കില്ലെന്ന് പോലീസ് പ്രതിഷേധക്കാരെ അറിയിച്ചു. വനിതാ പോലീസുകാരടക്കം 100ലേറെ പോലീസ് ഉദ്യോഗസ്ഥരാണ് യുവതികൾക്ക് സുരക്ഷയൊരകുക്കുന്നത്. സന്നിധാനം സ്‌പെഷ്യല്‍ ഓഫീസറാണ് യുവതികള്‍ക്ക് സുരക്ഷ ഒരുക്കുന്നത്. സന്നിധാനത്തേക്ക് ഇനി ഒരു കിലോ മീറ്റര്‍ മാത്രമാണുള്ളത്. തലശേരി സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് പ്രൊഫസര്‍ ബിന്ദു, സപ്ലൈകോ സെയില്‍സ് അസിസ്റ്റന്റ് മാനേജര്‍ കനകദുര്‍ഗ്ഗ എന്നിവരാണ് സന്നിധാനത്തേക്ക് പോകുന്നത്.
ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന നിലപാടിലാണ് യുവതികള്‍. തങ്ങള്‍ യാതൊരു കാരണവശാലും തിരികെപോകില്ലെന്നും പ്രതിഷേധമുണ്ടായാലും മല കയറുമെന്നും ശാസ്താവിനെ കാണുമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. സുരക്ഷ ഒരുക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വമാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സംരക്ഷണം ഏര്‍പ്പെടുത്തേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വമാണെന്നും ഇവര്‍ പറഞ്ഞു. പ്രതിഷേധം നടത്തുന്നവര്‍ നിയമലംഘനമാണ് നടത്തുന്നതെന്നും തങ്ങള്‍ നിയമം പാലിക്കുകയാണ് ചെയ്യുന്നതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. അപ്പാച്ചിമേടില്‍ വച്ചും മരക്കൂട്ടത്തും വച്ച് യുവതികളെ തടഞ്ഞിരുന്നു. ഇതിനിടെ പൊലീസിനെ കയ്യേറ്റം ചെയ്യാനും ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ ശ്രമിച്ചു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സ്ഥലത്തേക്ക് കൂടുതല്‍ പൊലീസ് എത്തി. പുലര്‍ച്ചെ 3.30നാണ് യുവതികള്‍ മല കയറാന്‍ തുടങ്ങിയത്.
നിലയ്ക്കല്‍ പൊലീസ് വളരെ സുരക്ഷിതമായി ഇവിടംവരെ എത്തിച്ചു. തുടര്‍ന്നും സംരക്ഷണം തരുമെന്നാണ് കരുതുന്നതെന്നും കേരള സര്‍ക്കാരിലും കേരള പൊലീസിലും വിശ്വാസമുണ്ടെന്നും കനകദുര്‍ഗയും ബിന്ദുവും പറഞ്ഞു. സുപ്രീം കോടതി വിധി നടപ്പാക്കണമെന്നും മുഖ്യമന്ത്രി വാക്കു പാലിക്കണമെന്നും മല ചവിട്ടാനെത്തിയ യുവതികള്‍ പറഞ്ഞു. ഭരണഘടന സംരക്ഷിക്കണം. യുവതികളെത്തിയാല്‍ സുരക്ഷ നല്‍കാമെന്ന് മുഖ്യമന്ത്രി വാക്കു പറഞ്ഞതാണ്. പ്രതിഷേധങ്ങള്‍ നിയമലംഘനമാണ്. ഞങ്ങള്‍ നിയമം നടപ്പാക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും മല ചവിട്ടാതെ പിന്മാറില്ലെന്നും യുവതികള്‍ പറഞ്ഞു.
ഇന്ന് പുലര്‍ച്ചയോടെയാണ് ശബരിമലയില്‍ ദര്‍ശനത്തിനായി ഇവര്‍ എത്തിയത്. പൊലീസ് സംരക്ഷണം ആവശ്യപ്പെടാതെയാണ് ഇവര്‍ പമ്പയിലെത്തിയത്. പമ്പയില്‍ വച്ച് പൊലീസുമായി വീണ്ടും സംസാരിച്ചതിനെ തുടര്‍ന്ന് യുവതികള്‍ ആയതിനാല്‍ മലകയറുന്നതിന് പൊലീസ് സംരക്ഷണം നല്‍കുകയായിരുന്നു. സന്നിധാനത്ത് ഇപ്പോള്‍ പതിവായുള്ള പൊലീസ് സന്നാഹം മാത്രമാണുള്ളത്.
അപ്പാച്ചിമേട് വരെ ഇരുവര്‍ക്കെതിരെയും പ്രതിഷേധങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. ഇതു കഴിഞ്ഞാണ് പ്രതിഷേധക്കാരെത്തി യുവതികളെ തടഞ്ഞത്. സംഘാര്‍ഷാവസ്ഥ കണക്കിലെടുത്ത് കൂടുതല്‍ പൊലീസുകാര്‍ സ്ഥലത്തേക്കെത്തുന്നുണ്ട്.
ഇന്നലെയും ഇന്നുമായി സന്നിധാനത്ത് വന്‍ തീര്‍ഥാടക തിരക്കാണ് ഉളളത്.ഇതോടെ യുവതികള്‍ എത്തുമ്പോള്‍ സുരക്ഷയ്ക്കായി എന്ത് ചെയ്യുമെന്ന കാര്യത്തില്‍ വ്യക്തത ഇല്ല. ഇന്നലെ ചെന്നൈയില്‍ നിന്ന് ശബരിമല സന്ദര്‍ശനത്തിനായി മനിതി സംഘം എത്തിയെങ്കിലും പ്രതിഷേധക്കാരുടെ അക്രമത്തെ തുടര്‍ന്ന് മല കയറാതെ തിരിച്ചു പോയിരുന്നു.
https://www.facebook.com/Malayalivartha























