ജയലളിതയുടെ മരണം വീണ്ടും ചര്‍ച്ചയാകുന്നു.... ജയലളിതയുടെ കൊടനാട് എസ്‌റ്റേറ്റിലെ കവര്‍ച്ചയ്ക്കും കൊലപാതകത്തിനും പിന്നില്‍ മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയാണെന്ന് വെളിപ്പെടുത്തിയയാളുകള്‍ വെട്ടില്‍; ഡല്‍ഹിയിലെത്തി തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു

ഒരിടവേളയ്ക്ക് ശേഷം ജയലളിതയുടെ കൊലപാതകം വീണ്ടും ചര്‍ച്ചയാകുകയാണ്. ജയലളിതയുടെ വേനല്‍ക്കാല വസതിയായ കൊടനാട് എസ്‌റ്റേറ്റിലെ കവര്‍ച്ചയ്ക്കും കൊലപാതകങ്ങള്‍ക്കും പിന്നില്‍ മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയാണെന്ന് വെളിപ്പെടുത്തിയ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ മൊഴി പുറത്ത് കൊണ്ട് വന്ന മാധ്യമപ്രവര്‍ത്തകനെതിരെയും കേസ് ചുമത്തി. രണ്ട് വര്‍ഷം മുമ്പ് നടന്ന കവര്‍ച്ചയിലും ദുരൂഹ മരങ്ങളിലും സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ നേതാക്കള്‍ നാളെ ഗവര്‍ണറെ കാണും.
എസ്‌റ്റേറ്റില്‍ ജയലളിത സൂക്ഷിച്ചിരുന്ന രഹസ്യരേഖകള്‍ കവരാന്‍ 2017 ഏപ്രിലില്‍ എടപ്പാടി പളനിസ്വാമി ആസൂത്രണം ചെയ്തതാണ് കവര്‍ച്ചയെന്നും തെളിവുകള്‍ നശിപ്പിക്കാനായിരുന്നു തുടര്‍കൊലപാതകങ്ങളെന്നും കഴിഞ്ഞ ദിവസമാണ് ദില്ലിയില്‍ മാധ്യമങ്ങള്‍ക്ക് മുമ്പാകെ പ്രതികള്‍ വെളിപ്പെടുത്തിയത്. പളനിസ്വാമിയുടെ നിര്‍ദേശ പ്രകാരം ജയലളിതയുടെ മുന്‍ ഡ്രൈവര്‍ കനകരാജിന്റെ നേതൃത്വത്തിലാണ് തങ്ങള്‍ കവര്‍ച്ച നടത്തിയതെന്നായിരുന്നു കേസിലെ പ്രതികളും മലയാളികളുമായ ഇരിങ്ങാലക്കുട സ്വദേശി കെ വി സയന്‍, വാളയാര്‍ മനോജ് എന്നിവരുടെ വെളിപ്പെടുത്തല്‍.
2000 കോടിയോളം രൂപ എസ്‌റ്റേറ്റില്‍ ഉണ്ടായിരുന്നെങ്കിലും ചില രേഖകള്‍ മാത്രം എടുക്കാനായിരുന്നു നിര്‍ദേശം. പ്രതിഫലമായി 5 കോടിയായിരുന്നു വാഗ്ദാനം. കവര്‍ച്ചയ്ക്കിടെ ബന്ദിയാക്കിയ എസ്‌റ്റേറ്റ് കാവല്‍ക്കാരന്‍ റാം ബഹദൂര്‍ ദിവസങ്ങള്‍ക്കകം കൊലപ്പെട്ടു. പിന്നീട് കനകരാജ് ബൈക്കപകടത്തില്‍ മരിച്ചു. പിന്നാലെ പ്രതികളിലൊരാളായ സയനും കുംടുംബവും സഞ്ചരിച്ച കാറ് അപകടത്തില്‍പെട്ട് ഭാര്യയും കുഞ്ഞും മരിച്ചു. എസ്‌റ്റേറ്റിലെ സിസിടിവി ഓപ്പറേറ്ററും കൊല്ലപ്പെട്ടു.
ജയലളിതയുടെ മരണത്തിലെ ദുരൂഹതയെക്കുറിച്ച് കൂടുതല്‍ തെളിവുകള്‍ പുറത്ത് വരുമെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. ഇന്ന് വൈകിട്ടോടെ നാടകീയമായി ദില്ലി ദ്വാരകയില്‍ നിന്ന് രണ്ട് പ്രതികളേയും പൊലീസ് അറസ്റ്റ് ചെയ്തു. ഗൂഡാലോചന ആന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പളനിസ്വാമി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കും തെഹല്‍ക്കയിലെ മാധ്യമപ്രവര്‍ത്തകന്‍ മാത്യു സാമ്മുവലിനും എതിരെ കേസ് ചുമത്തിയിരിക്കുന്നത്. അതേസമയം വിവാദ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്ക് എതിരെ നിയമനടപടിക്ക് ഒരുങ്ങാനാണ് ഡിഎംകെ നീക്കം.
ജയലളിതയുടെ മരണത്തില്‍ ദുരൂഹതകളുണ്ടെന്ന ആരോപണവുമായി തമിഴ്‌നാട് നിയമ മന്ത്രി നേരത്തെ രംഗത്തെത്തിയിരുന്നു. ജയലളിതയെ ആന്‍ജിയോഗ്രാമിന് വിധേയമാക്കാനുള്ള തീരുമാനം ആരാണ് എതിര്‍ത്തത്? എവിടെയോ കള്ളക്കളി നടന്നിട്ടുണ്ട്. അതില്‍ കേസെടുക്കണം. അവരുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത പുറത്തുകൊണ്ടുവരാന്‍ കേസ് വേണമെന്നും അവരുമായി ബന്ധപ്പെട്ടവരെ കുറിച്ച് അന്വേഷണം വേണമെന്നും ഷണ്‍മുഖം ആവശ്യപ്പെട്ടു.
2016ല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സമയത്ത് ശരിയായ പരിചരണം ലഭിച്ചിരുന്നെങ്കില്‍ ജയലളിത ഇന്നും ജീവിച്ചിരിക്കുമായിരുന്നുവെന്നും, വിദേശത്ത് ചികിത്സയ്ക്ക് കൊണ്ടുപോകാനുള്ള തീരുമാനം പോലും അട്ടിമറിക്കപ്പെട്ടുവെന്നും സി.വി ഷണ്‍മുഖം പറഞ്ഞു. 2016 ഡിസംബര്‍ അഞ്ചിനാണ് ജയലളിത മരണമടഞ്ഞത്. അവരുടെ മരണത്തെ കുറിച്ച് അന്വേഷണത്തിന് ഒരു അന്വേഷണ കമ്മീഷനെ എഐഎഡിഎംകെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു.
ജയലളിതയ്ക്ക് നല്‍കിയ ചികിത്സയില്‍ പിഴവുണ്ടായിരുന്നുവെന്ന് കമ്മീഷന്റെ അഭിഭാഷകന്‍ ഒരു ഹര്‍ജിയില്‍ വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജയലളിത ചികിത്സയില്‍ കഴിഞ്ഞിരുന്ന അപ്പോളോ ആശുപത്രിയുമായി ആരോഗ്യ സെക്രട്ടറി ജെ.രാധാകൃഷ്ണന്‍ ഗൂഢാലോചന നടത്തിയിരുന്നുവെന്നും അനുചിതമായ ചികിത്സയാണ് അവര്‍ക്ക് നല്‍കിയിരുന്നതെന്നുമാണ് കമ്മീഷന്‍ അഭിഭാഷകന്റെ വെളിപ്പെടുത്തല്‍.
അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന പി രമാ മോഹന റാവുവും മനഃപൂര്‍വ്വം തെറ്റായ തെളിവുകളാണ് നല്‍കിയതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എന്നാല്‍ ആശുപത്രിയും ആരോഗ്യസെക്രട്ടറിയും ഇക്കാര്യം നിഷേധിച്ചു. ശനിയാഴ്ച ലണ്ടനില്‍ ജോലി ചെയ്യുന്ന ഡോ റിച്ചാര്‍ഡ് ബെയിലിന് കമ്മീഷന്‍ സമന്‍സ് അയച്ചു. ജയലളിതയെ 2016 സെപ്റ്റംബറില്‍ ആശുപത്രിയില്‍ പ്രവേശിച്ച ശേഷം ലണ്ടന്‍ ബ്രിഡ്ജ് ആശുപത്രിയില്‍ ജോലി ചെയ്യുന്ന റിച്ചാര്‍ഡ് ബെയില്‍ പലപ്പോഴായി ആശുപത്രി സന്ദര്‍ശിച്ചിരുന്നു. 2017 ഡിസംബര്‍ അഞ്ചിനാണ് 75 ദിവസത്തെ ആശുപത്രി ചികിത്സയ്ക്ക് ശേഷം ജയലളിത മരിച്ചത്.
https://www.facebook.com/Malayalivartha

























