വിശ്വാസ ഗോപുരമായി സെന്റ് അഗസ്റ്റ്യൻസ് ഫൊറോനാ പള്ളി; ഇരുപത്തഞ്ചിൽപ്പരം വലിയ ഇടയന്മാരുടെ സാന്നിധ്യത്തിൽ കൂദാശ

ദേവാലയ മണികൾ മുഴങ്ങി, ആരാധന തുടങ്ങി. സ്തുതിഗീതങ്ങളാലും പ്രാർത്ഥനാ സ്തോത്രങ്ങളാലും ഭക്തി സാന്ദ്രമായ വേളയിൽ , മണ്ണും വിണ്ണും മിഴിയടച്ച് കൈകൂപ്പി നിൽക്കെ രാമപുരം ധന്യമായി പുണ്യഭൂമിയായി.
പൗരാണികതയും ആദ്ധ്യാത്മികതയും സാംസ്‌കാരിക സമ്പന്നതയും നിറഞ്ഞു നില്‍ക്കുന്ന രാമപുരത്തിന്റെ മണ്ണില്‍ വിശ്വാസഗോപുരമായി ഉയര്‍ന്ന രാമപുരം സെൻറ് അഗസ്റ്റ്യൻസ് ഫൊറോനാ പള്ളിയുടെ കൂദാശ ക്രൈസ്തവ സഭയിലെ വലിയ ഇടയന്മാരുടെ മുഖ്യകാർമ്മികത്വത്തിൽ ഇന്നലെ നടന്നു.
പുതുവർഷത്തിന്റെ കയ്യൊപ്പ് ചാർത്തി , ഇനി കാലങ്ങളോളം നിലനിൽക്കേണ്ട ഏഷ്യയിലെ ഏറ്റവും വലിയ ഈ ദൈവാലയത്തിന്റെ കൂദാശ ഈശ്വര സാന്നിധ്യം നിറഞ്ഞ പവിത്ര തിരുക്കര്‍മ്മങ്ങളോടെയാണ് നടന്നത്.
ദനഹാ കാലത്തിലെ രണ്ടാം ഞായറാഴ്ചയുടെ പുണ്യത്തില്‍ രാമപുരത്തെ പുതിയ ദേവാലയം വെഞ്ചരിക്കാൻ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിലും, മലങ്കര കത്തോലിക്കാ സഭയിലെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയും ഒപ്പം പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പളളിക്കാപ്പറമ്പില്‍ എന്നിവരുമെത്തി. പുതിയ പള്ളിയുടെ ജീവനാഢിയായ വികാരി റവ. ഡോ. ജോര്‍ജ്ജ് ഞാറക്കുന്നേലും കൂദാശ കര്‍മ്മത്തില്‍ പങ്കു വഹിച്ചു.
വിവിധ സഭകളിലെ മേലദ്ധ്യക്ഷന്മാര്‍, വൈദികര്‍, കന്യാസ്ത്രീകള്‍ എന്നിവരോടൊപ്പം ആയിരക്കണക്കിന് വിശ്വാസികളും ഈ പവിത്ര കര്‍മ്മത്തിന് നേര്‍ സാക്ഷികളായി.
ഉച്ചതിരിഞ്ഞ് ഒന്നരയോടെ വിശിഷ്ട അതിഥികളെല്ലാം രാമപുരം പള്ളിയിലെത്തി. വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ കബറിടത്തിങ്കല്‍ പ്രത്യേകം പ്രാര്‍ത്ഥന നടത്തിയ ശേഷമാണ് വൈദിക മേലദ്ധ്യക്ഷര്‍ കൂദാശയ്ക്കായി പുത്തന്‍പള്ളിയിലേക്ക് പ്രവേശിച്ചത്. ഭക്തിനിര്‍ഭരമായ വെഞ്ചരിപ്പ് ചടങ്ങുകളും കുർബ്ബാനയും ആരംഭിച്ചപ്പോള്‍ വിശ്വാസ സാഗരം പ്രാര്‍ത്ഥനാനിരതരായി. സുവിശേഷം വായനയ്ക്കുശേഷം കര്‍ദ്ദിനാള്‍ ക്ലീമീസ് കാതോലിക്കാ ബാവാ സന്ദേശം നല്‍കി. കൂദാശയ്ക്കു ശേഷം സ്‌നേഹവിരുന്നുമുണ്ടായിരുന്നു.
പരിപാടികള്‍ക്ക് വികാരി റവ. ഡോ. ജോര്‍ജ്ജ് ഞാറക്കുന്നേല്‍, ഫാ. ഡോ. സെബാസ്റ്റ്യന്‍ നടുത്തടം, ഫാ. മൈക്കിള്‍ കിഴക്കേപറമ്പില്‍, റവ. ഫാ. ജോര്‍ജ് പറമ്പില്‍തടത്തില്‍, കൈക്കാരന്മാര്‍, ദൈവാലയ ശുശ്രൂഷകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ആര്‍ച്ച് ബിഷപ്പ് മാര്‍ ഉള്‍പ്പെടെ ഇരുപത്തഞ്ചിൽപ്പരം ബിഷപ്പുമാര്‍ കൂദാശ കര്‍മ്മത്തില്‍ സന്നിഹിതരായിരുന്നു. ഒരു ഇടവകപ്പള്ളിയുടെ കൂദാശയില്‍ ഇത്രയധികം ബിഷപ്പുമാര്‍ പങ്കെടുക്കുന്നത് ഭാരത ക്രൈസ്തവ സഭയുടെ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വ്വ സംഭവമായി.
ശില്‍പ്പഭംഗി കവിഞ്ഞൊഴുകുന്ന പുതിയ ദേവാലയം കാണുന്നതിനും കൂദാശ കര്‍മ്മത്തില്‍ പങ്കെടുക്കുന്നതിനുമായി ഇതര മതസ്ഥരായ നിരവധിയാളുകളും എത്തിച്ചേര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha

























