തീവ്ര തിരഞ്ഞെടുപ്പ് ചൂടിലേക്ക് രാജ്യം; ലോക്സഭാ തിരഞ്ഞെടുപ്പിന് മൂന്നു മാസം മാത്രം ബാക്കിനില്‍ക്കെ ജനാധിപത്യത്തിന്റെ കുരുക്ഷേത്ര ഭൂമിയില്‍ ചിത്രം തെളിയുകയാണ്

ലോക്സഭാ തിരഞ്ഞെടുപ്പിന് മൂന്നു മാസം മാത്രം ബാക്കിനില്‍ക്കെ ജനാധിപത്യത്തിന്റെ കുരുക്ഷേത്ര ഭൂമിയില്‍ ചിത്രം തെളിയുകയാണ്. ആരൊക്ക ഏതു പക്ഷത്തു നിലയുറപ്പിക്കുമെന്ന് ഏതാണ്ടു വ്യക്തമായി വരുന്നു. ദേശീയ തലത്തില്‍ ഒരു മഹാസഖ്യമെന്ന നിലയിലല്ല, ഓരോ സംസ്ഥാനത്തിന്റെയും സവിശേഷതകള്‍ ഉള്‍ക്കൊണ്ടുകൊണ്ടുള്ള ഐക്യനിരയാണ് പ്രതിപക്ഷത്തു രൂപംകൊള്ളുകയെന്നു തീര്‍ത്തു പറയാവുന്ന അവസ്ഥയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍. ബിജെപിയാകട്ടെ,ഭരണസഖ്യത്തിലുണ്ടായ വിള്ളല്‍ അടയ്ക്കാനുള്ള തീവ്രശ്രമത്തിലാണ്. ഭാരതം ഇതുവരെ കാണാത്തത്ര തീവ്രമായ തിരഞ്ഞെടുപ്പ് ചൂടിലേക്കാണ് രാജ്യം കടന്നുചെല്ലുന്നത്.
വടക്കേ ഇന്ത്യയുടെ ഹൃദയഭൂമിയായ ഉത്തര്‍പ്രദേശില്‍ സഖ്യത്തിന്റെ മുഖം കഴിഞ്ഞ ദിവസത്തോടെ തെളിഞ്ഞു. അവിടെ കോണ്‍ഗ്രസിനെ കയ്യൊഴിഞ്ഞ് സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയുമായി സഖ്യമായി. തിരഞ്ഞെടുപ്പിന്റെ ഫലത്തില്‍ നിര്‍ണ്ണായകമായ സ്വാധിനം ചെലുത്താന്‍പോകുന്നത് ഈ സഖ്യമായിരിക്കും. ഉത്തര്‍പ്രദേശ് തൂത്തുവാരുന്ന തരത്തിലേക്ക് അവര്‍ എത്തിക്കൂടായ്കയില്ല. കാരണം, രണ്ടു കൂട്ടര്‍ക്കുമായി ഏതാണ്ട് നാല്‍പത്തിയഞ്ചിലധികം ശതമാനം വോട്ട് കൈവശമുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടിയും ബിഎസ്പിയും പരസ്പരം പൊരുതിയതുമൂലം ആകെയുള്ള എമ്പത് സീറ്റില്‍ 71എണ്ണം ബിജെപി നേടിയിരുന്നു. ഇപ്പോഴത്തെ സഖ്യം മൂലം അത് ഇരുപതിലേക്കു ചുരുങ്ങുമെന്നാണ് നിരീക്ഷകര്‍ കണക്കുകൂട്ടുന്നത്.
കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള സഖ്യത്തിനെ പിന്നാലെ ആകെയുള്ള എമ്പതു സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുവാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. കോണ്‍ഗ്രസ് ഇന്ന് ഉത്തര്‍പ്രദേശിലെ വിലയ കക്ഷിയല്ല.അതുകൊണ്ടുതന്നെ ആ മത്സരങ്ങള്‍ വിധിയെ വലുതായി ബാധിക്കാന്‍ പോകുന്നില്ല. അതേസമയം, രാഹുൽ ഗാന്ധി മൽസരിക്കുന്ന അമേഠിയിലും സോണിയാ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയിലും സ്ഥാനാർഥികളെ നിർത്തില്ലെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും ബി എസ് പി നേതാവ് മായാവതിയും സംയുക്തമായി നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിനുശേഷം രൂപം കൊള്ളാനിടയുള്ള മഹാസഖ്യത്തിനു വഴി വെട്ടുകയാണ് ഈ നീക്കുപോക്കിലൂടെ അവര്‍ ചെയ്തിരിക്കുന്നത്. അതായത്, ഫലത്തില്‍ കോണ്‍ഗ്രസിന് രണ്ട് സീറ്റ് കൊടുത്തുകൊണ്ടുള്ള തിരഞ്ഞെടുപ്പ് തന്ത്രമാണ് അവര്‍ എടുത്തിരിക്കുന്നതെന്നു കാണാം.
സമാജ് വാദി പാര്‍ട്ടി-ബിഎസ് പി സഖ്യം ഇടിവെട്ടേറ്റ അവസ്ഥയിലെത്തിച്ചത് ബിജെപിയെയാണ്. ഈ സഖ്യം സംഭവിച്ചില്ലായിരുന്നുവെങ്കില്‍ മോദി ഒരിക്കല്‍ക്കൂടി ഇന്ത്യയുടെ പ്രധാനമന്ത്രിയാകാനുള്ള സാധ്യത വളരെ വലുതായിരുന്നു.ഇത് മനസ്സില്‍ക്കണ്ട് ഈ രണ്ടു പാര്‍ട്ടികളെയും തമ്മിലടിപ്പിക്കാനുള്ള നിരവധി സംവാദങ്ങള്‍ ബിജെപി ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു. അത് മനസ്സിലാക്കിയാണ് അഖിലേഷ് യാദവ് പത്രസമ്മേളനത്തില്‍ പ്രസ്താവന നടത്തിയത്. “മായാവതിക്കെതിരായ ഏതൊരു മോശം പെരുമാറ്റവും ഇനി മുതൽ എന്റേതു കൂടെയാണ്. അവരെ വിമര്‍ശിക്കാന്‍ ഇനിബിജെപി നേതാക്കന്മാരെ അനുവദിക്കില്ല. ഈ സഖ്യം തകർക്കാൻ ബിജെപി എന്തു നടപടിയും സ്വീകരിക്കാം. പക്ഷേ നമ്മൾ ജാഗരൂകരായിരിക്കണം" - ഇതായിരുന്നു അഖിലേഷ് യാദവിന്റെ വാക്കുകള്‍. ബിജെപിയുടെ തന്ത്രം വളരെ വ്യക്തമായി അവര്‍ മനസ്സിലാക്കിയിരിക്കുന്നു എന്നു ചുരുക്കം.
അതേ സമയം, ബിജെപിയ്ക്ക് ഈ നീക്കം ഇരട്ട പ്രഹരമാണ് നല്‍കിയിരിക്കുന്നത്. സമാജ് വാദി പാര്‍ട്ടി- ബി എസ് പി സഖ്യം രൂപം കൊണ്ടതു മാത്രമല്ല, ബിജെപിയുടെ മുനയൊടിക്കാന്‍ ഇതിനു പിന്നില്‍ ചരടുവലിച്ചത് സീതാറാം യച്ചൂരി ആണെന്ന വാര്‍ത്തകളും അവരെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. സ്വന്തം സീറ്റ് ചര്‍ച്ചയ്ക്കപ്പുറം പ്രദേശിക സഖ്യങ്ങള്‍ കെട്ടിപ്പടുക്കുവാന്‍ സിപിഎം ഇറങ്ങിത്തിരിച്ചിരിക്കുന്നത് ബിജെപി വിരുദ്ധ വോട്ടുകളെ കൂട്ടിയോജിപ്പിക്കുക എന്ന അവരുടെ പ്രഖ്യാപിത നയമനുസരിച്ചാണ്. എല്ലാ പാര്‍ട്ടികളെയും ഒന്നിച്ചു കൂട്ടുവാന്‍ കോണ്‍ഗ്രസിനപ്പുറം മറ്റൊരു കക്ഷി കൂടി കളത്തിലറങ്ങിക്കളിക്കുന്നത് തങ്ങളുടെ ജയസാദ്ധ്യതയെ ബാധിക്കുമെനന്ന് ബിജെപിയുടെ ബുദ്ധികേന്ദ്രങ്ങള്‍ തിരിച്ചറിയുന്നുണ്ട്.
അതായത്, ബിജെപിയുടെ ജയസാദ്ധ്യതയുടെ കടയ്ക്കലാണ് ഉത്തര്‍പ്രദേശ് സഖ്യം കത്തിതാഴ്ത്തിയിരിക്കുന്നത്. അതിനെ അതിജീവിക്കണമെങ്കില്‍ ആ സഖ്യം പൊളിക്കണം. അതെങ്ങനെ എന്നാണ് ബിജെപി കേന്ദ്രങ്ങള്‍ തല പുകഞ്ഞ് ആലോചിച്ചുകൊണ്ടിരിക്കുന്നത്. എന്തെങ്കിലും വഴി തെളിഞ്ഞേ പറ്റൂ.
https://www.facebook.com/Malayalivartha

























