ആലോക് വര്‍മ്മ ഇരയായി മാറിയത് അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതുകൊണ്ട്; തിടുക്കപ്പെട്ട് ഉന്നതാധികാരസമിതി വിളിച്ചുകൂട്ടി സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ആലോക് വര്‍മ്മയെ നീക്കം ചെയ്‌തതിനു പിന്നില്‍ വലിയ ഗൂഢാലോചന

തിടുക്കപ്പെട്ട് ഉന്നതാധികാരസമിതി വിളിച്ചുകൂട്ടി സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ആലോക് വര്‍മ്മയെ നീക്കം ചെയ്‌തതിനു പിന്നില്‍ വലിയ ഗൂഢാലോചനയാണുള്ളതെന്ന വാര്‍ത്ത പുറത്തുവന്നത് ഈ കേസില്‍ ബിജെപിയ്ക്കും നരേന്ദ്രമോദിക്കും വലിയ ക്ഷീണമായിരിക്കുന്നു. കല്‍ക്കട്ട ആസ്ഥാനമായുള്ള ടെലിഗ്രാഫ് പത്രമാണ് അന്വേഷണാത്മക വാര്‍ത്തയായി ഇതു പുറത്തുകൊണ്ടുവന്നത്.
ആലോക് വര്‍മ്മ ഇരയായി മാറിയത് അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതുകൊണ്ടാണ് എന്നാണ് ടെലിഗ്രാഫ് പറയുന്നത്. ഇപ്പോഴത്തെ സിബിഐ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയ്ക്കെതിരെയുള്ള മോശം റിപ്പോർട്ട് തിരുത്താൻ ആലോക് വര്‍മ്മ തയ്യാറാകാതിരുന്നതാണ് പ്രശ്നങ്ങളുടെ തുടക്കം.
കേന്ദ്ര വിജിലൻസ് കമ്മിഷണർ കെ.വി.ചൗധരിയാണ് മാസങ്ങള്‍ക്കു മുമ്പ് ആലോക് വർമയെ നേരിൽ കണ്ട് അസ്താനയ്ക്കെതിരെയുള്ള റിപ്പോർട്ട് തിരുത്തണമെന്ന് അഭ്യർത്ഥിച്ചത്. രാജ്യത്തിലെ ഉന്നതന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇതത്രേ. മൂന്നു കോടി രൂപ അസ്താന കൈക്കൂലി വാങ്ങിയതായ കേസിലാണ് കമ്മീഷണര്‍ ഇടപെട്ടത്. അഴിമതി അരോപണം നേരിടുന്ന അസ്താനയെ ആലോകിനു ശേഷം സിബിഐ തലപ്പത്തിരുത്തുവാന്‍ മോദിയ്ക്ക് താല്‍പര്യമുണ്ടായിരുന്നു. അതിനു പ്രതിബന്ധമാണ് ആലോക് വര്‍മ്മയുടെ റിപ്പോർട്ട്. അതു പിൻവലിച്ചാൽ വർമയുടെ ‘എല്ലാ കാര്യങ്ങളും ശരിയാകും’ എന്നു ചൗധരി ഉറപ്പു നൽകിയതായിട്ടാണ് പത്രത്തില്‍ പറയുന്നത്. അതായത് ആലോക് വര്‍മ്മയ്ക്കെതിരെ കൊടുത്തിരിക്കുന്ന കേസ് ഒത്തുതീര്‍പ്പാക്കണമെങ്കില്‍ അസ്താനയെ വെറുതേ വിടണം. എന്നാൽ ആലോക് വർമ ഈ ‘കൊടുക്കൽ വാങ്ങലിനു’ വഴങ്ങാന്‍ തയ്യാറായില്ല. മാത്രമല്ല, വര്‍മ്മയ്ക്കെതിരേയുള്ള കേന്ദ്ര വിജിലൻസ് കമ്മിഷൻ അന്വേഷണത്തിനു മേൽനോട്ടം വഹിക്കാൻ കോടതി ചുമതലപ്പെടുത്തിയ ജസ്റ്റിസ് എ.കെ.പട്നായിക്കിനെ വര്‍മ്മ ഈ വിവരം അറിയിക്കുകയും ചെയ്തു.
ഇതോടെ, ആലോകിനെ അരിഞ്ഞുതള്ളേണ്ടത് സര്‍ക്കാരിന്റെ ആവശ്യമായി. അങ്ങെനയാണ് സിബിഐ കേന്ദ്രത്തില്‍ നാടകം കളിച്ച് അഴിമതിക്കു കൂട്ടുനില്‍ക്കാത്ത ആ ഉദ്യോഗസ്ഥനെ ചതിച്ചുവീഴ്ത്തിയത്. സിവിസി റിപ്പോര്‍ട്ട് വേഗത്തില്‍ തട്ടിക്കൂട്ടി അതിനു കളമൊരുക്കുകയായിരുന്നു. സുപ്രീംകോടതിയുടെ ഇടപെടലിലൂടെ തിരിച്ചുവന്ന ആലോക് വര്‍മ്മയെ 48 മണിക്കൂറിനുള്ളിൽ നീക്കാൻ പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതിയെ പ്രേരിപ്പിച്ചതും ഈ പകയാണെന്നാണ് പറയുന്നത്.
അതേസമയം, വർമയ്ക്കെതിരെയുള്ള സിവിസി കണ്ടെത്തലുകളെ തള്ളി അതിന്റെ ചുമതലയുണ്ടായിരുന്ന സുപ്രീംകോടതി ജഡ്ജി എ.കെ.പട്നായിക് രംഗത്തുവന്നത് വലിയ വാര്‍ത്തയായി. ആലോക് വർമ അഴിമതി കാട്ടിയതിനു തെളിവില്ലെന്നാണ് പട്നായിക് പറഞ്ഞത്. പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതിയുടെ തീരുമാനം ഏറെ തിടുക്കത്തിലായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. സിവിസിയുടെതായി വന്ന റിപ്പോര്‍ട്ടിന്റെ ഉത്തരവാദിത്തം സിവിസിയ്ക്ക് മാത്രമാണെന്നും അന്വേഷണത്തിൽ തനിക്കു പങ്കില്ലെന്നുമാണ് പട്നായിക് ജനങ്ങളെ അറിയിച്ചത്. സിവിസി റിപ്പോർട്ട് പരിഗണിച്ചാണു വർമയെ പുറത്താക്കാനുള്ള തീരുമാനം ഉന്നതാധികാര സമിതി കൈക്കൊണ്ടതെന്ന് ഓര്‍ക്കുക. രാജ്യത്തിന്റെ പ്രധാനമന്ത്രിയും സുപ്രീംകോടതി പ്രതിനിധിയും ചേര്‍ന്ന് നമ്മുടെ ഉന്നതമായ കുറ്റാന്വേഷണ സംവിധാനത്തെയാണ് ഇല്ലായ്മ ചെയ്തതെന്നാണ് വിമര്‍ശനം വന്നിരിക്കുന്നത്. ഏതൊക്കെയോ അഴിമതികള്‍ മൂടിവയ്ക്കാനുള്ള ഈ വ്യഗ്രത വലിയ പ്രതിരോധത്തിലാണ് നരേന്ദ്രമോദിയെ കൊണ്ടെത്തിച്ചിരിക്കുന്നത്.
ഇത് കൈവിട്ട കളികളിലേക്ക് മോദിയെ നയിക്കുന്നതായി ഒടുവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആലോക് വര്‍മയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് വിജിലന്‍സ് കമ്മീഷനെക്കൊണ്ട് ശുപാര്‍ശ ചെയ്തേക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. വര്‍മയ്ക്കെതിരെയുള്ള അഴിമതി ആരോപണങ്ങളില്‍ തെളിവില്ലെന്ന് എ.കെ പട്നായിക് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. മൊയീന്‍ ഖുറേഷി കേസില്‍ ആലോക് വര്‍മയെ കൂടുതല്‍ ചോദ്യം ചെയ്യണമെന്ന ന്യായമാണ് സിവിസി ഇക്കാര്യത്തില്‍ പറയുന്നത്.
അതേ സമയം, ഉന്നതാധികാര സമിതിയില്‍ ആലോകിനെ പുറത്താക്കാന്‍ കൂട്ടുനിന്ന സുപ്രീം കോടതി ജഡ്ജി എകെ സിക്രിയെ കേന്ദ്ര സര്‍ക്കാര്‍ കോമണ്‍വെല്‍ത്ത് സെക്രട്ടേറിയറ്റ് ആര്‍ബിട്രല്‍ ട്രിബ്യൂണലിന്റെ പ്രസിഡന്റ് പദവി നല്‍കിയത് വലിയ വിവാദമായി. ഒടുവില്‍ തനിക്ക് പദവിയില്‍ താല്‍പര്യമില്ലെന്നു പറഞ്ഞ് സിക്രിക്ക് അതില്‍നിന്ന് ഒഴിയേണ്ടി വന്നു. അങ്ങനെ, കഴിഞ്ഞ കുറേ ദിവസങ്ങള്‍ മൊത്തത്തില്‍ പ്രധാനമന്ത്രിയും സുപ്രീം കോടതി ജഡ്ജിയും സിബിഐയ്ക്കു മേല്‍ ഇടപെട്ട് അതിന്റെ സ്വതന്ത്രാധികാരത്തെ തകര്‍ത്തതിനു പിന്നിലെ ഞെട്ടിക്കുന്ന നാടകങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അഴിമതിക്കെതിരേ പോരാടിയ സിബിഐ മേധാവിക്കുപോലും രക്ഷയില്ലാത്ത രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു എന്ന അവസ്ഥയിലേക്കാണ് 48 മാസങ്ങള്‍ കൊണ്ട് നരേന്ദ്ര മോദി രാജ്യത്തെ കൊണ്ടുചെന്ന് എത്തിച്ചിരിക്കുന്നത് എന്ന വിമര്‍ശനത്തിന് വരും ദിനങ്ങളില്‍ ബിജെപി മറുപടി പറയേണ്ടിവരും.
https://www.facebook.com/Malayalivartha

























