ആ ഇരുമുടി കെട്ടിന് ഇന്ന് തീരുമാനമാകും ; മകരവിളക്കിന് ശബരിമലയില്‍ പോകാന്‍ അനുവദിക്കണം; കെ സുരേന്ദ്രന്‍റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മകരവിളക്ക് ദർശനത്തിനായി ശബരിമലയിൽ പോകാൻ അനുവദിക്കണമെന്നാണ് ആവശ്യം. ഇതിനായി ശബരിമല സ്ഥിതി ചെയ്യുന്ന മേഖലയിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥ ഇളവുചെയ്യണമെന്നാണ് ആവശ്യം. ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന് യാതൊരു കാരണവശാലും ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന് സർക്കാർ ആവശ്യപ്പെടും.
കെ സുരേന്ദ്രന് ശബരിമലയില്‍ പോകാനുളള അനുമതി നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ നേരെത്തെ എതിര്‍തിരുന്നു. ഈ സീസണില്‍ കെ സുരേന്ദ്രനെ പ്രവേശിപ്പിക്കരുതെന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകനായ ഗവ. പ്ലീഡര്‍ സുമന്‍ ചക്രവര്‍ത്തി ആവശ്യപ്പെട്ടു. ശബരിമലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുളള ബോധപൂര്‍വ്വമായ ശ്രമം പ്രതി നടത്തുന്നുവെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.
വീണ്ടും ശബരിമലയിലേക്ക് പോകാനായി അനുമതി തേടി കെ സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ശബരിമലയിലെ സമാധാനം തകര്‍ക്കാനാണോ പോകുന്നത് എന്നാണ് ഹൈക്കോടതി സുരേന്ദ്രനോട് ചോദിച്ചത്. ജസ്റ്റിസ് രാജാ വിജയന്‍ വാക്കാലാണ് ഈ ചോദ്യം ചോദിച്ചത്.
സന്നിധാനത്ത് സ്ത്രീയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ അറസ്റ്റിലായ കെ സുരേന്ദ്രന് കര്‍ശന ഉപാധികളോടെയായിരുന്നു ജാമ്യം ലഭിച്ചത്. ചിത്തിര ആട്ടവിശേഷത്തിനിടെ കുട്ടിയുടെ ചോറൂണിനെത്തിയ സ്ത്രീയെ തടഞ്ഞെന്ന കേസിൽ 23 ദിവസം ജയിലിൽ കിടന്നശേഷമാണ് കെ സുരേന്ദ്രന് ജാമ്യം അനുവദിച്ചിരുന്നത്. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത് എന്നതടക്കമുള്ള കർശന ഉപാധികളോടെയാണ് സുരേന്ദ്രന് കോടതി ജാമ്യം അനുവദിച്ചിരുന്നത്. ഇതിൽ ഇളവ് തേടിയാണ് സുരേന്ദ്രൻ കോടതിയെ സമീപിച്ചിരിക്കുന്നത്.
ശബരിമല സമരത്തിന്റെ തുടക്ക നാളുകളില്‍ സന്നിധാനം സംഘര്‍ഷ ഭരിതമായിരുന്നു. കെ സുരേന്ദ്രന്‍ അടക്കമുളള നേതാക്കള്‍ സന്നിധാനത്ത് തമ്പടിച്ച് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം കൊടുത്തു. എന്നാല്‍ മണ്ഡല കാലത്ത് കളി മാറി. നേതാക്കളെ പോലീസ് സന്നിധാനത്തേക്ക് അടുപ്പിച്ചില്ല. ശബരിമലയിലേക്ക് പോകാന്‍ എത്തിയ സുരേന്ദ്രനെ നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ചതിനാണ് എസ്പി യതീഷ് ചന്ദ്ര അറസ്റ്റ് ചെയ്തത്.
നവംബർ 17ന് അറസ്റ്റിലായ സുരേന്ദ്രന് ആദ്യം റാന്നി കോടതി ജാമ്യം നിഷേധിച്ചിരുന്നു . ചിത്തിരആട്ട വിശേഷ ദിവസം ശബരിമല ദര്‍ശനത്തിനെത്തിയ അമ്പത്തിരണ്ടുകാരിക്കെതിരെയുണ്ടായ പ്രതിഷേധത്തിനു പിന്നില്‍ ഗൂഢാലോനോചനയുണ്ടെന്നും അതില്‍ കെ.സുരേന്ദ്രന്‍ പങ്കാളിയാണെന്നുമാണ് സർക്കാർ വാദിച്ചത്.
2013 ൽ ബിജെപിയുടെ നേതൃത്വത്തിൽ നടന്ന ട്രെയിൻ തടയൽ സമരം, 2016 ൽ സിറ്റി പൊലീസ് കമ്മീഷണർ ഓഫിസിലേക്കു നടത്തിയ മാർച്ച് എന്നീ കേസുകളിലും ഇതിനിടെ സുരേന്ദ്രൻ ജാമ്യം നേടിയിരുന്നു.
അതേസമയം മകരവിളക്കു കഴിയും വരെ ശബരിമലയിൽ നിരോധനാജ്ഞ നീട്ടിയിരുന്നു. സന്നിധാനം, പമ്പ, നിലയ്ക്കൽ ഇലവുങ്കൽ പ്രദേശങ്ങളിലും അവിടേക്കുള്ള വഴിയിലും നിരോധനാജ്ഞ ദീർഘിപ്പിച്ചിരുന്നു. മകരജ്യോതി ദർശനത്തിനു തീർഥാടകർ കൂട്ടംകൂടുന്നതിനും കാത്തിരിക്കുന്നതിനും പ്രത്യേക ഇളവുകളില്ല. സംഘർഷ സാധ്യത കണക്കിലെടുത്താണ് 14ന് അർധരാത്രി വരെ നിരോധനാജ്ഞ നീട്ടിയയെന്നു ജില്ലാ കലക്ടർ പി.ബി.നൂഹ് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha

























