ആന്റണിയുടെ മകന് ചേർത്തലയിൽ തട്ടകമൊരുങ്ങുന്നു; എ.കെ. ആന്റണിയുടെ മകൻ അനിൽ കെ. ആന്റണിക്ക് വരുന്ന നിയമസഭാ തെരഞ്ഞടുപ്പിൽ ചേർത്തല സീറ്റ് നൽകിയേക്കും; രാഹുൽ ഗാന്ധിയുടെ അറിവോടെയാണെന്ന് വിവരം

എ.കെ. ആന്റണിയുടെ മകൻ അനിൽ കെ. ആന്റണിക്ക് വരുന്ന നിയമസഭാ തെരഞ്ഞടുപ്പിൽ ചേർത്തല സീറ്റ് നൽകിയേക്കും. മുല്ലപ്പള്ളി രാമചന്ദ്രനാണ് ആന്റണിക്ക് വേണ്ടി ഇതിന് ചരടു വലിക്കുന്നത്. രാഹുൽ ഗാന്ധിയുടെ പൂർണ പിന്തുണ ഇക്കാര്യത്തിലുണ്ട്. ചേർത്തല ആന്റണിയുടെ സ്വന്തം മണ്ഡലമാണ്.
ശശിതരൂരിന് ഐ.ടി. സെല്ലിന്റെ ചുമതല നൽകിയ വിവരം പത്രകുറിപ്പിലൂടെ അറിയിച്ച കെ. പി. സി. സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അനിൽ ആന്റണിയെ കെ. പി. സി സി ഡിജിറ്റൽ സെല്ലിന്റെ തവേനായി നിയമിച്ച വിവരം അറിയിച്ചത് ഡൽഹിയിൽ നടത്തിയ പത്ര സമ്മേളനത്തിലൂടെയാണ്. ഇതും രാഹുൽ ഗാന്ധിയുടെ അറിവോടെയാണെന്നാണ് വിവരം.
അനിൽ കെ ആന്റണിയുടെ കടന്നു വരവ് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ ചങ്കിടിപ്പോടെയാണ് കാണുന്നത്. തിരുവനതപുരം കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലും യു എസ് എയിലെ സ്റ്റാന്റ് ഫോഡ് യൂണിവേഴ്സിറ്റിയിലും പഠിച്ച അനിൽ രാഷ്ട്രീയത്തിലേക്ക് കടന്നുവരുമെന്ന് ആരും പ്രതീക്ഷിച്ചില്ല. എന്നാൽ കഴിയുമെങ്കിൽ ലോകസഭാ തെരഞ്ഞടുപ്പിലും ഇല്ലെങ്കിൽ നിയമസഭാ തെരഞ്ഞടുപ്പിൽ അനിലിന് സീറ്റ് നൽകുമെന്ന കാര്യം ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.
സാങ്കേതിക വിദ്യയിൽ കഴിവു തെളിയിച്ച അനിലിനെ സംബന്ധിച്ചടത്തോളം രാഷ്ട്രീയ പ്രവർത്തനം ഒരു നേരമ്പോക്ക് മാത്രമായിരിക്കും. ബിസിനസുകാരനാണ് അനിൽ. ഒരു കൂട്ടം ചെറുപ്പക്കാരുടെ സഹായത്തോടെ ആധുനിക സാങ്കേതിക വിദ്യയുടെ മേഖലയിൽ അദ്ദേഹം പ്രവർത്തിക്കുന്നു.
മക്കൾ രാഷ്ട്രീയത്തിന് ആന്റണി എക്കാലവും എതിരായിരുന്നു. ഇന്ദിരാഗാന്ധി സജ്ഞയ് ഗാന്ധിയെ രാഷ്ട്രീയത്തിലെത്തിച്ചപ്പോൾ അതിനെതിരെ പരസ്യ പ്രസ്താവന ഇറക്കിയ നേതാവാണ് ആന്റണി. ഇപ്പോൾ ആന്റണിയും വർത്തമാനകാല രാഷ്ട്രീയവുമായി സമരസപ്പെട്ടതിൽ കോൺഗ്രസ് നേതാക്കൾ ആശങ്കാകുലരാണ്. ആന്റണി ദേശീയ രാഷ്ട്രീയത്തിലെ നിർണായക ശക്തിയായതിനാൽ അദ്ദേഹത്തെ എതിർക്കാനുള്ള ധൈര്യം ഒരു കോൺഗ്രസ് നേതാവിനുമില്ല. കോൺഗ്രസിലെ കാര്യങ്ങൾ ദേശീയ, സംസ്ഥാന തലങ്ങളിൽ തീരുമാനിക്കുന്നത് ആന്റണി കൂടി ചേർന്നാണ്.
അനിലിന്റെ രാഷ്ട്രീയ രംഗ പ്രവേശത്തിനെതിരെ പാർട്ടിയിൽ ഒരു ഇലയനക്കം പോലുമില്ല. അതിന് കാരണം അനിൽ, ആന്റണിയുടെ മകനാണ് എന്നത് മാത്രമാണ്. ചേർത്തലയിൽ മത്സരിക്കാൻ നിരവധി യൂത്ത് കോൺഗ്രസ് നേതാക്കൾ രംഗത്തുണ്ട്. ഇനി അവർക്കൊന്നും സ്ഥാനമുണ്ടാകില്ല. ഉമ്മൻ ചാണ്ടിക്കും ഇക്കാര്യത്തിൽ പരാതിയില്ല. അദ്ദേഹത്തിന്റെ മകനും രാഷ്ട്രീയത്തിൽ സജീവമാണ്. നിയമസഭയിലോ പാർലെമെന്റിലോ മത്സരിക്കാൻ അവസരത്തിനായി കാത്തിരിക്കുകയാണ് യുവാവ്. അതു കൊണ്ടു തന്നെ ഉമ്മൻ ചാണ്ടി എതിർക്കില്ല.
ആന്റണി പക്ഷേ മകന്റെ കാര്യത്തിൽ പ്രത്യക്ഷമായി ഇടപെടുന്നില്ല. അതിന് അദ്ദേഹത്തെ സഹായിക്കാൻ കേരളത്തിൽ നിരവധി കോൺഗ്രസ് നേതാക്കളുണ്ട്. മുല്ലപള്ളിക്കൊപ്പം സുധീരനും അദ്ദേഹത്തെ പൂർണമായും സഹായിക്കും.
https://www.facebook.com/Malayalivartha

























