മാന്യതയുള്ള സര്‍ക്കാരെങ്കില്‍ ജനുവരി 22 വരെ തല്‍സ്ഥിതി തുടരുമായിരുന്നു; ഹ്ന ഫാത്തിമയടക്കമുള്ള യുവതികളെ സന്നിധാനത്തേക്ക് കൊണ്ടുപോയതിന് പിന്നില്‍ എന്തെങ്കിലും ഉത്തരവുണ്ടായിരുന്നോയെന്ന് വ്യക്തമാക്കണം; സെന്‍കുമാര്‍

ശബരിമല യുവതീപ്രവേശനവിഷയത്തില്‍ സംസ്ഥാനസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍പൊലീസ് മേധാവി ടിപി സെന്‍കുമാര്‍. മാന്യതയുള്ള സര്‍ക്കാരായിരുന്നുവെങ്കില്‍ ജനുവരി 22 വരെ ശബരിമലയില്‍ തല്‍സ്ഥിതി തുടരാന്‍ അനുവദിച്ചേനെയെന്ന് സെന്‍കുമാര്‍ വിമർശിച്ചു. പന്തളത്ത് വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രാര്‍ത്ഥനാ യജ്ഞത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും പല താൽപര്യങ്ങളും കാണും, അവരൊക്കെ അത് പ്രസംഗിക്കുകയും ചെയ്യും. പക്ഷേ പൊലീസ് പ്രവർത്തിക്കേണ്ടത് നിയമപ്രകാരം മാത്രമാണെന്ന് സെന്‍കുമാര്‍ വ്യക്തമാക്കി. രഹ്ന ഫാത്തിമയടക്കമുള്ള യുവതികളെ സന്നിധാനത്തേക്ക് കൊണ്ടുപോയതിന് പിന്നില്‍ എന്തെങ്കിലും ഉത്തരവുണ്ടായിരുന്നോയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിലായിരുന്നു പ്രായശ്ചിത്ത ചടങ്ങുകള്‍. ശബരിമലയിലെ പൊലീസ് നടപടികള്‍ക്ക് പ്രായശ്ചിത്തം എന്ന നിലയിലാണ് പരിപാടി സംഘടിപ്പിച്ചത്. പന്തളം രാജകുടുംബാംഗം ശശികുമാർ വർമ്മ, ആർ. ചന്ദ്രശേഖരൻ തുടങ്ങിയവർ പരിപാടിയില്‍ പങ്കെടുത്തു.
ഇരുട്ടുനീക്കി വെളിച്ചം കൊണ്ടുവരാനാണ് അയ്യപ്പജ്യോതി സംഘടിപ്പിക്കുന്നതെന്നും താൻ ആ പരിപാടിയിൽ പങ്കെടുത്താൽ സി.പി.എമ്മിന് എന്താണ് കുഴപ്പമെന്നും ചോദിച്ച് സെൻകുമാർ നേരെത്തെ രംഗത്ത് വന്നിരുന്നു. വനിതാ മതിൽ സംഘടിപ്പിക്കുന്നതിന് പകരം സർക്കാർ പ്രളയ ദുരിതാശ്വാസത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം വിമർശിച്ചിരുന്നു. തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചു പരാജയപ്പെട്ടവരാണ് ഇപ്പോൾ ആരോപണങ്ങൾ ഉന്നയിക്കുന്നത്. എന്ത് പരിപാടിയിൽ പങ്കെടുക്കണമെന്ന് താനാണ് തീരുമാനിക്കുന്നത്. ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യാൻ ഭരണഘടനാപരമായ അവകാശമുണ്ട്. ചിലർക്ക് അത് ഇഷ്ടപ്പെടും ചിലർക്ക് ഇഷ്ടപ്പെടില്ലെന്നും സെൻകുമാർ പറഞ്ഞു. വനിതാ മതിൽ നിർമിക്കാൻ കാണിക്കുന്ന പരിശ്രമത്തിന്റെ പകുതി കാണിച്ചാൽ ജനങ്ങൾക്ക് ദുരിതാശ്വാസം എത്തിക്കാൻ കഴിയും. പ്രളയബാധിതരായ രണ്ടായിരത്തോളം പേർ ഇപ്പോഴും ക്യാംപുകളിൽ കഴിയുകയാണ്. കേന്ദ്രസഹായം കൂടാതെ ഏകദേശം മൂവായിരം കോടിയോളം രൂപ സംസ്ഥാന സർക്കാരിന് പിരിഞ്ഞുകിട്ടിയിട്ടുണ്ട്. അതിൽ 200 കോടിരൂപ ചിലവഴിച്ചാൽ മൂവായിരം വീടുകൾ നിർമിക്കാൻ സാധിക്കും. ഇതാണ് സംസ്ഥാന സർക്കാർ ചെയ്യേണ്ടതെന്നും സെൻകുമാർ വിമർശിച്ചിരുന്നു.
ശബരിമല കർമ സമിതി ദേശിയ ഘടകത്തിലെ അംഗമാണ് ടിപി സെൻകുമാർ. സെൻകുമാറിന്റെ പങ്കാളിത്തം വലിയ പ്രധാന്യത്തോടെയാണ് ബിജെപി അവതരിപ്പിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടുത്തിടെ കേരളത്തില്‍ എത്തിയപ്പോള്‍ സെന്‍കുമാര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.
പിണറായി സർക്കാർ അധികാരത്തിലേറിയ പിന്നാലെ നടത്തിയ ആദ്യ പരിഷ്കാരങ്ങളിൽ ഒന്നായിരുന്നു ഡിജിപി ടിപി സെൻകുമാറിന്റെ സ്ഥാനചലനം. സർക്കാർ അധികാരത്തിലേറിയ ഉടനെ അപ്രധാന വകുപ്പിലേക്ക് സെൻകുമാറിനെ മാറ്റുകയായിരുന്നു. സർക്കാരിനെതിരെ നിയമയുദ്ധം നടത്തി സെൻകുമാർ ഡിജിപി സ്ഥാനം തിരിച്ചു പിടിച്ചു. ഔദ്യോഗിക പദവിയിൽ നിന്നും വിരമിച്ച ശേഷം തന്റെ ബിജെപി ചായ് വ് പല അവസരങ്ങളിലും തുറന്ന് സമ്മതിച്ചിട്ടുണ്ട് സെൻകുമാർ. എന്നാൽ ഡിജിപി ആയിരിക്കെ തന്നെ സെൻകുമാർ ആർഎസ് എസ് ചായ് വ് കാണിക്കുകയാണെന്ന ആരോപണം ആദ്യം ഉന്നയിച്ചത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു.
ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് കയറാമെന്ന സുപ്രീംകോടതി ഭരണഘടനാ ബഞ്ചിനെതിരായ പുനഃപരിശോധനാഹർജികളും ഇതുമായി ബന്ധപ്പെട്ട ചില പുതിയ ഹർജികളും ജനുവരി 22-ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കാൻ തീരുമാനിച്ചത്. ജനുവരി 22-ന് തുറന്ന കോടതിയിലാകും വാദം കേൾക്കുന്നത്. 'തുറന്ന കോടതിയിൽ വാദം കേൾക്കും' എന്ന, ഒരു പേജില്‍ ഒതുങ്ങുന്ന ഉത്തരവാണ് ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ റോഹിൻടൺ നരിമാൻ, ഡി.വൈ.ചന്ദ്രചൂഡ്, എ.എൻ.ഖാൻവീൽക്കര്‍, ഇന്ദുമൽഹോത്ര എന്നിവരാണ് ഭരണഘടനാ ബെഞ്ചിലുണ്ടായിരുന്ന മറ്റ് ജഡ്ജിമാര്‍.
https://www.facebook.com/Malayalivartha

























