ടോമിൻ ജെ തച്ചങ്കരിയും ജ്യോതിലാലും തമ്മിലുള്ള ബന്ധം അനുദിനം വഷളാകുന്നു; ശബരിമലയിലേക്ക് വരുന്ന തമിഴ്നാട് സ്റ്റേറ്റ് കോർപ്പറേഷൻ ബസുകൾക്ക് പമ്പ വരെ പെർമിറ്റ് നൽകുകയും ചെയ്തതിലൂടെ ജ്യോതിലാൽ തച്ചങ്കരിയുടെ പള്ളക്കടിച്ചു

കെ എസ് ആർ റ്റി സി മാനേജിംഗ് ഡയറക്ടർ ടോമിൻ ജെ തച്ചങ്കരിയും ഗതാഗത സെക്രട്ടറി കെ.ആർ. ജ്യോതിലാലും തമ്മിലുള്ള ബന്ധം അനുദിനം വഷളാകുന്നു. ശബരിമലയിലേക്ക് വരുന്ന തമിഴ്നാട് സ്റ്റേറ്റ് കോർപ്പറേഷൻ ബസുകൾക്ക് പമ്പ വരെ പെർമിറ്റ് നൽകുകയും ചെയ്തതിലൂടെ ജ്യോതിലാൽ തച്ചങ്കരിയുടെ പള്ളക്കടിക്കുകയാണ് ചെയ്തത്.
ജ്യോതിലാൽ വിളിക്കുന്ന യോഗങ്ങൾക്ക് ടോമിൻ ജെ തച്ചങ്കരി പങ്കെടുക്കുന്നില്ല എന്നതാണ് പ്രധാന ആരോപണം. ഐ എ എസുകാരും ഐ പി എസുകാരും തമ്മിൽ സെക്രട്ടേറിയറ്റിൽ ഒരു പടലപിണക്കം നിലവിലുണ്ടെങ്കിലും തച്ചങ്കരിയുടെ നിസഹകരണം അത്തരമൊരു പടലപിണക്കത്തിന്റെ ഭാഗമല്ല. കേരള സെക്രട്ടേറിയറ്റിൽ തച്ചങ്കരി ബഹുമാനിക്കുന്നത് മുഖ്യമന്ത്രിയെ മാത്രമാണ്. മുഖ്യമന്ത്രിയുമായുള്ള ഊഷ്മള ബന്ധം പരമാവധി ഉപയോഗിക്കുകയാണ് അദ്ദേഹം. ഗതാഗതമന്ത്രി വിളിക്കുന്ന യോഗങ്ങളിലും തച്ചങ്കരി പങ്കെടുക്കാറില്ല. താൻ ഗതാഗതമന്ത്രിയെ അനുസരിക്കേണ്ട കാര്യമില്ലെന്നാണ് തച്ചങ്കരിയുടെ നിലപാട്. അഖിലേന്ത്യാ സർവീസിലെ ഉദ്യോഗസ്ഥനായതിനാൽ താൻ മുഖ്യമന്ത്രിയെ അനുസരിച്ചാൽ മതിയെന്നാണ് തച്ചങ്കരിയുടെ നിലപാട്.
കൈരളി ടി വി യുടെ രൂപീകരണവേളയിൽ തുടങ്ങിയതാണ് തച്ചങ്കരിയും പിണറായിയും തമ്മിലുള്ള ബന്ധം. കൈരളി ചാനലിന് ക്യാമറയും മറ്റും ന്യായ വിലയ്ക്ക് വാങ്ങിനൽകിയത് തച്ചങ്കരിയാണ്.
കെ എസ് ആർ റ്റി സി ക്കെതിരെ വ്യാപകമായ പരാതികളാണ് ഉയരുന്നത്. ദിവസവും നിരവധി ഷെഡ്യൂളുകൾ വെട്ടികുറയ്ക്കുന്നു. മൂന്ന് ബസുകൾ ഓപ്പറേറ്റ് ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോൾ ഒരു ബസ് മാത്രമാണ് അനുവദിക്കുന്നത്. മൂന്ന് ബസിൽ യാത്ര ചെയ്യേണ്ട ജനം ഒരു ബസിൽ സഞ്ചരിക്കുമ്പോൾ സ്വാഭാവികമായും വരുമാനം വർധിക്കും. ബസുകൾ ഓപ്പറേറ്റ് ചെയ്യാതിരിക്കുന്നത് വഴി വൻ ലാഭവും കൈവരുന്നു. ദീർഘദൂര സർവീസുകൾ നിരന്തരം കാൻസൽ ചെയ്യുന്നതിനെ കുറിച്ച് പരാതി ഉയർന്നാൽ അതെല്ലാം അടിസ്ഥാന രഹിതമാണെന്ന് തച്ചങ്കരി ആണയിടും. ഇതിനെതിരെ മന്ത്രിക്ക് ലഭിക്കുന്ന പരാതികൾ പോലും തച്ചങ്കരി കീറി കൊട്ടയിലിടും എന്നാണ് കേൾക്കുന്നത്.
കണ്ടക്ടർമാരെ പി എസ് സി വഴി നിയമിച്ചപ്പോൾ ദൂരെയുള്ള സ്ഥലങ്ങളിൽ നിയമനം ലഭിച്ചത് മന്ത്രിയുടെ ഓഫീസിൽ നിന്നും ശുപാർശ ചെയ്തവർക്കാണ്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നൽകിയ എല്ലാ ശുപാർശകളും തച്ചങ്കരി അവഗണിച്ചു. മന്ത്രിയുടെ ശുപാർശയുള്ളവരെ നന്നായി കൈകാര്യം ചെയ്യണമെന്ന നിർദ്ദേശവും തച്ചങ്കരി കീഴുദ്യോഗസ്ഥർക്ക് നൽകിയിരുന്നു. അതേസമയം മുഖ്യമന്ത്രി നൽകിയതെല്ലാം അദ്ദേഹം അനുസരിച്ചു.
ജീവനകാർക്ക് ശമ്പളം വർധിപ്പിക്കണമെന്ന ഫയലിൽ സർക്കാർ ഉടക്കിടാൻ കാരണവും തച്ചങ്കരി തന്നെയാണ്. തച്ചങ്കരിയെ മാറ്റാൻ മന്ത്രി ചരടുവലിച്ചിട്ടും നടക്കുന്നില്ല. തച്ചങ്കരിയെ നിയമിക്കാൻ പോലീസിൽ തസ്തികയില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നത്. എന്നാൽ തച്ചങ്കരിയെ തിരിച്ചെടുക്കാൻ കേരള പോലീസ് ഒരുക്കമല്ലെന്നാണ് കേൾവി. തച്ചങ്കരി കരുതലോടെയാണ് കെ എസ് ആർറ്റിസിയിൽ തുടരുന്നത്. ശ്രദ്ധയോടെ നീങ്ങിയില്ലെങ്കിൽ പിടുത്തം വീഴുമെന്ന് തച്ചങ്കരിക്കറിയാം. കെ എസ് ആർറ്റി സിയിൽ തന്നെ മന്ത്രി ചാരൻമാരെ നിയമിച്ചിട്ടുണ്ട്. എന്തെങ്കിലും കൈയബദ്ധം സംഭവിച്ചാൽ തച്ചങ്കരിയെ പിടിക്കാം എന്ന ധാരണയിലാണ് മന്ത്രി.
പുതിയ ബസുകൾ വാങ്ങാൻ തച്ചങ്കരി അനുവദിക്കുന്നില്ലെന്ന ആക്ഷേപവും സത്യമാണ്. ബസ് വാടകക്ക് എടുക്കാനാണ് അദ്ദേഹത്തിന്റെ താത്പര്യം.ഇതിന് പിന്നിൽ മറ്റ് ചില താത്പര്യങ്ങൾ ഉണ്ടെന്നാണ് മന്ത്രിയുടെ ഓഫീസ് പറയുന്നത്. തച്ചങ്കരിയുടെ ഓരോ പ്രവർത്തനത്തെ കുറിച്ചും നിരവധി വിവരാവകാശങ്ങളാണ് കോർപ്പറേഷനിൽ ലഭിക്കുന്നത്. വിവരം അറിയാൻ ആഗ്രഹിക്കുന്നവർക്ക് പിന്നിൽ സ്വാർത്ഥ താത്പര്യകാരുണ്ടെന്നാണ് തച്ചങ്കരിയുടെ അക്ഷേപം. വരും ദിവസങ്ങളിൽ വിവാദം കൊഴുക്കുകയേയുള്ളു.
https://www.facebook.com/Malayalivartha

























