ദേവസ്വം ബോര്‍ഡ് മകരവിളക്ക് തെളിയിക്കുന്നത് ആചാരലംഘനം; മകരവിളക്ക് ദിവസം പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയിക്കുന്നത് വര്‍ഷങ്ങളായി നിലനിൽക്കുന്ന ആചാരം; അവകാശങ്ങള്‍ തിരിച്ചു നല്‍കണം: പി.കെ. സജീവ്

ദേവസ്വം ബോര്‍ഡ് മകരവിളക്ക് തെളിയിക്കുന്നത് ആചാരലംഘനമാണെന്ന് ഐക്യ മലയരയ മഹാസഭ ജനറല്‍ സെക്രട്ടറി പി.കെ.സജീവ്. മകരവിളക്ക് ദിവസം പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയിക്കുന്നത് വര്‍ഷങ്ങളായി നിലനിൽക്കുന്ന ആചാരമാണ്.
മകരവിളക്ക് തൊഴാനായി ജനലക്ഷങ്ങളാണ് ശബരിമല സന്നിധാനത്ത് എത്തുന്നത്. മകരവിളക്ക് ദിവസമായ ഇന്ന് പതിനായിരം കുടുംബങ്ങള്‍ അവകാശ പുനസ്ഥാപന ദീപം തെളിയിക്കും. മലയരയ വിഭാഗത്തില്‍ നിന്ന് പൊന്നമ്ബലമേട്ടില്‍ അവസാനം ദീപം തെളിയിച്ചത് പുത്തന്‍വീട്ടില്‍ കുഞ്ഞന്‍ എന്നയാളാണ്. ഉടുമ്പാറ മലയില്‍ സ്ഥാപിച്ചിരിക്കുന്ന കെടാവിളക്കില്‍ നിന്നും ഇദ്ദേഹത്തിന്റെ മരുമകളായ രാജമ്മ അയ്യപ്പന്റെ കുടുംബത്തിലേക്ക് പി കെ സജീവ് ആദ്യ ദീപം പകര്‍ന്ന് നല്‍കും. 1950 വരെ മലയരയരുടെ അവകാശമായിരുന്നു മകരവിളക്ക്. അത് ദേവസ്വം ബോര്‍ഡ് കൈവശം വച്ചിരിക്കുന്നത് ആചാരലംഘനമാണ്. 1950ന് ശേഷം ഞങ്ങള്‍ക്ക് പൊന്നമ്ബലമേട്ടിലേക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. മുന്‍പ് ദീപവുമായി ചെന്നപ്പോള്‍ പൊലീസ് ഞങ്ങളെ തടഞ്ഞു. അന്നത്തെ ദീപം കെടാവിളക്കായി ഇന്നും സൂക്ഷിച്ചിട്ടുണ്ട്. മലയരയരുടെ അവകാശങ്ങള്‍ തിരിച്ചു നല്‍കണമെന്നും പി.കെ സജീവ് പറഞ്ഞു.
ശബരിമല ക്ഷേത്രത്തിന്‍റെ അവകാശത്തിന് പുറമെ അയ്യപ്പ വിഗ്രഹത്തില്‍ തേന്‍ അഭിഷേകം ഉള്‍പ്പെടെയുള്ള പൂജാകര്‍മ്മങ്ങള്‍ നടത്താനും അനുമതി വേണമെന്നാണ് മലയരയരുടെ ആവശ്യം. ആറ് പതിറ്റാണ്ടായി സര്‍ക്കാരിന് മുന്നില്‍ ഐകൃമലയരയ മഹാസഭ ഈ ആവശ്യങ്ങളടങ്ങിയ നിവേദനവുമായി എത്തുന്നുണ്ട്. അയ്യപ്പന്‍ മലയരയനാണെന്ന് വാദിക്കുന്ന സഭ ശബരിമലയുടെ അവകാശം ബ്രാഹ്മണ സമൂഹം തട്ടിയെടുത്തതാണന്നും ആരോപിക്കുന്നു. സര്‍ക്കാരില്‍ നിന്ന് അനുകൂല നടപടി ഉണ്ടാകാത്ത സാഹചര്യത്തില്‍ അവകാശം ഉറപ്പിക്കാന്‍ നിയമപോരാട്ടത്തിനും മലയരയര്‍ ഒരുങ്ങിക്കഴിഞ്ഞു. ഇതിന് മുന്നോടിയായാണ് ഒരുമയുടെ സന്ദേശം പകര്‍ന്ന് പതിനായിരം മലയരയ കുടുംബങ്ങളില്‍ മകരവിളക്ക് ദിനത്തില്‍ ദീപങ്ങള്‍ തെളിയിക്കുന്നത്. മലയരയ സഭയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നിരവധി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
1949 വരെ പൊന്നമ്പല മേട്ടിൽ മകരവിളക്ക് തെളിയിച്ചിരുന്നത് മലയരയരാണെന്നാണ് വാദം. ദേവസ്വം ബോര്‍ഡ് നിലവില്‍ വന്നതോടെ ഇത് നഷ്ടമായി. ഇതോടൊപ്പം നിരവധി ക്ഷേത്രങ്ങളിലും മലയരയര്‍ക്ക് അവകാശം നഷ്ടമായി. ഇതെല്ലാം വീണ്ടെടുക്കുകയാണ് ഐക്യമലയരയ മഹാസഭയുടെ ലക്ഷ്യം.
ശബരിമലയിൽ സ്‌ത്രീകൾ കയറിയതിന് നടയടക്കുന്നത് അയിത്താചരണത്തിന്റെ പുതിയ മുഖമാണെന്ന് പി കെ സജീവ് അഭിപ്രായപ്പെട്ടിരുന്നു. വർഷങ്ങൾക്ക് മുൻപ് താഴ്ന്ന ജാതിയിൽ പെട്ട ജനവിഭാഗങ്ങളെ കാണുന്നത് തന്നെ അശുദ്ധമാണെന്ന് കരുതിയവർ അയിത്താചരണം നടത്തിയിരുന്നു. അതുപോലെയാണ് യുവതികൾ കയറിയതിൽ തന്ത്രി സ്വീകരിച്ച നടപടി. അയിത്തം എന്ന ദുരാചാരത്തിന്റെ മറ്റൊരു മുഖമാണ് ഇതെന്നും സജീവ് പറഞ്ഞു. താഴ്‌ന്ന ജാതിക്കാരുടെ കൈയിൽനിന്നും മേൽജാതിക്കാർ പിടിച്ചെടുത്ത ക്ഷേത്രണ് ശബരിമല. അവിടെ യുവതികൾ പ്രവേശിച്ച നടപടിയെ സ്വാഗതം ചെയ്യുന്നു. സർക്കാരിന് നവോത്ഥാന സംഘടനകളുടെ പൂർണ പിന്തുണയുണ്ടെന്നും സജീവ് പറഞ്ഞു.
https://www.facebook.com/Malayalivartha

























