ഭക്‌തര്‍ വിരിവയ്‌ക്കുന്നത് കാട്ടില്‍; ശബരിമല സന്നിധാനത്തെ വലിയനടപ്പന്തലില്‍ ഭക്തര്‍ക്ക് പൊലീസിന്റെ വിലക്ക്

ശബരിമല സന്നിധാനത്തെ വലിയനടപ്പന്തലില്‍ ഭക്തര്‍ക്ക് പൊലീസിന്റെ വിലക്ക്. നൂറുകണക്കിന് ഭക്തര്‍ വിരിവച്ചുവന്ന ഇടത്താണ് നിരോധനാജ്ഞയുടെ പേരിൽ വലിയനടപ്പന്തല്‍ അതീവസുരക്ഷാ മേഖലയായി പ്രഖ്യാപിച്ച് തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം നിഷേധിച്ചത്. ഇന്നലെ വൈകുന്നേരത്തോടെ ഭക്തജനപ്രവാഹമുണ്ടായെങ്കിലും വലിയനടപ്പന്തലിലേക്ക് ഭക്തരെ പ്രവേശിപ്പിക്കാതെ പൊലീസ് തിരിച്ചയയ്ക്കുകയായിരുന്നു. ഇതോടെ ഇന്നലെ ഉച്ചയ്ക്ക് ശേഷം സന്നിധാനത്ത് എത്തിയവർക്ക് കാട്ടുപ്രദേശങ്ങളിലേക്ക് കയറേണ്ട അവസ്ഥയായിരുന്നു.
വിരിവയ്ക്കാന്‍ ഇവിടം തുറന്ന് കൊടുക്കണമെന്ന് മണ്ഡലകാലയളവില്‍ ഹൈക്കോടതി നിര്‍ദ്ദേശമുണ്ടായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ദര്‍ശനം നടത്തിയവര്‍ വിവിധയിടങ്ങളില്‍ വിരിവച്ച് തങ്ങുകയാണ്. ദേവസ്വം ബോര്‍ഡ് ഒരുക്കിയ ഇടങ്ങളെല്ലാം നേരത്തെ തന്നെ പലസംഘങ്ങളും കൈയടക്കിയിരുന്നു.
സംഘർഷ സാധ്യത കണക്കിലെടുത്ത് ജില്ല പോലീസ് സൂപ്രണ്ടിന്റെ റിപ്പോർട്ട് പരിഗണിച്ച് കളക്ടർ പിബി നൂഹ് മകര വിളക്ക് വരെ നിരോധനാജ്ഞ നീട്ടാൻ ഉത്തരവിട്ടിരുന്നു. സന്നിധാനം. പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ നിലനില്‍ക്കുന്നത്. ശബരിമലയിൽ രണ്ട് സ്ത്രീകൾ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തൊട്ടാകെ സംഘർഷം നിലനിൽക്കുകയാണ്. ഇിതിന്റെ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ നീട്ടികൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
യുവതികൾ പ്രവേശിച്ചതിന് പിന്നാലെ സന്നിധാനത്തും പരിസരങ്ങളിലും സുരക്ഷ ശക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം 1400 ല്‍ താഴെ മാത്രം പൊലീസുകാരാണ് മകരവിളക്ക് സമയത്ത് പുല്ലുമേട്, സത്രം, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലായിരുന്നെങ്കിൽ ഇപ്രാവശ്യം അത് 1500 ആയി ഉയർത്തിയിട്ടുണ്ട്. അതേസമയം ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അക്രമങ്ങൾ ഉണ്ടെങ്കിലും ശബരിമല പൊതുവെ ശാന്തമായിരുന്നു. തീർത്ഥാടകരുടെ എണ്ണത്തിലും വർധനയുണ്ട്.
മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായി. തീർഥാടകരുടെ സുരക്ഷയും സൗകര്യവും മുൻനിർത്തി വിവിധ വകുപ്പുകളുടെയും പഞ്ചായത്തുകളുടെയും സഹകരണത്തോടെ വിപുലമായ സജ്ജീകരണങ്ങളാണ് മകരവിളക്ക് തീർഥാടന കേന്ദ്രങ്ങളിൽ ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുള്ളത‌്.
പൊതുമരാമത്ത് വകുപ്പ് പാഞ്ചാലിമേട്ടിലും പുല്ലുമേട്ടിലും ബാരിക്കേഡുകൾ നിർമിക്കും. പുല്ലുമേട്, സത്രം, വണ്ടിപ്പെരിയാർ, കുമളി, പാഞ്ചാലിമേട്, പരുന്തുംപാറ എന്നീ കേന്ദ്രങ്ങളിൽ ഫയർ ഫോഴ്‌സ് ക്യാമ്പ് ചെയ്യും. 20 അസ്‌ക്കാ ലൈറ്റുകൾ പ്രവർത്തിപ്പിക്കും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പീരുമേട്, കുമളി, വണ്ടിപ്പെരിയാർ ആശുപത്രികളിൽ മതിയായ സൗകര്യങ്ങൾ ഏർപ്പെടുത്തി. 20 ആംബുലൻസ്, 31 ഡോക്ടർമാർ, 56 പാരാമെഡിക്കൽ സ്റ്റാഫ് എന്നിവരുടെ സേവനം ഉണ്ടാകും. പുല്ലുമേട്ടിൽ മൂന്ന് ആംബുലൻസ് ഉണ്ടാകും. എഎൽഎസ് ആംബുലൻസും മകരവിളക്ക് ദിവസം സേവന രംഗത്തുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ഹോമിയോ, ആയുർവേദ വിഭാഗവും മകരവിളക്ക് ദിനത്തിൽ തീർഥാടന കേന്ദ്രങ്ങളിൽ പ്രവർത്തിക്കും.
വൈകിട്ട് ആറരയോടെ അയ്യപ്പവിഗ്രഹത്തിൽ തിരുവാഭരണം ചാർത്തി ദീപാരാധന നട തുറക്കുമ്പോൾ പൊന്നമ്പല മേട്ടിൽ മകരജ്യോതി ദര്‍ശിക്കാം. ആകാശത്ത് മകരനക്ഷത്രവും തെളിയും. വൈകിട്ട് ആറരയോടെ സന്നിധാനത്ത് എത്തുന്ന തിരുവാഭരണ ഘോഷയാത്രയ്ക്ക് ആചാരപരമായ സ്വീകരണം നൽകും. ജ്യോതി ദർശനത്തിനുള്ള ഒരുക്കങ്ങളെല്ലാം സന്നിധാനത്ത് പൂർത്തിയായി. രാത്രി 7.52 നാണ് മകര സംക്രമ പൂജ.
https://www.facebook.com/Malayalivartha

























