ദര്‍ശനപുണ്യമായി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു; സന്നിധാനത്തും പമ്പയിലുമായി മകരജ്യോതി ദര്‍ശനത്തിനായി കാത്തിരുന്നത് ലക്ഷങ്ങൾ

ഭക്തലക്ഷങ്ങള്‍ക്ക് ദര്‍ശനപുണ്യമായി പൊന്നമ്ബലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. സന്നിധാനത്തും പമ്പയിലുമായി ലക്ഷക്കണക്കിന് അയ്യപ്പന്‍മാരാണ് മകരജ്യോതി ദര്‍ശനത്തിനായി കാത്തിരുന്നത്. ശ്രീകോവിലില്‍ അയ്യപ്പന് ദീപാരാധന നടക്കുമ്ബോള്‍ കിഴക്ക് പൊന്നമ്ബലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു തുടര്‍ന്ന് രണ്ടുതവണ കൂടി ജ്യോതി തെളിഞ്ഞു. ലക്ഷക്കണക്കിന് ഭക്തരുടെ കണ്‌ഠത്തില്‍ നിന്ന് ശരണമന്ത്രങ്ങള്‍ മുഴങ്ങി.
വൈകിട്ട് ആറു മണിയോടെ ശരംകുത്തിയില്‍ എത്തിയ തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം ബോര്‍ഡ് അധികൃതര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് സന്നിധാനത്തിലെത്തിയ തിരുവാഭരണഘോഷയാത്രയെ പതിനെട്ടാംപടിക്ക് മുകളില്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാറിന്റെയും നേതൃത്വത്തില്‍ സ്വീകരിച്ചു. തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി വാസുദേവന്‍ നമ്ബൂതിരിയും ചേര്‍ന്ന് തിരുവാഭരണപേടകം ഏറ്റുവാങ്ങി. തുടര്‍ന്ന് തിരുവാഭരണങ്ങള്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തി.
മകരജ്യോതി ദര്‍ശനത്തിന് എട്ട് സ്ഥലങ്ങളിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. മകരജ്യോതി ദര്‍ശനം കഴിഞ്ഞ് രാത്രിയോടെ ഭക്തര്‍ മലയിറങ്ങും. ഭക്തജനത്തിരക്കുമൂലം നിലയ്ക്കല്‍ ബേസ് ക്യാമ്ബ് നിറഞ്ഞുകവിഞ്ഞ നിലയിലാണ്. എണ്ണായിരത്തോളം വാഹനങ്ങളിലാണ് ഭക്തര്‍ എത്തിയത്.മകരസംക്രമസമയമായ തിങ്കളാഴ്ച രാത്രി 7.52-നാണ് സംക്രമപൂജയും അഭിഷേകവും.
https://www.facebook.com/Malayalivartha

























