സീറ്റ് വിഭജനം ആരംഭിക്കുന്നതിന് മുമ്പുതന്നെ ആറ്റങ്ങലിനെചൊല്ലി എന്‍.ഡി.എയില്‍ കൂട്ടയടി. ആറ്റിങ്ങല്‍ വിടില്ലെന്ന് ബി.ജെ.പി. കിട്ടിയേതീരൂവെന്ന് ബി.ഡി.ജെ.എസ്. എന്‍.ഡി.എയില്‍ തര്‍ക്കം കൊഴുക്കുമ്പോഴും ഈ സീറ്റിന് കണ്ണുംനട്ട് നേതാക്കളും രംഗത്ത്

സീറ്റ് വിഭജനം ആരംഭിക്കുന്നതിന് മുമ്പുതന്നെ ആറ്റങ്ങലിനെചൊല്ലി എന്‍.ഡി.എയില്‍ കൂട്ടയടി. ആറ്റിങ്ങല്‍ വിടില്ലെന്ന് ബി.ജെ.പി. കിട്ടിയേതീരൂവെന്ന് ബി.ഡി.ജെ.എസ്. എന്‍.ഡി.എയില്‍ തര്‍ക്കം കൊഴുക്കുമ്പോഴും ഈ സീറ്റിന് കണ്ണുംനട്ട് നേതാക്കളും രംഗത്തുണ്ട്. ഇക്കുറി വിജയിച്ചുകയറാന്‍ കഴിയുന്ന സീറ്റായാണ് ആറ്റിങ്ങലിനെ ബി.ജെ.പി കരുതുന്നത്. അതുകൊണ്ടുതന്നെ ആ മണ്ഡലത്തിന് പ്രത്യേക ഊന്നല്‍ നല്‍കികൊണ്ടുള്ള പ്രവര്‍ത്തനങ്ങളും അവര്‍ തുടങ്ങിയിട്ടുണ്ട്.
എന്നാല്‍ മണ്ഡലം തങ്ങള്‍ക്ക് വേണമെന്ന നിലപാടിലാണ് ബി.ഡി.ജെ.എസ്. തങ്ങള്‍ക്ക് ഏറെ വേരുകളുള്ള മണ്ഡലമാണിതെന്നാണ് അവരുടെ അവകാശവാദം. എസ്.എന്‍.ഡി.പിയുടെ ശക്തികേന്ദ്രങ്ങളില്‍ ഒന്നാണ് ആറ്റിങ്ങല്‍ മണ്ഡലം. വോട്ടര്‍മാരില്‍ ഭൂരിഭാഗവും ഈഴവസമുദായംഗങ്ങളുമാണ്. ഇത് തങ്ങള്‍ക്ക് ഗുണകരമാകുമെന്ന ചിന്തയാണ് ബി.ഡി.ജെ.എസിനുള്ളത്. അതുകൊണ്ട് ആറ്റിങ്ങല്‍ സീറ്റ് വേണമെന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ബി.ഡി.ജെ.എസ്.
സിറ്റ് ലഭിച്ചാല്‍ ബി.ഡി.ജെ.എസിന്റെ എല്ലാമെല്ലാമായ തുഷാര്‍ വെള്ളാപ്പള്ളിയെതന്നെ അവിടെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. മത്സരരംഗത്തേക്കില്ലെന്ന് പറയുന്നുണ്ടെങ്കിലും ആറ്റിങ്ങല്‍ മണ്ഡലമാണെങ്കില്‍ അതില്‍ അദ്ദേഹം മാറ്റം വരുത്തിയേക്കും. വിജയിച്ചുകയറുകയും വീണ്ടും കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തില്‍ വരികയും ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും ഒരു കേന്ദ്രമന്ത്രിസ്ഥാനം ലഭിക്കുമെന്ന കണക്കുകൂട്ടലും അദ്ദേഹത്തിനുണ്ട്.
എന്നാല്‍ ആറ്റിങ്ങല്‍ സീറ്റ് വിട്ടുകൊടുക്കാനാവില്ലെന്നാണ് ബി.ജെ.പിയുടെ നിലപാട്.ബി.ഡി.ജെ.എസിന്റെ കൂടി പിന്തുണയോടെ ആ സീറ്റ് വിജയിച്ചുകയറാമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. അതിനായി വെള്ളാപ്പള്ളി നടേശനുകൂടി തല്‍പ്പര്യമുള്ള മുന്‍ ഡി.ജി.പി. ടി.പി. സെന്‍കുമാറിനെ ഇവിടെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാനും ബി.ജെ.പി ആലോചിക്കുന്നുണ്ട്. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വെള്ളപ്പാള്ളിയുടെ ശക്തമായ ഇടപെടലിനെത്തുടര്‍ന്നാണ് സെന്‍കുമാറിന് പോലീസ് മേധാവി സ്ഥാനം ലഭിച്ചത്. അതുകൊണ്ടുതന്നെ അദ്ദേഹം വെള്ളാപ്പള്ളിക്കും മറ്റും പ്രിയങ്കരനാണെന്ന് ബി.ജെ.പി കരുതുന്നു. മാത്രമല്ല, ഈഴവസമുദായംഗവും കൂടിയായ അദ്ദേഹം നല്ല മത്സരം കാഴ്ചവയ്ക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥിയാണെന്നും അവര്‍ വിശ്വസിക്കുന്നു.
കഴിഞ്ഞ കുറേനാളായി ബി.ജെ.പി പ്രത്യേകം ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുന്ന മണ്ഡലമാണ് ആറ്റിങ്ങല്‍. പ്രധാനമന്ത്രി നരേന്ദ്രമോദിതന്നെ പ്രവര്‍ത്തകരുമായി നേരിട്ട് ആശയവിനിമയം നടത്തുക വരെ ചെയ്തിട്ടുണ്ട്. മാത്രമല്ല, ശിവഗിരിയുടെ കാര്യത്തില്‍ പ്രത്യേക താല്‍പര്യം എടുത്തുകൊണ്ട് പല വാഗ്ദാനങ്ങളും കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുമുണ്ട്. ഇതെല്ലാം ആ മണ്ഡലം പിടിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ്.
ശബരിമല വിഷയവും കൂടി സജീവമായി നില്‍ക്കുന്ന ഈ തെരഞ്ഞെടുപ്പില്‍ ഇതൊക്കെ ഗുണം ചെയ്യുമെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍. തര്‍ക്കമുണ്ടാക്കാതെ ബി.ഡി.ജെ.എസ് ഒപ്പം നിന്നാല്‍ വിജയം സുനിശ്ചിതമാണെന്ന് അവര്‍ വിലയിരുത്തുന്നു. എന്നാല്‍ തങ്ങളുടെ ശക്തിയില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കേണ്ടതിലെ്ന്ന നിലപാടിലാണ് ബി.ഡി.ജെ.എസ്. തങ്ങള്‍ക്കാണ് മണ്ഡലത്തില്‍ ഏറെ ശക്തിയുള്ളത്. ആ ശക്തി തങ്ങള്‍ക്കാണ് ഉപകരിക്കേണ്ടത്. അതിന് ബി.ജെ.പി പിന്തുണ നല്‍കുകയാണ് വേണ്ടത്. ബി.ഡി.ജെ.എസിന്റെ സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യുന്നതുപോലെ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിക്ക് അവര്‍ വോട്ടുചെയ്യുമെന്ന് കരുതാനുമാവില്ല. ആ സാഹചര്യത്തില്‍ വിജയിച്ചുകയറാമെന്ന് ഉറപ്പുള്ള മണ്ഡലം വാശിയുടെ പേരില്‍ നഷ്ടപ്പെടുത്തരുതെന്ന മുന്നറിയിപ്പും അവര്‍ നല്‍കുന്നുണ്ട്.
എന്‍.ഡി.എ വളരെ ശ്രദ്ധയോടെ മണ്ഡലം പിടിച്ചെടുക്കാന്‍ ശ്രമിക്കുമ്പോഴും ഇടതുമുന്നണിക്ക് ഒരു കുലുക്കവുമില്ല. വെറും സാമുദായികാടിസ്ഥാനത്തിലല്ല ആറ്റിങ്ങല്‍ മണ്ഡലത്തെ കാണേണ്ടതെന്നാണ് അവരുടെ നിലപാട്. കേരളത്തില്‍ രാഷ്ട്രീയമായി മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് ആറ്റിങ്ങല്‍. അതിനെ വെറും സാമുദായികമാക്കി മാറ്റിക്കൊണ്ട് തങ്ങള്‍ക്ക് അനുകൂലമാക്കാനാണ് എന്‍.ഡി.എയും യു.ഡി.എഫും ശ്രമിക്കുന്നത്. മത്സരം രാഷ്ട്രീയത്തില്‍ നിന്നും സാമുദായികമായി മാറുമ്പോള്‍ മാത്രമേ അവിടെ ഇക്കൂട്ടര്‍ക്ക് വിജയിക്കാനാകൂ. രാഷ്ട്രീയമത്സരം നടക്കുന്ന മണ്ഡങ്ങളില്‍ തങ്ങളെ പരാജയപ്പെടുത്താന്‍ ഇത്തരം ശക്തികള്‍ക്ക് കഴിയില്ല. അതുകൊണ്ട് എന്തുവിലകൊടുത്തും ഇവിടെ രാഷ്ട്രീയമത്സരത്തിന് തന്നെ വഴിയൊരുക്കുമെന്നാണ് സി.പി.എമ്മിന്റെ നിലപദാട്. സി.പി.എമ്മിന് ഏറെ അടിത്തറയുള്ള മണ്ഡലമാണ് ആറ്റിങ്ങല്‍. കഴിഞ്ഞ കുറേക്കാലമായി ആ അടിത്തറ ഇളക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടുമില്ല. തൊഴിലാളികളും അതുപോലെയുള്ള വിഭാഗങ്ങളും കൂടുതലുള്ള മണ്ഡലമാണത്. അുതന്നെയാണ് അവരുടെ നേട്ടവും. അതുകൊണ്ടുതന്നെ ഇക്കുറി ആറ്റിങ്ങലില്‍ തീപാറുമെന്ന് ഏറെക്കുറെ ഉറപ്പാണ്.
https://www.facebook.com/Malayalivartha



























