കേരളത്തിന് കേന്ദ്രത്തിന്റെ പുതുവത്സര സമ്മാനം; ഭക്തർക്ക് വേണ്ടി കേരളത്തിന് 85 കോടിയുടെ സ്പിരിച്വൽ സർക്യൂട്ടുമായി മോദി; പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് വിവിധ മതവിഭാഗങ്ങളുടെ ചരിത്രപരവും സാംസ്കാരിക പരവുമായി പ്രധാന്യമുള്ള ആരാധനാലയങ്ങളെ

കേരളത്തിന് കേന്ദ്രത്തിന്റെ പുതുവത്സര സമ്മാനം. സംസ്ഥാനത്തെ 133 ആരാധനാലയങ്ങളെ ബന്ധിപ്പിച്ച് സ്പിരിച്വൽ സർക്യൂട്ടിന് കേന്ദ്ര ടൂറിസം വകുപ്പ് അംഗീകാരം നൽകി. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ആണ് ഇത് സംബന്ധിച്ച വിവരം വാർത്ത സമ്മേളനത്തിൽ അറിയിച്ചത്. വിവിധ മതവിഭാഗങ്ങളുടെ ചരിത്രപരവും സാംസ്കാരിക പരവുമായി പ്രധാന്യമുള്ള ആരാധനാലയങ്ങളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സ്വദേശ് ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി 85.23 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്.
സംസ്ഥാനത്തെത്തുന്ന ആഭ്യന്തര സഞ്ചാരികളേറെയും സന്ദർശിക്കുന്നത് ആരാധനാലയങ്ങളാണ്. അതുകൊണ്ടാണ് അവയുടെ വികസനം മുന്നിൽ കണ്ട് പണം അനുവദിക്കുന്നത്. ഇതിനായി രണ്ട് പദ്ധതികളാണ് കേന്ദ്ര സർക്കാർ മുന്നോട്ട് വക്കുന്നത്. രണ്ട് പദ്ധതികള്‍ക്കുമായി കേരളത്തിനും ഉത്തര്‍പ്രദേശിനും കൂടി 109.21 കോടി യാണ് അനുവദിച്ചിരിക്കുന്നത്.
പദ്ധതിയില്‍ അരുവിപുറത്തും ചെമ്പഴന്തിയിലുമുള്ള ശിവഗിരി ശ്രീനാരായണ ഗുരു ആശ്രമത്തിന്റെ വികസനത്തിനായി 69.47 കോടി അനുവദിച്ചിട്ടുള്ളതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ശ്രീനാരായണഗുരുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ കോര്‍ത്തിണക്കിയാണ് തീര്‍ത്ഥാടന സര്‍ക്യൂട്ട്. ആകെ അനുവദിക്കുന്ന 69.47 കോടി രൂപയിൽ 30 ശതമാനമാണ് ആദ്യഗഡു.
ഗുരുദേവൻ ജനിച്ച ചെമ്പഴന്തി ഗുരുകുലം, അരുവിപ്പുറം, കോലത്തുകര ശിവക്ഷേത്രം, കുന്നുംപാറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, മണ്ണന്തല ആനന്ദവല്ലീശ്വരം ക്ഷേത്രം, തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകം, കായിക്കര കുമാരനാശാൻ സ്മാരകം, ശിവഗിരി എന്നിവ സർക്യൂട്ടിലുൾപ്പെടും.
കുടിവെള്ളം, സി.സി.ടി.വി, മെഡിറ്റേഷന്‍ അല്ലെങ്കില്‍ യോഗ സെന്റര്‍, അന്നദാന മണ്ഡപം, കമ്മ്യൂണിറ്റി ഹാള്‍, മറ്റ് ആവശ്യങ്ങള്‍ക്കുള്ള ഹാള്‍, ടോയ്‌ലറ്റുകള്‍, കഫറ്റീരിയ, പാര്‍ക്കിംഗ് ഏരിയ, ഉദ്യാനം, നടപ്പാത, അലങ്കാരം, ബോര്‍ഡുകള്‍ സ്ഥാപിക്കല്‍, ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളും തുടങ്ങിയവയ്ക്ക് പണം ചെലവഴിക്കാം. ഏഴ് ക്‌ളസ്റ്ററുകളായി തിരിച്ചാണ് പണം അനുവദിച്ചിട്ടുള്ളത്.
കാസർകോട് അനന്തപദ്മനാഭസ്വാമി ക്ഷേത്രം, മുതലക്കുളം അഹമ്മദീയ ജുമാ മസ്ജിദ്, താമരശേരി മേരി മാതാ ചർച്ച്, കോഴിക്കോട് ശ്രീകണ്ഠേശ്വരം ക്ഷേത്രം, മലപ്പുറം സി.എസ്.ഐ ചർച്ച്, അട്ടപ്പാടി മല്ലീശ്വരം ക്ഷേത്രം, മുണ്ടൂർ പുലിയോട് ജമാഅത്ത് പള്ളി, കൊടുങ്ങല്ലൂർ ചേരമാൻ ജുമാമസ്ജിദ്, കൊടുങ്ങല്ലൂർ ശ്രീകുരുമ്പ ഭഗവതി ക്ഷേത്രം, ഒല്ലൂർ സെന്റ് ആന്റണീസ് ചർച്ച്, വല്ലാർപാടം മേരീസ് ബസലിക്ക, മലയാറ്റൂർ സെന്റ് തോമസ് ചർച്ച്, ചക്കുളത്ത്കാവ് ക്ഷേത്രം, മണിമലക്കാവ് ക്ഷേത്രം, നയിനാർ പള്ളി ജമാഅത്ത് മോസ്ക്, അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, ആലപ്പുഴ സെന്റ് ആൻഡ്രൂസ് ചർച്ച്, ചമ്പക്കുളം സെന്റ് മേരീസ് ബസിലിക്ക, ചിറ്റൂർ ജുമാ മസ്ജിദ്, കവിയൂർ മഹാദേവ ക്ഷേത്രം, റാന്നി നൂർ മുഹമ്മദീയ മസ്ജിദ്, ഇരവിപേരൂർ പ്രത്യക്ഷരക്ഷാ ദൈവസഭ, തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രൽ, കുമ്പനാട് പെന്തക്കോസ്ത് പള്ളി, ചൂഴാറ്റുകോട്ട സി.എസ്.ഐ പള്ളി, കിടാരക്കുഴി ഇടിവിഴുന്നവിള ക്ഷേത്രം, തിരുവനന്തപുരം ലൂർദ് മാതാ സീറോ മലബാർ ചർച്ച്, ഏലംകുളം മഹാദേവ ക്ഷേത്രം, വെട്ടുകാട് മാദ്രെ ദെ ദേവൂസ് പള്ളി, ചെമ്പഴന്തി മുസ്ലിം പള്ളി, ഓച്ചിറ പരബ്രഹ്മ ക്ഷേത്രം, പൂന്തുറ ശാസ്താ ക്ഷേത്രം, ഉദിയന്നൂർ ദേവീക്ഷേത്രം, വെങ്ങാനൂർ നീലകേശി മുടിപ്പുര, കമുകിൻകോട് സെന്റ് ആന്റണീസ് പള്ളി, സെന്റ് ജോസഫ് മെട്രോപൊളിറ്റൻ ലാറ്റിൻ ചർച്ച് തുടങ്ങിയവ പദ്ധതിയിലുൾപ്പെടുന്നു.
1. കാസർകോട് : 7.78 കോടി
2. വയനാട്, കണ്ണൂർ, കോഴിക്കോട്, കണ്ണൂർ: 6.09 കോടി
3. മലപ്പുറം, പാലക്കാട്: 8.83 കോടി
4. തൃശൂർ, എറണാകുളം, ഇടുക്കി: 15.89 കോടി
5. ആലപ്പുഴ, കോട്ടയം: 18.24 കോടി
6. പത്തനംതിട്ട: 10.72 കോടി
7. കൊല്ലം, തിരുവനന്തപുരം: 13.62 കോടി
എന്നിങ്ങനെയാണ് കണക്ക്.
https://www.facebook.com/Malayalivartha

























