ശബരിമലയിൽ ജില്ലാ ഭരണകൂടം ഏർപ്പെട്ടുത്തിയിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചു; നടപടി ജില്ലാ ഭരണകൂടവും പോലീസും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടർന്ന്; അടിയന്തരസാഹചര്യം ഉണ്ടായാൽ ഇനിയും നിരോധനാജ്ഞ പ്രഖ്യാപിക്കുമെന്ന് ജില്ലാ ഭരണകൂടം

ശബരിമലയിലുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചു. ജില്ലാ ഭരണകൂടവും പോലീസും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് നിരോധനാജ്ഞ നീട്ടേണ്ടതില്ലെന്ന് തീരുമാനമെടുത്തത്.
ഇതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച അര്‍ധരാത്രിയോടെ ശബരിമലയിലെ നിരോധനാജ്ഞ അവസാനിച്ചു. അതേസമയം, അടിയന്തരസാഹചര്യം ഉണ്ടായെങ്കില്‍ ഇനിയും നിരോധനാജ്ഞ പ്രഖ്യാപിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.തുലാമാസ പൂജകള്‍ക്ക് നടതുറന്നപ്പോള്‍ ഭക്തര്‍ക്ക് പിന്തുണയുമായെത്തിയ ബിജെപി സമരമേറ്റെടുത്തതോടെയാണ് നിരോധനാജ്ഞ നിലവില്‍ വന്നത്. നിരോധനാജ്ഞ ലംഘിക്കാനെത്തിയ ഓരോ നേതാക്കള്‍ക്കുമെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
ഇതിനിടെ ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട പുന:പരിശോധന ഹർജികൾ ജനുവരി 22ന് പരിഗണിച്ചേക്കില്ലെന്ന് സുപ്രീം കോടതി പറഞ്ഞു . കേസ് പരിഗണിക്കുന്ന ബെഞ്ചിലെ വനിതാ ജഡ്‌ജിയായ ഇന്ദു മൽഹോത്ര മെഡിക്കൽ അവധിയിലായതിനാൽ കേസ് പരിഗണിക്കാൻ സാധ്യതയില്ലെന്ന് ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗോഗോയി അറിയിക്കുകയായിരുന്നു.
ജനുവരി 22ന് ഹർജികൾ പരിഗണിക്കുമെന്ന് കോടതി നേരത്തെ അറിയിച്ചിരുന്നു. ഇതിൻ പ്രകാരം കോടതി നടപടികൾ തത്സമയം സംപ്രേക്ഷണം ചെയ്യണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ മാത്യു കുഴൽനാടൻ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്‌റ്റിസിന്റെ പരാമർശം. അൻപത് പുനപരിശോധനാ ഹർജികളാണ് യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയ്‌ക്ക് മുന്നിലെത്തിയത്. ഹർജികൾ പരിഗണിക്കുന്നത് തത്സമയം സംപ്രേക്ഷണം ചെയ്യണമെന്നും പൂർണമായും റെക്കാഡ് ചെയ്യണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി അടിയന്തരമായി പരിഗണിക്കമെന്ന മാത്യു കുഴൽ നാടന്റെ ആവശ്യത്തോട് പ്രതികരിക്കവെയാണ് ചീഫ് ജസ്‌റ്റിസ് കാര്യം വ്യക്തമാക്കിയത്. ഇന്ദു മൽഹോത്ര അവധിയിലായ സ്ഥിതിയ്‌ക്ക് ജനുവരി 22ന് കേസ് പരിഗണിക്കുന്നത് മാറ്റിയേക്കുമെന്ന് ചീഫ് ജസ്‌റ്റിസ് അറിയിക്കുകയായിരുന്നു.
മുൻ ചീഫ് ജസ്‌റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് സെപ്‌തംബർ 28ന് ശബരിമലയിൽ യുവതി പ്രവേശനം അനുവദിക്കാമെന്ന് വിധി പ്രസ്‌താവിച്ചത്.
https://www.facebook.com/Malayalivartha



























