ചോദിച്ചത് 6 കോടി... നിര്‍മാതാവ് പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയില്‍ വഴിത്തിരിവ്; ഫോണ്‍ സംഭാഷണം പുറത്ത്
സിനിമ നിര്‍മാതാവ് വൈശാഖ് രാജനെതിരായ പീഡന പരാതിയില്‍ വഴിത്തിരിവ്. കൊച്ചിയില്‍ സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പ്രമുഖ നിര്‍മാതാവ് പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയിയാണ് മാറി മറിഞ്ഞത്. നടി പരാതി നല്‍കിയത് ബ്ലാക്ക് മെയിലിംഗ് സംഘത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നാണ് പുതിയ അറിവ്. ഇത് സംബന്ധിച്ച ഫോണ്‍ സംഭാഷണങ്ങള്‍ ഒരു സ്വകാര്യ ചാനല്‍ പുറത്ത് വിട്ടു. കേസ് ഒഴിവാക്കാന്‍ ആറ് കോടി രൂപ നല്‍കണമെന്ന് നടി ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണമാണ് പുറത്ത് വന്നത്. കേസില്‍ പ്രതിയായ നിര്‍മാതാവിന് കോടതി ജാമ്യം നല്‍കിയത് ഈ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിലാണെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു. നടി തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നതായി കാട്ടി നിര്‍മാതാവ് നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുകയാണെന്നും വിവരമുണ്ട്.
യുവനടിയുടെ പരാതി ലഭിച്ചിരുന്നെങ്കിലും ആഴ്ചകള്‍ക്ക് ശേഷമാണ് ഇക്കാര്യം പൊലീസ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്. പരാതിയുടെ നിജസ്ഥിതി അന്വേഷിക്കുന്നതിന് വേണ്ടിയാണ് ഇക്കാര്യം വെളിപ്പെടുത്താതിരുന്നതെന്നാണ് കൊച്ചി നോര്‍ത്ത് സി.ഐ കെ.ജെ പീറ്റര്‍ അന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞത്.
2017ലാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നതെന്നാണ് വിവരം. യുവനടി പരാതിയുമായി തങ്ങളെ ഇതുവരെ സമീപിച്ചിട്ടില്ലെന്നും ഇത്തരത്തിലൊരു പരാതിയെക്കുറിച്ച് അറിയില്ലെന്നും അഭനേതാക്കളുടെ സംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പ്രതികരിച്ചു. മലയാള സിനിമയിലെ വനിതാ സംഘടനയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവും (ഡബ്ല്യു.സി.സി) ഇതുമായി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
നടിയുടെ പീഡന പരാതിയിലാണ് ഇപ്പോള്‍ ട്വിസ്റ്റ് ഉണ്ടായത്. പരാതി വ്യാജമാണെന്നും പണത്തിനായുള്ള ബ്ലാക്ക്‌മെയില്‍ ആണ് ഇതെന്ന് സംശയിക്കത്തക്ക തെളിവുകള്‍ പുറത്തെത്തി. പോലീസില്‍ പരാതി നല്‍കിയ ശേഷം വൈശാഖ് രാജനെ നടി ഫോണില്‍ വിളിച്ച് പണം ആവശ്യപ്പടുന്നതതിന്റെ ശബ്ദരേഖ പുറത്തെത്തിയിട്ടുണ്ട്. പരാതി പിന്‍വലിക്കാനായി ആറ് കോടിയാണ് നടി ആവശ്യപ്പെട്ടത്.
അടുത്ത സിനിമയില്‍ മികച്ച വേഷം തരാമെന്ന് വാഗ്ദാനം നല്‍കി കൊച്ചിയിലെ ഫല്‍റ്റില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു എന്നായിരുന്നു നടി പരാതി നല്‍കിയത്. 2015ല്‍ പുറത്തെത്തിയ ചങ്ക്‌സ് എന്ന ചിത്രത്തില്‍ ഏതാനും സീനുകളില്‍ നടി അഭിനയിച്ചിട്ടുണ്ട്. നടിയുടെ പരാതിയില്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. പരാതിക്ക് മുമ്പും ശേഷവും ഇരുവരും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തെത്തിയത്.
സംഭാഷണം ഇങ്ങനെ
നിര്‍മാതാവ്: കാശല്ലേ വേണ്ടത്, അല്പം കാത്തിരിക്കണം, തരാം, ഉണ്ടാക്കണം, തരില്ല എന്ന് പറഞ്ഞില്ലല്ലോ
നിനക്ക് പണമല്ലേ ആവശ്യം എന്നു ചോദിക്കുമ്പോള്‍ ഫിലിമിന്റെ കാര്യമല്ലേ അങ്ങനെ പറ..... എനിക്കറിയാം ഫിലിമിന്റെ കാര്യമാണെന്ന് നടി.
പണത്തിന്റെ കാര്യത്തില്‍ ഇരുവരും തമ്മില്‍ നേരത്തെ ചര്‍ച്ച ആരംഭിച്ചിരുന്നു. കേസില്‍ നിന്ന് പിന്മാറാന്‍ ആറുകോടിയാണ് പരാതിക്കാരി ആവശ്യപ്പെടുന്നത്. എന്നാല്‍ പണം എന്നോ രൂപ എന്നോ പറയാതിരിക്കാന്‍ വളരെ ശ്രദ്ധിച്ചാണ് സംസാരം. എന്നിട്ടും വിലപേശലിനൊടുവില്‍ പലപ്പോഴും ആ ജാഗ്രത കൈവിട്ടുപോകുന്നുണ്ട്.
തുക സമയത്ത് നല്‍കാതെ വൈകിച്ചാല്‍ 'ദിലീപിനെ പോലെ ചേട്ടന്‍ നാറാനാണോ' എന്ന് നടിയുടെ ഭീഷണി.
ഇതടക്കമുള്ള സംഭാഷണങ്ങളും പരാതിക്കാരിയും നിര്‍മാതാവുമായുള്ള വാട്‌സ്ആപ്പ് മെസേജുകളും പരിശോധിച്ചാണ് എറണാകുളം കോടതി കഴിഞ്ഞയാഴ്ച പ്രതി വൈശാഖ് രാജന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജഡ്ജി കൗസര്‍ ഇടപ്പകത്ത് ഉത്തരവില്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ ഇങ്ങനെ. 2017 ജൂലൈയില്‍ നടന്നതായി പരാതിയില്‍ പറയുന്ന പീഡനം പോലീസില്‍ അറിയിക്കുന്നത് ഏതാണ്ട് ഒന്നര വര്‍ഷത്തിന് ശേഷം. ഇക്കാലത്തിനിടയില്‍ ഇരുവരും തമ്മില്‍ വളരെ അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നതായി വാട്‌സ്ആപ് മെസേജുകളില്‍ നിന്ന് വ്യക്തമാണ്. പലപ്പോഴും കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിരുന്നത്.
പീഡനം നടന്നു എന്ന് പറയുന്ന 2017 ഏപ്രില്‍ അവസാന ആഴ്ചയില്‍ നിര്‍മാതാവ് ഇന്ത്യയില്‍ തന്നെ ഉണ്ടായിരുന്നില്ല. ഇതിന്റെ വിമാനടിക്കറ്റ് കൂടി കോടതിയില്‍ പ്രതിഭാഗം ഹാജരാക്കി. ഇതോടെ വൈശാഖ് രാജന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha