കോട്ടയത്ത് കൊന്ന് കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ 15 കാരി പീഡനത്തിനിരയായി; ഞെട്ടിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കോട്ടയം മണർകാട് അരീപ്പറമ്പിൽ കൊല്ലപ്പെട്ട പതിനഞ്ചുകാരിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നു. മൂന്നുദിവസം മുന്‍പ് കാണാതായ 15കാരി ബലാത്സംഗത്തിനിരയാരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവര്‍ അജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. പെൺകുട്ടിയെ അനുനയിപ്പിച്ചു ലോറിയിൽ കയറ്റി കൊണ്ടു പോയ ഇയാൾ ഹോളോബ്രിക്സ് കമ്പനിയിൽ എത്തിച്ചശേഷം പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ പെൺകുട്ടി എതിർക്കുകയും. ഇതിന്റെ ദേഷ്യത്തിൽ കുട്ടിയെ ഇയാൾ കൊല്ലുകയായിരുന്നുവെന്നായിരുന്നു പ്രതി നൽകിയ മൊഴി. കമ്പനിക്കു പിന്നിലെ വാഴത്തോപ്പിലാണു മൃതദേഹം കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തിയത്. കൃത്യത്തിനു ശേഷം വെള്ളിയാഴ്ച പതിവു പോലെ അജേഷ് ലോറി ഓടിക്കാനും പോയി. അതേസമയം വെള്ളിയാഴ്ചയാണ് പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകിയത്.
പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് അന്വേഷണം നടക്കുകയായിരുന്നു. ഫോൺ വിളിപ്പട്ടികയിൽനിന്നു അജേഷുമായുള്ള ബന്ധം പിടികിട്ടിയതോടെയായിരുന്നു യുവാവിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തത്. ഇന്നലെ രാവിലെ മുതൽ ചോദ്യം ചെയ്തെങ്കിലും ഇയാൾ ഒന്നും സമ്മതിച്ചിരുന്നില്ല. ഉച്ചയോടെ കുറ്റം സമ്മതിക്കുകയും കുഴിച്ചിട്ട സ്ഥലം കാണിച്ചു കൊടുക്കുകയും ചെയ്തു. ഡ്രൈവറായി ജോലി ചെയ്യുന്ന ഹോളോബ്രിക്സ് കമ്പനിയിലാണു പെൺകുട്ടിയുടെ മൃതദേഹം ഇയാൾ കുഴിച്ചിട്ടത്. പിന്നീട് പൊലീസ് സ്ഥലത്തെത്തി മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
അതേസമയം ലൈംഗികപീഡനം എതിര്‍ത്തതിനാണ് പ്രതി പെണ്‍കുട്ടിയെ കൊന്ന് കുഴിച്ചുമൂടിയതെന്ന് പൊലീസ് വ്യക്തമാക്കി. പാലാ സ്വദേശിയായ അജേഷ് പെണ്‍കുട്ടിയുടെ അച്ഛന്റെ സുഹൃത്താണ്. വീട്ടിലെത്തി പെണ്‍കുട്ടിയുമായി പരിചയം സ്ഥാപിച്ച ഇയാള്‍ കുട്ടിയ്ക്ക് സ്വന്തം മൊബൈല്‍ നമ്പർ കൈമാറിയിരുന്നു. മൊബൈല്‍ പ്രണയത്തിനൊടുവിലാണ് പെണ്‍കുട്ടിയെ കൊന്ന് കുഴിച്ചുമൂടിയതെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. അതേസമയം ഇയാള്‍ ഒറ്റയ്ക്കാണോ കൊലപാതകം നടത്തിയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളെ അറസ്റ്റ് ചെയ്ത് കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ സംഭവത്തില്‍ കൂടുതല്‍ പേരുണ്ടോ എന്ന കാര്യം പൊലീസിന് വ്യക്തമാകൂ.
https://www.facebook.com/Malayalivartha

























