ക്ഷേത്രത്തിന്റെ പ്രാധാന്യം സര്‍ക്കാര്‍ സുപ്രീം കോടതിയെ ബോധ്യപ്പെടുത്തിയില്ല; വിശ്വാസമില്ലാത്ത ഏതാനും സ്ത്രീരൂപങ്ങളെ ശബരിമലയിൽ എത്തിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിയത്; അയ്യപ്പ ഭക്ത സംഗമത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുന്‍ ഡിജിപി സെന്‍കുമാർ
ശബരിമല കര്‍മ്മസമിതി സംഘടിപ്പിച്ച അയ്യപ്പ ഭക്ത സംഗമത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുന്‍ ഡിജിപി സെന്‍കുമാർ. ശബരിമല കര്‍മസമിതിയുടെ ഉപാധ്യക്ഷന്‍ കൂടിയാണ് സെന്‍കുമാര്‍.ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയെന്ന് അവകാശപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പട്ടികയെക്കുറിച്ചാണ് സെന്‍കുമാര്‍ വിമര്‍ശം ഉന്നയിച്ചത്. സനാതന ധര്‍മ്മം സംരക്ഷിക്കാനുള്ള അവസാന അവസരമാണിതെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിന്റെ പ്രാധാന്യം സര്‍ക്കാര്‍ സുപ്രീം കോടതിയെ ബോധ്യപ്പെടുത്തിയില്ല.
ശബരിമല ഒരു തീര്‍ത്ഥാടന കേന്ദ്രമാണ്. നൂറുകണക്കിന് വിശ്വാസികള്‍ എത്തുന്നത് ക്ഷേത്രത്തിന്റെ പ്രത്യേകതകൊണ്ടാണ്. ആചാരമനുഷ്ഠിച്ച വിശ്വാസികളായ ഒരു സ്ത്രീപോലും അവിടെ വന്നില്ല. വിശ്വാസമില്ലാത്ത ഏതാനും സ്ത്രീരൂപങ്ങളെ അവിടെ എത്തിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിയതെന്നും സെന്‍കുമാര്‍ ആരോപിച്ചു. അയ്യപ്പ സ്വാമി പന്തളം രാജാവിനോട് കല്‍പിച്ചതാണ് ഇപ്പോഴും ശബരിമലയില്‍ ആചാരമായി നടത്തി വരുന്നതെന്നും ക്ഷേത്രത്തിലെ ആചാരങ്ങളെ മാറ്റേണ്ടത് സെക്യുലര്‍ ഭരണമല്ലെന്നും സ്വാമി ചിദാനന്ദപുരി അറിയിച്ചു.
ക്ഷേത്രത്തിലെ ആചാരം എപ്രകാരം ആയിരിക്കണമെന്ന് നമുക്ക് തീരുമാനിക്കാന്‍ കഴിയുന്ന ഒന്നല്ല. ഹൈന്ദവാചാര ക്രമങ്ങളില്‍ ഗുണകരമായ ഏതിനേയും കാലത്തിനനുസരിച്ച് സ്വീകരിച്ചിട്ടുണ്ട്. മാത്രമല്ല ഒരിക്കലും നവോത്ഥാന പ്രക്രിയകള്‍ക്ക് പുറം തിരിഞ്ഞ് നിന്ന സമൂഹമല്ല കേരളത്തിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അയ്യപ്പ ഭക്ത സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാന്‍ പ്രതിജ്ഞ ചെയ്താണ് അയ്യപ്പഭക്തര്‍ ഇന്ന് അനന്തപുരിയില്‍ സംഗമിച്ചത്. മകരവിളക്ക് കഴിഞ്ഞ് ശബരിമല നട അടയ്ക്കുന്ന ദിവസം രണ്ടു ലക്ഷത്തിലധികം വിശ്വാസികള്‍ ഒത്തുചേര്‍ന്ന്, ഭരണകൂടത്തിന്റെ ആക്ഷേപങ്ങള്‍ക്കോ മര്‍ദനമുറകള്‍ക്കോ അയ്യപ്പഭക്തരുടെ മനസ്സിനെ തളര്‍ത്താന്‍ കഴിയില്ലെന്ന് പ്രഖ്യാപിക്കുന്നതിനാണ് അയ്യപ്പ ഭക്ത സംഗമം സങ്കടിപ്പിച്ചത്.
https://www.facebook.com/Malayalivartha