ആചാരങ്ങള്‍ ലംഘിച്ച് ശബരിമലയെ തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയ ഇടതുസര്‍ക്കാരിന് ഭരണസിരാകേന്ദ്രമായ , അനന്തപുരിയില്‍ ഭക്തജനലക്ഷങ്ങളുടെ മുന്നറിയിപ്പ്... കണ്‍മുന്നില്‍ തടിച്ചു കൂടിയത് രണ്ടു ലക്ഷത്തിലേറെ വിശ്വാസികള്‍, അവരുടെ വികാരം കൊളുത്തിയ തീയില്‍ ഇനി ഇടതു പക്ഷ സര്‍ക്കാര്‍ നീറും

കണ്‍മുന്നില്‍ തടിച്ചു കൂടിയത് രണ്ടു ലക്ഷത്തിലേറെ വിശ്വാസികള്‍. അവരുടെ വികാരം കൊളുത്തിയ തീയില്‍ ഇനി ഇടതു പക്ഷ സര്‍ക്കാര്‍ നീറും. ബി ജെ പി യുടെയും, സംഘപരിവാര്‍ രാഷ്ട്രീയ അജണ്ടകള്‍ക്കപ്പുറത്തേക്കു ഈ വിശ്വാസ് മുന്നേറ്റം മാറിയിരിക്കുന്നു. ഇത്തരത്തില്‍ ഹൈന്ദവ വികാരം ആളിക്കത്തിച്ചതും സര്‍ക്കാര്‍ തന്നെ. ഈ തീ കെടുത്തുക ഇനി അത്ര എളുപ്പമല്ല.
ആചാരങ്ങള്‍ ലംഘിച്ച് ശബരിമലയെ തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയ ഇടതുസര്‍ക്കാരിന് ഭരണസിരാകേന്ദ്രമായ , അനന്തപുരിയില്‍ ഭക്തജനലക്ഷങ്ങളുടെ മുന്നറിയിപ്പ്. സന്ന്യാസിശ്രേഷ്ഠരുടേയും ആചാര്യന്മാരുടെയും സാന്നിധ്യത്തില്‍ രണ്ടു ലക്ഷത്തിലധകം ഭക്തര്‍ അയ്യപ്പസംഗമത്തിലേക്ക് അലകടല്‍ പോലെ പ്രവഹിച്ചു. ശ്രീപദ്മനാഭന്റെ മണ്ണ് ശരണമന്ത്ര മുഖരിതമായി, ഹൈന്ദവമുന്നേറ്റത്തിന്റെ ശംഖൊലി മുഴങ്ങിയപ്പോള്‍ മാതാ അമൃതാനന്ദമയി അയ്യപ്പഭക്തസംഗമത്തിന് ദീപം കൊളുത്തി. ഇത് പുതിയ തുടക്കമായി.
കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള ഭക്തരാണ് പങ്കെടുത്തത്. പ്രാണനേക്കാള്‍ പ്രിയതരമായി കാത്തുസൂക്ഷിച്ച മഹദ് ധര്‍മത്തേയും സംസ്‌കാരത്തേയും ശബരിമല അയ്യപ്പ സ്വാമിയുടെ ദിവ്യനാമത്തേയും സംരക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഭക്തലക്ഷങ്ങള്‍ ധര്‍മപ്രതിജ്ഞ ചൊല്ലി. ഭരണവര്‍ഗത്തിന്റെ ആക്ഷേപങ്ങള്‍ക്കോ അറസ്റ്റുകള്‍ക്കോ ഭീഷണികള്‍ക്കോ ഭക്തരുടെ മനസ്സിനെ തളര്‍ത്താനാവില്ലെന്ന പ്രഖ്യാപനമായി അയ്യപ്പസംഗമം. നഗരത്തെ ശരണമന്ത്രത്തില്‍ നിറച്ച നാമജപയാത്രയോടെയായിരുന്നു സംഗമത്തിനു തുടക്കം. അയ്യപ്പവിഗ്രഹമേന്തിയ അമ്മമാരും കേരളീയ വേഷമണിഞ്ഞ വനിതകളും ബഹുവര്‍ണ കൊടിക്കൂറകളുമായി പുരുഷന്മാരും ഭജനസംഘങ്ങളും അണിചേര്‍ന്ന നാമജപയാത്രകള്‍ എത്തും മുമ്പേ പുത്തരിക്കണ്ടം മൈതാനി നിറഞ്ഞിരുന്നു.
സമ്മേളനത്തില്‍ ശബരിമല കര്‍മസമിതി രക്ഷാധികാരി സ്വാമി ചിദാനന്ദപുരി അധ്യക്ഷത വഹിച്ചു. മാതാ അമൃതാനന്ദമയി ദീപം കൊളുത്തിയതിനു തൊട്ടുപിന്നാലെ ആകാശത്ത് ശ്രീകൃഷ്ണപരുന്ത് വട്ടമിട്ടു പറന്നു.
ക്ഷേത്രങ്ങള്‍ സംസ്‌കാരത്തിന്റെ തൂണുകളാണ്. അവ സംരക്ഷിച്ചില്ലെങ്കില്‍ സമൂഹം നൂലുപൊട്ടിയ പട്ടം പോലെയാകുമെന്ന് മാതാ അമൃതാനന്ദമയി.
ശബരിമല കര്‍മസമിതി സംഘടിപ്പിച്ച അയ്യപ്പഭക്തസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാതാ അമൃതാനന്ദമയി. ഓരോ ക്ഷേത്രത്തിലും അതിന്റേതായ ആചാരങ്ങളും സങ്കല്‍പ്പങ്ങളുമുണ്ട്. ഇതിനെ അവഗണിക്കുന്നത് ശരിയല്ല. നമ്മുടെ ക്ഷേത്രാചാരങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. സ്ത്രീ പുരുഷ വ്യത്യാസം ഇല്ലാത്ത നിരവധി മേഖലകളുണ്ട്. ക്ഷേത്രങ്ങളെയും പ്രതിഷ്ഠകളെയും അങ്ങനെ കാണരുത്. വിവിധ ക്ഷേത്രങ്ങളിലെ വ്യത്യസ്ത ദേവതകള്‍ക്കു പ്രത്യേക ആചാരങ്ങളുണ്ട്. ആ പരമ്പരാഗത ആചാരങ്ങള്‍ നമ്മള്‍ ആചരിക്കുക തന്നെ വേണമെന്നും മാതാ അമൃതാനന്ദമയി പറഞ്ഞു.
അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ്. അവിടത്തെ ആചാരങ്ങള്‍ പാലിക്കപ്പെടേണ്ടതാണ്. ബ്രഹ്മചാരിയായതിനാല്‍ ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കാന്‍ പാടില്ല. സര്‍ക്കാര്‍ പ്രായോഗിക ബുദ്ധിയോടെ പ്രവര്‍ത്തിക്കണമായിരുന്നു. ആചാരം എന്നത് ഹൃദയത്തിന്റെ ഭാഷയാണ്. ആചാരാനുഷ്ഠാനം കളയുകയെന്ന് പറയുമ്പോള്‍ ഭക്തര്‍ക്കും വിശ്വാസികള്‍ക്കും സാധിക്കുമോയെന്നും ചിന്തിക്കണം. ക്ഷേത്രങ്ങളില്‍ പൂജാരിമാര്‍ ആവശ്യമാണ്. അവരുടെ പ്രവര്‍ത്തനങ്ങള്‍ ക്ഷേത്രത്തിന്റെ പൂജാവിധികളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭക്തരും തന്ത്രിയും പൂജാരിയും ജനങ്ങളും വിചാരിച്ച് തീരുമാനമെടുക്കണമെന്നും അമൃതാനന്ദമയി പറഞ്ഞു. ഭക്തജനങ്ങളെ സാക്ഷിയാക്കി 'ശബരിമല അയ്യപ്പന്‍ കീ ജയ്' എന്ന മുദ്രാവാക്യത്തോടുകൂടിയാണ് അമൃതാനന്ദമയി പ്രസംഗം തുടങ്ങിയത്.
ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നതിന് സര്‍ക്കാര്‍ ഭക്തരോട് മാപ്പ് പറയണമെന്ന് സ്വാമി ചിദാനന്ദപുരി ആവശ്യപ്പെട്ടു. കെ.പി. ശശികല ടീച്ചര്‍ ആമുഖ പ്രസംഗം നടത്തി. ടി.പി. സെന്‍കുമാര്‍ സ്വാഗതം പറഞ്ഞു. സംവിധായകന്‍ വിജി തമ്പി ധര്‍മരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശ്രീ ശ്രീ രവിശങ്കര്‍, സ്വാമി വിശ്വേശ്വ തീര്‍ഥ, സ്വാധ്വി ഋതംഭര തുടങ്ങിയവരുടെ സന്ദേശങ്ങള്‍ വായിച്ചു.
ആധ്യാത്മികാചാര്യന്മാരും ഹൈന്ദവസംഘടനാ നേതാക്കളും സാമൂഹ്യ സാംസ്‌കാരിക കലാരംഗത്തെ പ്രമുഖരും അടങ്ങുന്ന പ്രൗഢ വേദിയും സദസ്സും അയ്യപ്പധര്‍മ മഹത്വത്തിന്റെ സൂചകമായി.
https://www.facebook.com/Malayalivartha


























